കുറിഞ്ഞി ഉദ്യാനം സന്ദർശിച്ച മന്ത്രിസഭ ഉപസമിതി അംഗമായ വനം മന്ത്രി അഡ്വ. കെ. രാജു എഴുതിയ ലേഖനം സമീപ ദിവസമാണ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. തൊട്ടുപിന്നാലെ വൈൽഡ് ലൈഫ് വാർഡൻ ഹരിത ൈട്രബ്യൂണലിൽ സമർപ്പിക്കാനായി നൽകിയ വസ്തുത റിപ്പോർട്ടിനെപ്പറ്റിയുള്ള വാർത്തകളും വന്നു. വനം മന്ത്രിയും വനം വകുപ്പിലെ ഉദ്യോഗസ്ഥനായ വൈൽഡ് ലൈഫ് വാർഡനും പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണ്. മഹാരാജാക്കന്മാരുടെ കാലം മുതൽ കൃഷിചെയ്തു താമസിക്കുന്നവരും, ചെമ്പുപട്ടയം ഉള്ളവരുമാണ് ഉദ്യാനമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന ബ്ലോക്ക് നമ്പർ 58ലും 62ലും ഉള്ളതെന്നും അവരാരും വ്യാജ പട്ടയങ്ങളുടെ പിൻബലത്തിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിയവരല്ല എന്നുമാണ് മന്ത്രിയുടെ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. നേരെ മറിച്ച് നിർദിഷ്ട കുറിഞ്ഞി ഉദ്യാനം വനഭൂമി ആണെന്നും അവിടെയുള്ള കൈവശക്കാരുടെ പ്രമാണങ്ങൾ വ്യാജമാണെന്നുമാണ് വൈൽഡ് ലൈഫ് വാർഡെൻറ വസ്തുത റിപ്പോർട്ട്.
സ്ഥലം കണ്ടാൽ ആ സ്ഥലത്തിെൻറ പ്രമാണം വ്യാജമാണെന്നോ അല്ലെന്നോ ആർക്കും പറയാനാവില്ല. രേഖകൾ വസ്തുനിഷ്ഠമായി പഠിച്ചാലേ അത് കണ്ടെത്താനാവൂ. മന്ത്രിസഭ ഉപസമിതി അംഗങ്ങൾ ആരും രേഖകൾ പരിശോധിച്ചിട്ടില്ല. കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്ന ഭൂമികളിലെ ഉടമസ്ഥ കൈവശാവകാശങ്ങളെപ്പറ്റി അന്വേഷിച്ച് തീർപ്പ് കൽപിക്കേണ്ടത് സെറ്റിൽമെൻറ് ഓഫിസറായ ദേവികുളം സബ്കലക്ടറാണ്. നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിൽ വരുന്ന, ഏതാനും സ്വകാര്യ വ്യക്തികളുടെ പേരിലുള്ള വസ്തുക്കളുടെ പട്ടയങ്ങൾ സമീപ നാളുകളിൽ റദ്ദാക്കിയത് ദേവികുളം സബ്കലക്ടർതന്നെയാണ്. സ്വാഭാവികമായും രേഖകൾ പരിശോധിക്കാതെ വൈൽഡ് ലൈഫ് വാർഡന് വസ്തുത റിപ്പോർട്ട് സമർപ്പിക്കാനാവില്ല. വൈൽഡ് ലൈഫ് വാർഡെൻറ വസ്തുത റിപ്പോർട്ടിന് കടകവിരുദ്ധമായ പരാമർശങ്ങൾ വനംവകുപ്പ് മന്ത്രിയുടെ ലേഖനത്തിൽ കടന്നുകൂടിയതിലൂടെ സർക്കാറിെൻറ വിശ്വാസ്യതതന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
റവന്യു, വനം മന്ത്രിമാർക്ക് ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളെപ്പറ്റി ഒട്ടും അറിവ് ഇല്ലെന്നാണ് ഇടുക്കി ജില്ലക്കാരനായ വൈദ്യുതി മന്ത്രിയുടെ സ്ഥിരം ആക്ഷേപം. അവർ മൂവരും ചേർന്നു നടത്തിയ കുറിഞ്ഞി ഉദ്യാന സന്ദർശനം അന്ധന്മാർ ആനയെ കണ്ടതുപോലെയായി. വനം, റവന്യു വകുപ്പ് മന്ത്രിമാർ മഷിയിട്ടു നോക്കിയിട്ടുപോലും ഒരു ൈകയേറ്റക്കാരനേയും കുറിഞ്ഞി ഉദ്യാനത്തിൽ കണ്ടില്ലത്രെ! വൻകിട ൈകയേറ്റ ലോബിയെ അന്യായമായി സഹായിക്കാനായി അജ്ഞത അഭിനയിക്കുന്ന വൈദ്യുതിമന്ത്രി അവരുടെ ൈകയേറ്റങ്ങളൊന്നും കണ്ടതായിപ്പോലും ഭാവിച്ചുമില്ല!. പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതു പോലെ!. എല്ലാവരും മഹാരാജാവിെൻറ കാലത്ത് ചെമ്പുപട്ടയം കിട്ടിയവരും അവരിൽനിന്നും തീറുവാങ്ങിയവരുമായ യഥാർഥ കർഷകരാണ് എന്നും, ആരും കൈയേറ്റക്കാരല്ലായെന്നുമുള്ള മന്ത്രിസഭ ഉപസമിതിയുടെ കണ്ടെത്തലും അപാരമായി. നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിെൻറ ഉള്ളിൽ കടവരിപോലുള്ള ചെറുഗ്രാമങ്ങൾ പ്രത്യേക സംരക്ഷണ മേഖലയായി നിലനിർത്താൻ കഴിയുമോ എന്ന വനംമന്ത്രിയുടെ ആകാംക്ഷ അസ്സലായിട്ടുണ്ട്.
വനസംരക്ഷണ നിയമം
നിർദിഷ്ട കുറിഞ്ഞി ഉദ്യാനപരിധിക്കുള്ളിൽ വരുന്ന യഥാർഥ കർഷകരുടെ സ്വകാര്യ വസ്തുക്കൾ ഒന്നുകിൽ ഒഴിവാക്കി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയിക്കുകയോ അല്ലെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകി നിയമാനുസരണം സർക്കാർ എറ്റെടുക്കുകയോ ചെയ്യണമെന്നാണ് വന്യജീവി സംരക്ഷണനിയമം അനുശാസിക്കുന്നത് എന്ന കാര്യം പോലും മന്ത്രി മറന്നുപോയി. കടവരിയിലെ 99 ശതമാനം ഭൂമിയും കൈവശം െവച്ചിരിക്കുന്നത് സി.പി.എമ്മിെൻറ ലോക്കൽ നേതാക്കളും ജനപ്രതിനിധികളും ആയതിനാൽ മന്ത്രിയുടെ മനസ്സിലിരുപ്പ് എളുപ്പം വ്യക്തമാകും. കോഴി കട്ടവൻ തലയിൽ കോഴിപപ്പുണ്ടോ എന്ന് തപ്പിനോക്കുന്നതുപോലെയാണ് കടവരിയോടുള്ള പ്രത്യേക താൽപര്യം. എല്ലാവർക്കും ക്ലീൻ ചീറ്റ് നൽകിയ വനം മന്ത്രി സന്ദർശനത്തിനു ശേഷം ജനങ്ങൾക്ക് വായിച്ചു രസിക്കാനായി ഒരു തട്ടുപൊളിപ്പൻ ലേഖനം കൂടി തട്ടിക്കൂട്ടുകയായിരുന്നു.
കുറിഞ്ഞി ഉദ്യാന പ്രഖ്യാപനം കർഷകർ ആശങ്കയോടെ വീക്ഷിക്കുന്നത് ആർക്കും കുറ്റപ്പെടുത്താനാവില്ല. രാജഭരണകാലം മുതൽ കുടിയേറി കൃഷിചെയ്തവരും അവരുടെ പിൻതലമുറക്കാരും അവരോട് സ്ഥലങ്ങൾ വിലക്കുവാങ്ങി കൃഷിചെയ്ത് താമസിക്കുന്നവരും ചേർന്നതാണ് വട്ടവട, കൊട്ടാക്കമ്പൂർ ഉൾപ്പെടെയുള്ള മൂന്നാർ മേഖലയിൽ വരുന്ന എട്ട് വില്ലേജുകളിലെ യഥാർഥ കർഷക സമൂഹം. വനഭൂമിയും, കൃഷിഭൂമിയും, റവന്യൂ ഭൂമിയും ഇഴചേർന്നുകിടക്കുന്ന കുറിഞ്ഞി ഉദ്യാനത്തിെൻറ പരിധിയിൽ നൂറ്റാണ്ടുകളായി ജനവാസകേന്ദ്രങ്ങളും, കൃഷിയിടങ്ങളും ഉണ്ട്. ശബരിമല വികസനത്തിനുവേണ്ടി വനഭൂമി വിട്ടുകൊടുത്തതിന് പകരമായി കൊട്ടക്കമ്പൂർ വില്ലേജിലെ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറിയതിനെ തുടർന്ന് വനഭൂമിയും, റവന്യൂ ഭൂമിയും, കൃഷിഭൂമിയും തമ്മിലുള്ള അതിർ തിരിക്കേണ്ടത് അനിവാര്യമായി തീർന്നു. എന്നാൽ, ശാസ്ത്രീയമായി സർവേ നടത്തി വനഭൂമി അതിർ തിരിക്കാനുള്ള നടപടികൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല.
സർവേ നടപടികൾ പൂർത്തിയാക്കുന്നതിനുമുമ്പ് ഒരു മുന്നൊരുക്കവുമില്ലാതെയാണ് അച്യുതാനന്ദൻ സർക്കാറിെൻറ കാലത്ത് ബിനോയ് വിശ്വം വനം മന്ത്രി ആയിരുന്നപ്പോൾ ദ്രുതഗതിയിൽ കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിൽ ഒതുങ്ങിയതിന് അപ്പുറം കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിന് ഒരു നടപടിയും അച്യുതാനന്ദൻ സർക്കാറിെൻറ കാലത്തുണ്ടായില്ല. ഏക്കറും സെൻറും ഒന്നും മുൻകൂട്ടി അളന്നിട്ടല്ല ആരും പണ്ടുകാലത്ത് കുടിയേറിയത്. പട്ടയം കിട്ടാവുന്ന വസ്തുവിെൻറ വിസ്തൃതിക്ക് പരിധിയുണ്ട്. പട്ടയം കിട്ടാത്ത വസ്തുക്കൾ പട്ടയവസ്തുക്കളുടെ വിരിവായി കണക്കാക്കി കൈവശം െവച്ച് കൃഷിചെയ്ത് അനുഭവിച്ചുവരുന്നവരെ എല്ലാം ൈകയേറ്റക്കാരായി ചിത്രീകരിക്കുന്നത് അനീതിയാണ്. ഇവർക്കിടയിലേക്കാണ് വ്യാജ പട്ടയങ്ങളുടെ പിൻബലത്തിൽ സർക്കാർ ഭൂമി ശേഖരമായി ൈകയേറി നിയമവിരുദ്ധമായി കൈവശംെവച്ച് അനുഭവിക്കുന്ന വൻകിട ൈകയേറ്റക്കാരുടെ കടന്നുകയറ്റം.
കുടിയേറ്റവും കൈയേറ്റവും
നൂറ്റാണ്ടുകൾക്കുമുമ്പ് മുതൽ സന്താനപരമ്പരകളായി വസ്തുക്കൾ കൈവശംെവച്ച് അനുഭവിച്ചുവരുന്നവരേയും അവരിൽനിന്നും വസ്തുവാങ്ങിയവരെയും വ്യാജ പട്ടയങ്ങളുടെ പിൻബലത്തിൽ സർക്കാർ ഭൂമി കൈവശപ്പെടുത്തിെവച്ചിരിക്കുന്നവരേയും ഒരുപോലെ കാണാനാവില്ല. യഥാർഥ കുടിയേറ്റ കർഷകരുടെ പേരുപറഞ്ഞ് കൈേയറ്റ ലോബിയെ അന്യായമായി സഹായിക്കുകയാണ് മന്ത്രിസഭ ഉപസമിതിയുടെ നിഗൂഢ ലക്ഷ്യം എന്ന ആശങ്ക നൂറുശതമാനം ശരിവെക്കുന്ന വാക്കുകളാണ് വനം മന്ത്രിയുടെ ലേഖനത്തിൽ ഉടനീളം. നിർദിഷ്ട കുറിഞ്ഞി ഉദ്യാനത്തിെൻറ പരിധിയിൽ വരുന്ന കമ്പക്കല്ല്, കടവരി മേഖലകളിലാണ് മുഖ്യമായും കുറിഞ്ഞിയുടെ സാന്നിധ്യമുള്ളത്. കുറിഞ്ഞി ഉദ്യാന പ്രഖ്യാപനത്തിൽ ഏറെ ആശങ്കയുള്ളത് പ്രസ്തുത മേഖലകളിലെ വൻകിട ൈകയേറ്റ ലോബിക്കാണ്.
പട്ടയ ഭൂമിയിലും സർക്കാർ ഭൂമിയിലും കൃഷിചെയ്ത യുക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങൾ അതിരൂക്ഷമായ ജലക്ഷാമമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തദ്ദേശവാസികൾക്ക് കുടിവെള്ളംപോലും കിട്ടാക്കനിയായിരിക്കുന്നു. ജലക്ഷാമംമൂലം പരമ്പരാഗത കൃഷികളും നാശത്തിെൻറ വക്കിലാണ്. സർക്കാർ ഭൂമികളിലും സ്വകാര്യ ഭൂമികളിലുമുള്ള യുക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങൾ സർക്കാർ മുൻകൈ എടുത്ത് പൂർണമായും വെട്ടിമാറ്റി അവയുടെ കുറ്റികൾ പിഴുതു മാറ്റണം.
യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സ്വകാര്യ ഭൂമികളിലെ യുക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങൾ സർക്കാർ ചെലവിൽ പിഴുതുമാറ്റാൻ പദ്ധതിയുണ്ടായിരുന്നു. മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരെൻറ റിപ്പോർട്ട് വന്നതിനെ തുടർന്ന് ആ പദ്ധതി പാതിവഴിയിൽ മുടങ്ങി. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് പ്രസ്തുത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അതും പാതിവഴിയിൽ നിന്നു. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നിട്ട് കാലം ഏറെ ആയെങ്കിലും ഈ കാര്യങ്ങളൊന്നും ഇതുവരെ അറിഞ്ഞില്ലെന്നും സന്ദർശനവേളയിൽ ജനങ്ങൾ പറഞ്ഞാണ് ഇതൊക്കെ അറിഞ്ഞതെന്നും വനം വകുപ്പ് മന്ത്രിയുടെ ലേഖനത്തിൽ തുറന്നുപറയുന്നു. ഏതാനും വൻകിട ൈകയേറ്റക്കാരുടെ സുഖകരമല്ലാത്ത സാന്നിധ്യമാണ് മൂന്നാർ മേഖലയിൽ വരുന്ന ഏട്ട് വില്ലേജുകളിലെ കുടിയേറ്റ കർഷകരെ മഹാദുരിതത്തിൽ ആക്കിയത്. സ്വന്തം വസ്തുവിന് കരം അടക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ട ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എണ്ണമറ്റതാണ്. സ്വന്തം ഭൂമിയിൽ വീടുവെക്കാനും ജീവിതാവശ്യങ്ങൾക്കു വേണ്ടി നിവൃത്തിയില്ലാതെ വരുമ്പേൾ ഒരു തുണ്ടു ഭൂമി വിൽക്കാൻപോലും അവകാശമില്ലാത്തവർ! സ്വന്തം ഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ വെട്ടിവിൽക്കാൻ അനുവാദമില്ലാത്തവർ! ഇതൊന്നും കണ്ടിട്ടുമില്ല! കേട്ടിട്ടുമില്ല! എന്ന മട്ടിലാണ് പിണറായി സർക്കാറിെൻറ പോക്ക്. സർക്കാർ ഖജനാവിലെ പണം ധൂർത്തടിച്ച് ഉദ്യാനസന്ദർശനത്തിന് പോയിട്ടും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയാതെപോയത് കഷ്ടമാണ്.
(മുൻ ഗവ. പ്ലീഡറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.