അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ സിഖ് ആരാധനാലയത്തിൽ മാർച്ച് 25നുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെടാനിടയായ സംഭവം പൈശാചികവും അപലപനീയവുമാണ്. മനുഷ്യത്വത്തിൽ വിശ്വാസമുള്ള സർവരും തള്ളിപ്പറയേണ്ട നീചകൃത്യം. അഫ്ഗാനിസ്താൻ, പാകിസ്താൻ സർക്കാറുകളും ഐക്യരാഷ്ട്ര സഭയും സംഭവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സിഖുകാരുടെ മാതൃരാജ്യമായ ഇന്ത്യയിലും സംഭവത്തിനെതിരെ വലിയ വികാരമുണരുകയുണ്ടായി. സിഖ് മതസംഘടനകളെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു. മാർച്ച് 25ന് രാവിലെ ഏഴോടെയാണ് ലോകത്തെ നടുക്കിയ സംഭവം നടക്കുന്നത്. ഇരുനൂറോളം പേർ ഗുരുദ്വാരയിൽ പ്രാർഥനക്കായി എത്തിയിരുന്നു. ഗ്രനേഡ് എറിഞ്ഞ് ഗുരുദ്വാരക്കകത്ത് പ്രവേശിച്ച മൂന്നംഗ അക്രമിസംഘം വിശ്വാസികൾക്കു നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാൻ സുരക്ഷ ഉദ്യോഗസ്ഥർ മൂന്ന് അക്രമികളെയും വെടിവെച്ചു കൊന്നശേഷമാണ് പ്രാർഥനക്കെത്തിയവർക്ക് ഗുരുദ്വാരയിൽനിന്ന് പുറത്തു കടക്കാൻ സാധിച്ചത്.
പാക്-അഫ്ഗാൻ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ ഹഖാനി ഗ്രൂപ്പാണ് അക്രമത്തിന് പിറകിലെന്നായിരുന്നു അഫ്ഗാൻ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ ആദ്യ പ്രതികരണം. എന്നാൽ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറാസാൻ െപ്രാവിൻസ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന തരത്തിലുള്ള വാർത്തകളാണ് പിന്നീട് വന്നത്. ആരാണ് യഥാർഥ ഉത്തരവാദികളെന്ന് ഒരുപക്ഷേ, ഒരുനാളും പുറത്തുവരാൻ സാധ്യതയില്ലാത്ത സത്യമായി ബാക്കിനിന്നേക്കാം. പക്ഷേ, അഫ്ഗാനിലെ ന്യൂനാൽ ന്യൂനപക്ഷമായ സിഖ് സമുദായ അംഗങ്ങൾക്കിടയിൽ വലിയ ആശങ്കയും ഭീതിയുമുണ്ടാക്കിയ സംഭവമാണിത്. 2018 ജൂലൈയിൽ ജലാലാബാദിൽ നടന്ന ആക്രമണത്തിൽ ഈ ഗുരുദ്വാരയുടെ മുഖ്യ ചുമതലക്കാരനും അഫ്ഗാൻ പാർലമെൻറിലെ ഏക സിഖ് അംഗവുമായ അവതാർ സിങ് അടക്കം 18 പേർ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം നടക്കുന്ന ഭീകരമായ ഈ ആക്രമണം ആ സമൂഹത്തെ ചകിതരാക്കുക സ്വാഭാവികം. ഏതാനും ആയിരങ്ങൾ മാത്രം വരുന്ന ചെറു സമൂഹമാണ് അഫ്ഗാനിലെ സിഖുകാർ. രാഷ്ട്രീയമായി വലിയ സ്വാധീനങ്ങളുള്ള സമൂഹമോ ആർക്കെങ്കിലും വെല്ലുവിളി ഉയർത്താൻ ശേഷിയുള്ളവരോ അല്ല അവർ. എന്നിട്ടും അവരെ ലക്ഷ്യംവെച്ച് ഇത്തരം ഭീകരാക്രമണങ്ങൾ നടക്കുന്നത് അങ്ങേയറ്റം വിചിത്രവും മനസ്സിലാക്കാൻ പറ്റാത്തതുമാണ്. തീവ്രവാദ സംഘടനകൾ സാധാരണ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽവെച്ചാണ് ആക്രമണങ്ങൾ നടത്താറുള്ളത്. സിഖുകാരെ ലക്ഷ്യം വെച്ചതു കൊണ്ട് അഫ്ഗാനിൽ എന്തെങ്കിലും രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് കരുതാൻ വയ്യ. അതല്ലെങ്കിൽ, എത്ര ചെറു ന്യൂനപക്ഷമാണെങ്കിലും തങ്ങളുടേതല്ലാത്ത മറ്റൊരു മതത്തെയും നിലനിൽക്കാൻ അനുവദിക്കില്ലെന്ന മതപരമായ കുടിലതയായിരിക്കണം ഈ ആക്രമണത്തിന് പിന്നിൽ. അങ്ങനെയാണെങ്കിൽ അങ്ങേയറ്റം നികൃഷ്ടമായ മത കാഴ്ചപ്പാടാണ് അക്രമികൾ പിന്തുടരുന്നത്. ഇസ്ലാമിെൻറ പേരിലാണ് അവർ പ്രവർത്തിക്കുന്നതെങ്കിൽ സത്യത്തിൽ അവർക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊതുവെ വരുന്ന വാർത്തകൾ. അതേസമയം, അഫ്ഗാനിസ്താനിലെ വിദൂരമായ ചില മേഖലകളിൽ മാത്രം പ്രവർത്തിച്ചിരുന്ന ഐ.എസിനെ സമ്പൂർണമായി നിഷ്കാസനം ചെയ്തുവെന്നാണ് അഫ്ഗാൻ സർക്കാറും അവരെ പിന്തുണക്കുന്ന നാറ്റോ സഖ്യവും അവകാശപ്പെട്ടുകൊണ്ടിരുന്നത്. അഫ്ഗാൻ, പാകിസ്താൻ സർക്കാറുകളും നാറ്റോ സേനയും താലിബാനുമെല്ലാം ഐ.എസിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായിരുന്നു. ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നറിയപ്പെടുന്ന ജി.ബി.യു 43/ബി എന്ന അമേരിക്കൻ ബോംബ് ആദ്യമായി പ്രയോഗിക്കപ്പെട്ടത് തന്നെ അഫ്ഗാനിലെ നംഗർഹാറിലെ ഐ.എസ് കേന്ദ്രത്തിനെതിരെയാണ്-2017 ഏപ്രിലിൽ. അങ്ങനെ തരിപ്പണമാക്കപ്പെട്ട ഐ.എസ് അതിസുരക്ഷയുള്ള അഫ്ഗാൻ തലസ്ഥാനത്ത് വന്ന് ഇങ്ങനെയൊരു ആക്രമണം സംഘടിപ്പിച്ചത് ദുരൂഹതയുണർത്തുന്നതാണ്.
അഫ്ഗാനിലെ സിഖുകാരും മുസ്ലിംകളും നല്ല ബന്ധത്തിൽ കഴിയുന്നവരാണ്. സിഖുകാരുടെ മാതൃരാജ്യമായ ഇന്ത്യയിലാവട്ടെ, സിഖു സമൂഹവും മുസ്ലിംകളും തമ്മിലുള്ള ഐക്യദാർഢ്യ ബന്ധം ഏറ്റവും ശക്തിപ്പെട്ട സന്ദർഭമാണിത്. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ ഒരു സമൂഹമെന്ന നിലക്ക് മുസ്ലിംകളോട് ഏറ്റവും ചേർന്നുനിന്നത് സിഖ് സമുദായമാണ്. ശാഹീൻബാഗിലടക്കം സിഖ് മതനേതാക്കളുടെയും മത സംഘടനകളുടെയും സാന്നിധ്യവും പിന്തുണയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ലോകത്ത് സിഖ് സമുദായവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് സംഭവത്തിെൻറയും പ്രതിഫലനം ഇന്ത്യയിലുണ്ടാവുകയെന്നത് സ്വാഭാവികമാണ്. ഇന്ത്യയിലെ സിഖ്-മുസ്ലിം ഐക്യദാർഢ്യത്തെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതി കാബൂൾ ആക്രമണത്തിന് പിറകിലുണ്ടോ എന്ന സംശയം ചിലരെങ്കിലും ഉയർത്തുന്നത് ആ പശ്ചാത്തലത്തിലാണ്. 2019 മാർച്ച് 19ന് ന്യൂസിലൻഡിൽ മുസ്ലിം പള്ളികൾക്കെതിരെ വെള്ള വംശീയവാദി നടത്തിയ വെടിവെപ്പിന് രണ്ടാഴ്ചകൾക്കുശേഷമാണ് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിൽ ചാവേർ ആക്രമണം നടക്കുന്നതും 259 പേർ കൊല്ലപ്പെടുന്നതും. ശ്രീലങ്കയിലെ അധികമൊന്നും അറിയപ്പെടാത്ത ഒരു മുസ്ലിം തീവ്രവാദ ഗ്രൂപ്പിെൻറ പേരാണ് ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ന്യൂസിലൻഡ് ആക്രമണത്തെ തുടർന്ന് ക്രിസ്ത്യൻ, മുസ്ലിം മതനേതൃത്വങ്ങൾക്കിടയിലുണ്ടായ സ്നേഹ, ഐക്യദാർഢ്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതായിരുന്നു ശ്രീലങ്കൻ ആക്രമണം. അതേസമയം, അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയാണ് ചർച്ച് ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കൻ പ്രസിഡൻറുതന്നെ രണ്ടുമാസങ്ങൾക്കുശേഷം പ്രസ്താവിക്കുകയുണ്ടായി. അതിനാൽതന്നെ, ദുരൂഹമായി നടക്കുന്ന ഇത്തരം ഭീകരാക്രമണങ്ങളുടെ സത്യാവസ്ഥ ചാവേറുകളോടൊപ്പംതന്നെ പൊട്ടിത്തെറിച്ച് ഇല്ലാതാവുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.