അധികാരം പിടിക്കാന്‍ ക്രൈസ്തവ പിന്തുണ വേണമെന്ന് ബി.ജെ.പി നേതൃത്വം

കോഴിക്കോട്: കേരളത്തില്‍ അധികാരം പിടിക്കാന്‍ ക്രൈസ്തവ സമുദായത്തിന്‍െറ പിന്തുണ വേണമെന്നും ഇതിന് ദേശീയ നേതൃത്വം മുന്‍കൈയെടുക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെടും. ശനിയാഴ്ച സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കുന്ന പ്രത്യേക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉണ്ടാവുമെന്നാണ് സൂചന. കേരളത്തില്‍ പാര്‍ട്ടി കൈക്കൊള്ളേണ്ട നടപടികളെപ്പറ്റിയും സംസ്ഥാന നേതൃത്വത്തിന്‍െറ ആവശ്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ടാണ് കൈമാറുക. കേന്ദ്രഭരണത്തിന്‍െറ ഗുണം കേരളത്തിലും ഉണ്ടാവണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ബി.ജെ.പി സര്‍ക്കാറിന്‍െറ പദ്ധതികളുടെ ഗുണം കേരളത്തിനും ലഭിക്കണം. ബി.ജെ.പിക്ക് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തില്‍ വരണം. ആയുര്‍വേദം പോലുള്ള മേഖലകളില്‍ വികസനമുണ്ടാക്കണം. ആറന്മുള വിമാനത്താവളം പദ്ധതി ഉപേക്ഷിക്കണം. പകരം പൈതൃക പദ്ധതി കൊണ്ടുവരണം. സമുദായമെന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ബി.ജെ.പിയുമായി അകല്‍ച്ചക്ക് സാഹചര്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം സമുദായവുമായി ചര്‍ച്ച നടത്തണം.ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയില്‍ പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പേ കേരള കോണ്‍ഗ്രസുമായി ചര്‍ച്ച വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പരോക്ഷമായി ആവശ്യപ്പെടുന്നത് എന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.