കാസർകോട്: ബി.ജെ.പിയെ പുറത്താക്കി കാസർകോട് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യം പിടിച്ചെടുത്തു. സി.പി.എം സ്വതന്ത്ര എ. അനസൂയ റെയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. രാവിലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എട്ട് വോട്ട് നേടിയാണ് അനസൂയയുടെ വിജയം. എതിർ സ്ഥാനാർഥി ബി.ജെ.പിയുടെ ജി. സ്വപ്നക്ക് ഏഴ് വോട്ടും ലഭിച്ചു.
15 അംഗ ഭരണസമിതിയിൽ ബി.ജെ.പിക്ക് ഏഴും സി.പി.എമ്മിന് അഞ്ചും മുസ് ലിം ലീഗ് രണ്ടും കോൺഗ്രസ് സ്വതന്ത്രനും ഉൾപ്പെടെ യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയാണ് രണ്ടര വർഷത്തിലേറെയായി പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇവരെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷമാണ് യു.ഡി.എഫ്-എൽ.ഡി.എഫ് സഖ്യം ഭരണം പിടിച്ചത്.
ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് സ്വതന്ത്രൻ ബി.കെ വിനോദൻ നമ്പ്യരാണ് സഖ്യ സ്ഥാനാർഥി. മുൻ വൈസ് പ്രസിഡന്‍റ് എം. ഗോപാലകൃഷ്ണയാണ് ബി.ജെ.പി സ്ഥാനാർഥി. 18 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്താണിത്.
കാറഡുക്കയിലെ ഭരണം നഷ്ടമായതോടെ കാസർകോട് ജില്ലയിലെ മദൂർ, വെള്ളൂർ, എൻമകജെ പഞ്ചായത്തുകളാണ് ബി.ജെ.പി ഭരണത്തിലുള്ളത്. ഇതിൽ എൻമകജെയിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അവിശ്വാസ വോട്ടെടുപ്പ് അടുത്തയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.