തുടർച്ചയായി രണ്ടാം വർഷവും മഹാപ്രളയത്തിൽ മുങ്ങിയ കേരളം അനുഭവി ക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും വീണ്ടെടുപ്പിന് വേണ്ടിവരുന്ന അനേകാ യിരം കോടി എപ്പോൾ, എങ്ങനെ, എവിടെനിന്ന് ലഭിക്കുമെന്ന കടുത്ത ആശങ്ക യുമെല്ലാം സംസ്ഥാനത്തിെൻറ സ്വാസ്ഥ്യം അപഹരിച്ചുകൊണ്ടിരിക്കെ, മാനവിക മൂല്യങ്ങൾ നമ്മുടെ സമൂഹത്തിന് അന്യംനിന്നുപോയിട്ടില്ലെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന വർത്തമാനങ്ങൾ തീർച്ചയായും ആശ്വാസകരവും സംതൃപ്തിദായകവുമാണ്. 30,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് 2018ലെ പ്രളയത്തിൽ കേരളത്തിനുണ്ടായതെന്ന ആധികാരികമായ കണക്ക് മുന്നിലിരിക്കെയാണ് 2019ലെ മഹാപ്രളയം പുതിയ നാശനഷ്ടങ്ങളുമായി വരുന്നത്. അതിെൻറ വ്യാപ്തി ഇതേവരെ കൃത്യമായി കണക്കാക്കാനായിട്ടില്ല. കിട്ടാവുന്നിടത്തുനിന്നെല്ലാം കടമെടുത്തും സംഭാവനകളും സഹായങ്ങളും സമാഹരിച്ചും പ്രതിസന്ധിയെ നേരിടാൻ പ്രതിജ്ഞാബദ്ധമാണ് സർക്കാർ. അതോടൊപ്പം സർക്കാർ മാത്രം വിചാരിച്ചാൽ സംസ്ഥാനത്തെ കരകയറ്റാനാവില്ലെന്ന ബോധ്യത്തിൽ പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യസ്നേഹികളും ദുരിതബാധിതരുടെ കണ്ണീരൊപ്പാനും അവരെ പുനരധിവസിപ്പിക്കാനും രംഗത്തിറങ്ങണമെന്ന ആഹ്വാനം നാനാകേന്ദ്രങ്ങളിൽ നിന്നുയരുന്നു. അതിനിടയിലും ആരുടെയും ആഹ്വാനത്തിനോ പ്രേരണക്കോ നിർബന്ധത്തിനോ കാത്തിരിക്കാതെ മനുഷ്യസ്േനഹത്താൽ പ്രചോദിതരായി സേവനരംഗത്തിറങ്ങിയവരാണ് ജനങ്ങളുടെ സന്തോഷാശ്രുക്കൾ പിടിച്ചുപറ്റുന്നത്. അത്തരക്കാരുടെ വേറിട്ട മാതൃകകൾ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവരുേമ്പാൾ തിന്മകളുടെ പ്രളയത്തിൽ നന്മകൾ ഒലിച്ചുപോയിട്ടില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാവുന്നു.
പോയവർഷം പ്രളയബാധിതരുടെ രക്ഷക്കെത്തിയ ബോട്ടിൽ കയറാൻ കഴിയാതെ പ്രയാസപ്പെടുന്നവരെ ചെളിവെള്ളത്തിൽ കമിഴ്ന്നുകിടന്ന് സ്വന്തം പുറം ചവിട്ടിക്കയറാൻ വിട്ടുകൊടുത്ത ജൈസലാണ് താരമായതെങ്കിൽ ഇത്തവണ ഉപജീവനത്തിനായി വിൽപനക്കുവെച്ച തുണിത്തരങ്ങൾ മുഴുവൻ ദുരിതാശ്വാസ ക്യാമ്പിേലക്കയക്കാൻ ആരോടും ആലോചിക്കാതെ മുന്നോട്ടുവന്ന നൗഷാദാണ് കേരളത്തിനകത്തും പുറത്തും ജനശ്രദ്ധ പിടിച്ചുപറ്റിയത്. മാനവികതയുടെ ഉദാത്തമാതൃക കാഴ്ചവെച്ച രണ്ടുപേരും പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഈ മഹത്കൃത്യം ചെയ്തതെേന്നാർക്കുേമ്പാഴാണ് അവരോടുള്ള കടപ്പാടിെൻറ ആഴം വർധിക്കുന്നത്. പ്രളയബാധിതരെ താൽക്കാലികമായി കുടിയിരുത്തിയ എല്ലാ ക്യാമ്പുകളിലേക്കും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും നിത്യോപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമടങ്ങിയ പാക്കറ്റുകൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന വിവരം. ഈ കിറ്റുകളിലും പാക്കറ്റുകളിലും നല്ലൊരു ഭാഗം സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളാണ്. പാർപ്പിടങ്ങൾ നിലംപൊത്തിയതും സാധനസാമഗ്രികളും കന്നുകാലികളുമടക്കം ഒലിച്ചുപോയതും അത് നഷ്ടപ്പെട്ടവരുടെ തലയിലെഴുത്ത്, എനിക്കും എെൻറ കുടുംബത്തിനും ഒന്നും സംഭവിച്ചില്ലല്ലോ, എനിക്കത് മതി എന്നു വിചാരിക്കുന്ന സ്വാർഥികളും ഹൃദയശൂന്യരും ഏതു സമൂഹത്തിലുമുണ്ടാവും. അവരുടെകൂടി കണ്ണുതുറപ്പിക്കേണ്ടതാണ് സന്മനസ്സുള്ളവരുടെ കായികവും ധനപരവുമായ സേവനങ്ങൾ. ഒരർഥത്തിൽ വിശാലമായി ചിന്തിക്കാനും മാനുഷികമായി പ്രതികരിക്കാനും കഴിയാതെപോവുന്ന ഹതഭാഗ്യരെ പാഠംപഠിപ്പിക്കാൻ ദൈവം നൽകുന്ന പരീക്ഷണങ്ങൾകൂടിയാണ് പ്രകൃതിദുരന്തങ്ങൾ.
ജനസാന്ദ്രത ഏറ്റവും രൂക്ഷമായ പ്രശ്നമായി അവശേഷിക്കുന്ന കേരളത്തിൽ പാർപ്പിടത്തിന് മൂന്നു സെൻറ് ഭൂമി സ്വന്തമാക്കുകയെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന ജനലക്ഷങ്ങൾ ഇപ്പോഴുമുണ്ട്. അപര്യാപ്തവും അപകടകരവുമായ പുഴക്കരകളിലോ മലഞ്ചരിവുകളിലോ ദുരന്തസാധ്യതയുള്ള മലമടക്കുകളിലോ കുടിൽകെട്ടി പാർക്കാൻ വിധിക്കപ്പെട്ടവരാണ് ഉരുൾപൊട്ടലിലും കുന്നിടിച്ചിലിലും തത്തുല്യ ദുരന്തങ്ങളിലും ഉറ്റവരുൾപ്പെടെ സർവം നഷ്ടപ്പെട്ട ഹതഭാഗ്യർ. അവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്കാണ് ഇനി മുൻഗണന നൽകേണ്ടത്. അത്തരം പദ്ധതികൾ പലതും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഭൂമിയുടെ ലഭ്യത ഗുരുതരമായ പ്രശ്നംതന്നെയായി അവശേഷിക്കുന്നു. പെരുമഴക്കാലത്ത് ഒലിച്ചുപോവാതെയും മൺകൂനയിൽ തകർന്നുപോവാതെയുമുള്ള പാർപ്പിടങ്ങൾ വേണം ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ. വിഷയത്തിെൻറ സത്വര പ്രാധാന്യവും അത്യാവശ്യകതയും ബോധ്യപ്പെട്ട സംഘടനകളും വ്യക്തികളും ഒാഫറുകളുമായി മുന്നോട്ടുവരുന്നത് ശുഭോദർക്കമാണ്. പ്രഥമഘട്ടത്തിൽ മൂന്നേക്കർ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനും ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റാനുമുള്ള പുനരധിവാസ പദ്ധതി മുസ്ലിം ലീഗ് തയാറാക്കിയതായി പാർട്ടിയുടെ മലപ്പുറം ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് മറ്റു പാർട്ടികൾക്കും സംഘടനകൾക്കും പ്രചോദനമാവേണ്ടതാണ്. നേരേത്ത സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി കാരണം പ്രയാസമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീപ്ൾസ് ഫൗണ്ടേഷൻ 10 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതാണ് സ്മരണീയമായ മറ്റൊരു മാതൃക. പ്രളയംമൂലം തകർന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 15 സെൻറ് സ്ഥലം നൽകാൻ തയാറായ വടകരയിലെ റിട്ട. അധ്യാപകൻ പ്രഭാകരെൻറ സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കുന്നിടിച്ചിലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനും പുറത്തെടുക്കാനും സർക്കാർ രക്ഷാപ്രവർത്തകരോടൊപ്പം രാപ്പകൽ സേവനനിരതരായ വ്യക്തികളെയും സന്നദ്ധസംഘടനകളെയും കൂട്ടത്തിൽ ഒാർത്തേ പറ്റൂ. പെരുകിവരുന്ന തട്ടിപ്പറിയും വെട്ടിക്കൊലയും അഴിമതിയും ശിശുപീഡനവും സ്ത്രീപീഡനവും അതുപോലുള്ള ക്രൂരകൃത്യങ്ങളും മനുഷ്യമനസ്സിനെ മരവിപ്പിച്ചുകൊണ്ടിരിക്കെ നന്മയുടെ നാമ്പുകൾ കാത്തുസൂക്ഷിക്കുന്ന നല്ല മനുഷ്യരുടെ കഥകൾ ഇനിയുമിനിയും നമ്മുടെ ചേതനയെ തട്ടിയുണർത്തെട്ട. ഘനാന്ധകാരത്തിനൊടുവിൽ പ്രസരിക്കാനിരിക്കുന്ന പ്രകാശകിരണങ്ങളിലാവെട്ട നമ്മുടെ ശുഭപ്രതീക്ഷകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.