ഉന്നത വിദ്യാഭ്യാസമേഖലയിലെ വിദ്യാർഥികളുടെ പ്രതികരണശേഷി വ്യക്തമായ നാളുകളാണിത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലൊട്ടുക്ക് വിദ്യാർഥികൾ ഊർജ്വസ്വലമായ പ്രതികരണപരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വിദ്യാഭ്യാസ ത്തിെൻറ പ്രസക്തമായൊരു ഫലപ്രാപ്തിയെ കാണിക്കുന്നു. പാഠഭാഗങ്ങൾ പഠിക്കുക, മാർക്ക് വാങ്ങി ജയിക്കുക, ജോലി സമ്പാ ദിക്കുക, നല്ല ശമ്പളത്തോടെ സുഖമായി ജീവിക്കുക എന്നുമാത്രമല്ല വിദ്യാഭ്യാസത്തിെൻറ ഫലപ്രാപ്തി എന്ന തിരിച്ചറിവ ് സമൂഹത്തിന് അനിവാര്യമാണ്. സാമൂഹികപ്രശ്നങ്ങളെ അവലോകനം ചെയ്യാനും അഭിസംബോധന ചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസം ഉതകണം. ഈ തിരിച്ചറിവുള്ള കുെറ വിദ്യാർഥികളും അധ്യാപകരുമുണ്ട് എന്നത് പ്രത്യാശ നൽകുന്നു. ഇത് വലിയ സാമൂഹികമാറ്റത്തിന് വഴിയൊരുക്കും.


ശാസ്ത്രമോ മാനവിക/സാമൂഹികശാസ്ത്രമോ മാനവികവിഷയങ്ങളോ ഏതു പഠിക്കുന്ന വിദ്യാർഥിയാകട്ടെ, സാമൂഹികബോധം അനിവാര്യമാണ്. രാഷ്ട്രീയം ശാസ്ത്രമായി പഠിക്കുന്ന രാഷ്ട്രതന്ത്രശാസ്ത്രത്തിലെയും തത്ത്വശാസ്ത്രത്തിലെയും വിദ്യാർഥികൾ മാത്രമല്ല രാഷ്ട്രീയപ്രതികരണങ്ങൾ നടത്തുന്നത്. അരിസ്റ്റോട്ടിലിെൻറ ‘പൊളിറ്റിക്സ്’ എന്ന പുസ്തകമാണ് രാഷ്ട്രം, രാഷ്ട്രീയം, പൗരത്വം തുടങ്ങിയ ആശയങ്ങൾ കൊണ്ടുവന്നത്. ഇത് പഠിച്ചു മനസ്സിലാക്കി കാലത്തിനനുസരിച്ച മാറ്റങ്ങൾ വരുത്തി പ്രാബല്യത്തിൽവരുത്തുകയും പ്രവർത്തിക്കുകയുമാണ് ആളുകൾ ചെയ്യുന്നത് എന്നുപറയാൻ കഴിയില്ല. എങ്കിലും ആധുനിക കാലഘട്ടത്തിലെ മാർക്സ്, സാർത്ര് തുടങ്ങിയ ചിലരുടെയും ആനുകാലികതയിലെ അംബേദ്‌കർ, ഗാന്ധി, ടാഗോർ തുടങ്ങിയവരുടെയുമൊക്കെ ചില ആഹ്വാനങ്ങൾ മനസ്സിലാക്കിയും വിദ്യാർഥികൾ പ്രവർത്തനക്ഷമമാകുന്നുണ്ട്. രാഷ്ട്രീയപാർട്ടികളിൽ ചേർന്ന കുട്ടികൾ മാത്രമല്ല, അല്ലാത്തവരും പല പ്രശ്നങ്ങളിലും പ്രതികരിക്കുന്നത് പതിവാണ്. ബിരുദകോളജുകളിൽ ഇത് അത്ര നടക്കുന്നില്ല എങ്കിലും സർവകലാശാലകളിൽ പലപ്പോഴും വിദ്യാർഥികൾ കാര്യമായ ചിന്തയോടെ പ്രതികരണങ്ങളും സമരങ്ങളും ചെയ്യുന്നു. ഇതിെൻറ ശക്തമായ മുഖമാണ് പൗരത്വഭേദഗതിക്കെതിരെ കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ മെട്രോകളിലെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ മാത്രമല്ല, താരതമ്യേന പ്രാന്തപ്രദേശങ്ങളിലുള്ള യൂനിവേഴ്സിറ്റികളിലും പല പ്രതികരണങ്ങളും നടക്കുന്നു. ഡിസംബറിൽ ക്രിസ്മസിനോടനുബന്ധിച്ച ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചൽപ്രദേശിെൻറ തലസ്ഥാനമായ ഷിംല സന്ദർശിച്ചു. അന്ന് ഹിമാചൽപ്രദേശ് യൂനിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ വിദ്യാർഥികൾ പൗരത്വേഭദഗതിക്കെതിരെ കാമ്പസിൽ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർഥികൾ ഒച്ചയെടുത്ത മുദ്രാവാക്യങ്ങളോ പ്രകടനങ്ങളോ ഇല്ലാതെ, കഴുത്തിൽ ബാഡ്ജും കെട്ടി ആ ദിവസങ്ങളിൽ കാമ്പസിലെ വഴിയിൽ ലഘുലേഖകൾ വിതരണം ചെയ്തു. ഹിമാചൽ യൂനിവേഴ്സിറ്റിയിൽ യൂനിയൻ തെരഞ്ഞെടുപ്പ്, കഴിഞ്ഞ അഞ്ചു വർഷത്തോളമായി നിരോധിച്ചിരിക്കുകയാണ് എന്ന പരാതി, മുപ്പത്തഞ്ചോളം വർഷമായി വിജയിച്ചുനിന്ന എസ്.എഫ്.ഐക്ക് ഉണ്ട്. അധ്യാപകർ പലരും രാഷ്ട്രീയം മാറിക്കഴിഞ്ഞെന്നാണ് അവർ പറയുന്നത്. അവർക്കൊക്കെ ജോലിയിൽ പ്രശ്നങ്ങൾ സംഭവിക്കുമോ എന്ന ഭയമുള്ളതിനാൽ പ്രതികരിക്കാനോ വിദ്യാർഥികളെ പരസ്യമായി പിന്തുണക്കാനോ മടിയാണത്രേ.

പശ്ചിമബംഗാളിെൻറ ഗ്രാമപ്രദേശമായ ശാന്തിനികേതനിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിശ്വഭാരതി യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ മുൻകൈയെടുത്ത് ബി.ജെ.പി നേതാവിനെ കൊണ്ടുവന്നു പൗരത്വഭേദഗതി അനുകൂല സെമിനാർ സംഘടിപ്പിക്കുകയുണ്ടായി ജനുവരിയിൽ. ഇതിനെതിരെ പ്രതികരണവുമായി ഇറങ്ങിയ വിദ്യാർഥിസമൂഹം വി.സിയെയും പ്രഭാഷകനെയും െഘരാവോ ചെയ്ത് സെമിനാർ മുടക്കി. ഭരണഘടനയുടെ ആമുഖം വായിച്ചും ‘ഹം ദേഖേംഗേ’ ഗാനം ആലപിച്ചും സമരം തുടർന്നു. വിദ്യാർഥികൾക്ക് വേദംപോലെയാണ് ഭരണഘടന എന്ന് വി.സി അഭിപ്രായപ്പെട്ടതിനെതിരെ വിദ്യാർഥികൾ പരാതികൊടുത്തു. ഇങ്ങനെ പറയുകവഴി വേദമാണ് ഏറ്റവും മികച്ച പുസ്തകമെന്നു വ്യംഗ്യമായി പറയുക മാത്രമല്ല, വേദമാകേണ്ട ഒന്നല്ല എന്ന മട്ടിൽ പ്രസ്താവനയിറക്കുക വഴി ഭരണഘടനയെ വിലകുറച്ചു കാണിക്കുകയുമാണ് എന്നായിരുന്നു അവരുടെ പരാതി. കേരള യൂനിവേഴ്സിറ്റി യൂനിയൻ സംഘടിപ്പിച്ച പരിപാടിയിൽ ഡൽഹിയിലെ യൂനിവേഴ്സിറ്റിസമരങ്ങളിൽ നായകത്വം വഹിക്കുകയും മോദി പൊലീസിനാൽ ആക്രമിക്കപ്പെടുകയുംചെയ്ത വിദ്യാർഥിനേതാക്കൾ പങ്കെടുത്തു. ഐഷി ഘോഷ് എന്ന നേതാവിനെ അംഗീകരിക്കുമ്പോൾ കേരളത്തിലെ വിദ്യാർഥിസംഘടനകൾ ഒരുപടി മുന്നോട്ടു നടക്കുകയാണ്. പെൺകുട്ടികൾക്ക് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ പാടില്ലാത്ത വിദ്യാർഥിസംഘടനകളാണ് കേരളത്തിലുള്ളത്. പെൺകുട്ടികൾ നേതൃത്വംവഹിക്കുന്ന യൂനിവേഴ്സിറ്റി യൂനിയനുകൾ സാധ്യമാണെന്നും ഏതു പ്രസക്തസമരത്തെയും നയിക്കാൻ ഇവർക്ക് കഴിയും എന്നും കൂടിയുള്ള കാര്യം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല പഠിക്കുകയാണ് പൗരത്വഭേദഗതിക്കെതിരായ സമരത്തിനിടെ എന്നത് പ്രസക്തമാണ്. പ്രത്യേകിച്ചൊരു നേതാവും ഇല്ലാതെയും ഒരു മുന്നേറ്റം സാധ്യമാണെന്നും ഇപ്പോഴത്തെ വിദ്യാർഥിസമരങ്ങൾ കാണിച്ചുതരുന്നു. പ്രതികരണശേഷി എന്നത് പൗരുഷത്തിെൻറ കൈയൂക്ക് കാണിക്കലല്ല എന്നും ന്യായമായ സാമൂഹികപ്രശ്നങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സമരമാണ് എന്നും കേരളത്തിലെ വിദ്യാർഥിരാഷ്ട്രീയം മനസ്സിലാക്കുമായിരിക്കും. അങ്ങനെയുള്ള തിരിച്ചറിവുകൾ സംഭവിച്ചാൽ കേരളത്തിലെ രാഷ്ട്രീയതെരഞ്ഞെടുപ്പ് നിലനിൽക്കുന്ന കോളജുകൾക്ക് വലിയ പങ്ക് നിർവഹിക്കാനാകും.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രാഷ്ട്രീയം വേണോ എന്നത് കുെറ കാലമായി ചർച്ചയിലുള്ള കാര്യമാണ്. കേരളത്തിൽ സ്കൂളുകളിലും മുക്കാൽഭാഗം കോളജുകളിലും വിദ്യാർഥിരാഷ്ട്രീയം ഇല്ലാതായിക്കഴിഞ്ഞു. അത് അവശേഷിച്ച കലാലയങ്ങളിൽ രാഷ്ട്രീയത്തിെൻറ പേരിൽ തമ്മിലടിയും കുത്തിക്കൊലയുമൊക്കെയാണ് നടക്കുന്നതും. ഇപ്പോൾ നടക്കുന്ന വ്യത്യസ്തമായ ബഹുജന മുന്നേറ്റത്തോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളിൽവരുന്ന രാഷ്ട്രീയബോധം ആശാവഹമാണ്. രാഷ്ട്രീയബോധവും സാമൂഹികബോധവും വളർത്താൻ വിദ്യാഭ്യാസത്തിനു കഴിയണം. അതിൽ അധ്യാപകർക്കും വലിയ പങ്കു വഹിക്കാനാകും. ഏതു തരത്തിലുള്ള പ്രശ്നങ്ങളോട് വിദ്യാർഥികൾ എങ്ങനെ പ്രതികരിക്കണം എന്ന പുനരവലോകനങ്ങൾ വിദ്യാർഥിസംഘടനകളിൽ ഉണ്ടാക്കുന്നതിന് അധ്യാപകർക്കും മുൻകൈയെടുക്കാം. അധ്യാപകരും അവരുടെ സംഘടനകളെ കക്ഷിരാഷ്ട്രീയത്തിെൻറ സ്വാർഥപ്രവർത്തനങ്ങളിൽനിന്ന് ഉയർത്തിക്കൊണ്ടുവന്ന് അധ്യാപകരുടെയും വിദ്യാർഥികളുടെയും വിദ്യാഭ്യാസത്തിെൻറ തന്നെയും ഉയർച്ചക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണം.

വിവിധ പാർട്ടികളിൽ നിലനിൽക്കുമ്പോൾതന്നെ പൊതുവായ ഒരു സാമൂഹിക പ്രശ്നത്തിന് ഒരുമിച്ചുനിന്ന് സമരം ചെയ്യാൻ സാധിക്കുമെന്ന് പലപ്പോഴും കാണിക്കാറുള്ള ജെ.എൻ.യുപോലുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥിസംഘടനപ്രവർത്തനം മാതൃകപരമാണ്. ഇങ്ങനെയുള്ള പ്രവർത്തനം മുന്പുതന്നെയുണ്ട് എന്നാണ് ഏകദേശം രണ്ടര പതിറ്റാണ്ടുമുമ്പ് അവിടെ വിദ്യാർഥിയൂനിയൻ ചെയർമാനായിരുന്ന അമിത് സെൻഗുപ്ത, ഇൗയിടെ കേരളത്തിൽ പൗരത്വഭേദഗതി സംബന്ധിച്ച പ്രഭാഷണങ്ങൾക്കെത്തിയപ്പോൾ സംസാരിച്ചത്. സംഘടിപ്പിക്കുന്നതാര് എന്ന ചിന്തയോ അത് മുടക്കുന്നതെങ്ങനെ എന്ന ചിന്തയോ അല്ല, അതേക്കുറിച്ചു സംസാരിക്കാൻ അറിവും കഴിവുമുള്ള അധ്യാപകർ പറയുന്നതെന്ത് എന്ന് കേൾക്കാനും മനസ്സിലാക്കാനുമുള്ള മനഃസ്ഥിതിയാണ് ആ ഉന്നത സർവകലാശാലയിലെ വിദ്യാർഥികൾ വെച്ചുപുലർത്തുന്നത്. ഇൗ മനസ്സ് കേരളത്തിലെ കോളജുകളിൽ വിദ്യാർഥിസംഘടനകളിൽ കാണാറില്ല. അവർ പലപ്പോഴും വിദ്യാർഥിനേതാക്കളായാൽ പിന്നെന്ത്, അധ്യാപകർ പറയുന്നതു കേൾക്കേണ്ടവരല്ല എന്ന മനഃസ്ഥിതിയാണ് വളർത്തിയെടുക്കുന്നത്. ഇത് ഇവിടത്തെ വിദ്യാർഥിരാഷ്ട്രീയത്തിെൻറ കാതലായ ഒരു പ്രശ്നമാണ്.

വിദ്യാർഥിരാഷ്ട്രീയത്തിെൻറ ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് കലാലയങ്ങളിലും സർവകലാശാലകളിലും രാഷ്ട്രീയ പ്രവർത്തനം പുനഃസ്ഥാപിക്കുന്നത് സമൂഹത്തിന് ഗുണംചെയ്യുമെന്നു പ്രതീക്ഷിക്കുന്ന അധ്യാപകർ ഇന്നുമുണ്ട്. സർവകലാശാലകളിലും കലാലയങ്ങളിലും വിദ്യാർഥിരാഷ്ട്രീയമോ യൂനിയൻതെരഞ്ഞെടുപ്പോ ഇല്ലാതായിരിക്കുന്നു. പക്ഷേ, പ്രസക്തമായ ഒരു പ്രശ്നം വന്നാൽ അതിനെതിരെ പ്രതികരിക്കാൻ വിദ്യാർഥികൾ സംഘടിക്കും എന്ന് തെളിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് യഥാർഥ രാഷ്ട്രീയപ്രബുദ്ധത. വിദ്യാർഥികളുടെ സർവതോമുഖമായ വളർച്ചയാണ് വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇവർ മനസ്സിലാക്കണം. ആ വളർച്ചയിൽ നീതിന്യായങ്ങളെ തിരിച്ചറിയാനും അത് നടപ്പിലാകാത്തിടത്തു പ്രതികരിക്കാനുമുള്ള തിരിച്ചറിവും ശേഷിയുമുൾപ്പെടുമെന്നു ഇക്കൂട്ടർ മനസ്സിലാക്കണം, വിദ്യാർഥികളുടെ ന്യായമായ ബൗദ്ധികസമരങ്ങളെ അടിച്ചമർത്തുന്നതിനു പകരം.

Tags:    
News Summary - students protest various issues-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.