കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെഗുവേരയെയും ഫിദൽ കാസ്‌ട്രോയെയും ഉദ്ധരിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി, അൽപസമയത്തിനകം തിരുത്തി. പുതിയ കുറിപ്പിൽ ഫിദലും ചെഗുവേരയുമില്ല.
‘‘ഒരിക്കൽ ചെഗുവേര ഫിദൽ കാസ്ട്രോയോട് ചോദിച്ചു 'ഫിദൽ നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും...?'. ഫിദൽ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോൾ നമ്മൾ വിജയിച്ചാലോ..?'. ഫിദൽ മറുപടി പറഞ്ഞു 'വീണ്ടും പോരാട്ടം തുടരും.' "അതെ., വീണ്ടും പോരാട്ടം തുടരും..’ എന്നായിരുന്നു ബിനീഷ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ, കമന്റുകൾ പ്രവഹിച്ചതോടെ ഇത് തിരുത്തുകയായിരുന്നു.
‘‘ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നത്.' തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല. കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ, മുന്നോട്ട്. .. അതെ, വീണ്ടും പോരാട്ടം തുടരും’ - എന്നതാണ് പുതിയ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.