തദ്ദേശ തെരഞ്ഞെടുപ്പും സി.പി.എം ഇളവുകളും

'അധികാരത്തിലിരിക്കുന്നവർ അവിടെത്തന്നെ അള്ളിപ്പിടിക്കുകയും വെളിയിലുള്ളവർ അധികാര സ്ഥാനത്തെത്താൻ ശ്രമിക്കുകയും മാത്രം ചെയ്യുന്ന അധികാര രാഷ്്ട്രീയത്തിനു പകരം ഉൽപാദനവർധനവിൽ കേന്ദ്രീകരിച്ച വികസനത്തിെൻറ രാഷ്ട്രീയം രൂപപ്പെടണം' -കാൽനൂറ്റാണ്ട് മുമ്പ് ജനകീയാസൂത്രണ പ്രസ്ഥാനത്തിെൻറ ഒന്നാം വർഷാവലോകനത്തിനു ശേഷം ഡോ. തോമസ് ഐസക് തയാറാക്കിയ 'ജനകീയാസൂത്രണം: സിദ്ധാന്തവും പ്രയോഗവും' എന്ന സംസ്ഥാന ആസൂത്രണ ബോർഡ് ഗ്രന്ഥത്തിലെ അവതാരികയിൽ ഉന്നതതല മാർഗനിർദേശക സമിതി അധ്യക്ഷൻ ആയിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാട് പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾ കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള വികസനനിലപാടിെൻറ സിരാകേന്ദ്രമാണെന്ന് പഠിപ്പിക്കുന്ന ജനകീയാസൂത്രണത്തിെൻറ കാൽനൂറ്റാണ്ട് പൂർത്തിയാക്കാനിരിക്കെ പുതിയ പഞ്ചായത്തു ഭരണസമിതികളെ തെരഞ്ഞെടുക്കാൻ പോകുന്ന വേളയാണിത്. 'ജാതി- മത-കക്ഷി ഭേദമില്ലാതെ' ജനങ്ങളെയാകെ അണിനിരത്തി നേടിയെടുക്കേണ്ടതാണ് തദ്ദേശീയ വികസനമെന്ന് ഇ.എം.എസ് അന്നു പറഞ്ഞുവെച്ചു. പ്രയോഗത്തിലും സി.പി.എം അതു സാക്ഷാത്കരിച്ചു. കേരളത്തിൽ മുന്നണി സമവാക്യങ്ങൾക്ക് അപവാദമായ നിരവധി പഞ്ചായത്തുകൾ എക്കാലവും ഉണ്ടായിട്ടുണ്ട്. അത് പ്രാദേശിക വികസന കാഴ്ചപ്പാടായിട്ടേ വിലയിരുത്തപ്പെട്ടിട്ടുള്ളൂ. മുന്നണികൾക്കു പുറത്തുള്ള പി.ഡി.പി, വെൽഫെയർ പാർട്ടി തുടങ്ങിയ പുതിയ കക്ഷികളോടുപോലും ഇരുമുന്നണികളും കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ പ്രാദേശികസഖ്യം തുടർന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥി നിർണയത്തിൽ സ്വാധീനമുള്ള പൊതുസ്വീകാര്യരെ പരിഗണിച്ചുപോന്നു. ത്രിതല പഞ്ചായത്തുകളിലെ ആദ്യഘടനയായ ജില്ല കൗൺസിൽ നിലവിൽവന്നപ്പോൾ സി.പി.എമ്മിെൻറ ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ സംവിധാനമുള്ള കണ്ണൂർ ജില്ലയിൽ ആദ്യ അധ്യക്ഷനായത് സർവിസ് രംഗത്ത് വളണ്ടറി റിട്ടയർമെൻറ് വാങ്ങി രംഗത്തിറക്കിയ ടി.കെ.ബാലനായിരുന്നു. അങ്ങനെ എല്ലാവരെയും ചേർത്താണ് പഞ്ചായത്തുതല 'പങ്കാളിത്ത ജനാധിപത്യ'ത്തിലേക്ക് സി.പി.എം കേരളത്തെ വഴിനടത്തിയത്. ഇൗ വഴി കുറെക്കൂടി സുഗമമാക്കുന്നതാണ് സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ സി.പി.എം ദേശീയമായി സ്വീകരിച്ച ബൂർഷ്വാ പാർട്ടിയായ കോൺഗ്രസിനോടും സഖ്യമാവാം എന്ന പുതിയ രാഷ്ട്രീയ അടവുനയം.

ദേശീയ നിലപാട് കേരളത്തിലെത്തുേമ്പാൾ

സംഘ്പരിവാർ വർഗീയരാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി സഖ്യമാവുന്നതിന് പശ്ചിമബംഗാളിലും അസമിലും ഭാവിയിൽ ദേശീയതലത്തിലും അനുമതി നൽകിയ കാര്യം സി.പി.എം വിശദീകരിക്കുേമ്പാൾ ഉയർന്ന വലിയ ചോദ്യമായിരുന്നു കേരളത്തിൽ ഈ നിലപാട് എങ്ങനെ പ്രയോഗിക്കും എന്നത്. വളച്ചുകെട്ടില്ലാതെ സീതാറാം െയച്ചൂരി മറുപടി നൽകി- ബി.ജെ.പിക്ക് ബദലായി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ പിന്തുണക്കുമെന്ന് മനസ്സിലാക്കിത്തന്നെയാണ് 2004ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ എൽ.ഡി.എഫിനെ 18 മണ്ഡലങ്ങളിൽ വിജയിപ്പിച്ചത് എന്ന്. കേരളത്തിെൻറ രാഷ്ട്രീയ പ്രബുദ്ധതയാണത് എന്നും െയച്ചൂരി കൂട്ടിച്ചേർത്തു. കോൺഗ്രസിനെ കേന്ദ്രത്തിൽ പിന്തുണക്കേണ്ടിവരും എന്ന മുൻവിധിയെ പത്തു പതിനഞ്ച് വർഷമായി സ്വകാര്യനയമായി പിന്തുടർന്നുകൊണ്ടായിരുന്നു സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് അഭ്യാസം എന്നാണ് ഈ വിശദീകരണം വ്യക്തമാക്കുന്നത്. അപ്പോൾ ഉയരുന്ന ചോദ്യം 2019ലെ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഇടതുമുന്നണിയെ പൂർണമായും നിരാകരിച്ച് യു.ഡി.എഫിനെ പിന്തുണച്ചത് െതറ്റായിരുന്നോ എന്നാണ്. ദേശീയമായി കോൺഗ്രസ് ഇത്രത്തോളം ദുർബലമായിരുന്നില്ലെന്നും സംഘ്പരിവാർ ഭീതിദമായി വികസിച്ചിട്ടില്ലെന്നുമിരിക്കെയാണല്ലോ കോൺഗ്രസിനെ കേന്ദ്രത്തിൽ പിന്തുണക്കേണ്ടിവരുെമന്ന് 2004ൽ സി.പി.എം കരുതിയതും കോൺഗ്രസ് മുന്നണിയെ അധികാരത്തിൽ വാഴിച്ചതും. സി.പി.എം അന്ന് വിലയിരുത്തിയതിനേക്കാൾ ഭീതിദമായ സംഘ്പരിവാർ അന്തരീക്ഷം നിലനിന്ന 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ ശക്തി കേന്ദ്രീകരണത്തെ ബലപ്പെടുത്താൻ കേരളത്തിലെ 20 സീറ്റും ഉപയോഗപ്പെടുന്നത് യു.ഡി.എഫിന് വോട്ട് ചെയ്താലാണെന്ന് മലയാളി ചിന്തിച്ചത് എങ്ങനെയാണ് തെറ്റാവുക? അങ്ങനെ ചിന്തിച്ചവരെ വർഗീയ ചാപ്പ കുത്തിയകറ്റുന്ന കേരളത്തിലെ സി.പി.എമ്മിന് െയച്ചൂരിയുടെ വിശദീകരണത്തിൽ പാഠമുണ്ട്.

പശ്ചിമബംഗാളിലും അസമിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ അനുവാദം നൽകിയ കൂട്ടത്തിൽ തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയിൽ തുടരാൻ അനുവാദം നൽകി. അവിടെ കോൺഗ്രസിനു പുറമെ മുസ്ലിംലീഗ് കൂടി ഉൾപ്പെടുന്ന മുന്നണിയാണത്. എന്നിട്ടും തമിഴ്നാടിെൻറ അയൽപക്കത്തിരുന്ന് കേരളത്തിലെ മുസ്ലിംലീഗിനും മറ്റു ന്യൂനപക്ഷ പാർട്ടികൾക്കുമെതിരെ 'വർഗീയനയം' സ്വീകരിക്കുകയാണ് കേരള പാർട്ടി. കേന്ദ്രകമ്മിറ്റിയുടെ പുതിയ തീരുമാനത്തോടെ ഈ നയം കാപട്യമോ പ്രാദേശിക സ്വാർഥതയോ ആയി മാറുകയാണ്. അഥവാ കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി കുറെയായി സ്വീകരിച്ച അടവുനയങ്ങളെ കേന്ദ്ര കമ്മിറ്റി ദേശീയനയമായി സ്വീകരിച്ചു എന്നു പറയുന്നതാണ് കൂടുതൽ ഉചിതം.

കേരളത്തിലെ മുന്നണി ബലാബലമനുസരിച്ച് കോൺഗ്രസുമായി നീക്കുപോക്ക് നടത്തേണ്ട ആവശ്യം സി.പി.എമ്മിന് ഇല്ല. അത് തത്ത്വമല്ലാതായി എന്നതാണ് പുതിയ തീരുമാനത്തിെൻറ പ്രത്യേകത. കേരളസാഹചര്യത്തിൽ സി.പി.എമ്മിന് സ്വന്തം ഹുങ്കിൽ അഹങ്കരിക്കാനും കോൺഗ്രസിനോട് മുഖംതിരിഞ്ഞുനിൽക്കാനും രാഷ്ട്രീയമായ അവകാശമുണ്ട് എന്നു മാത്രമേ ഇനി പറയാനാവൂ. അതിനു ദേശീയനിലപാടിെൻറ മേനി പറയാനാവില്ല. കേരളത്തിലെ ഇടതുമുന്നണിയല്ലാത്ത സംവിധാനത്തെ അംഗീകരിക്കുന്നവരെല്ലാം പിന്തിരിപ്പന്മാരാണ് എന്ന നിലപാട് ഇനി മാറ്റേണ്ടിവരും എന്നതും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പുതിയ തീരുമാനത്തിെൻറ ഫലമാണ്. ഇക്കാര്യം കേരളത്തിലെ സി.പി.എം നേതൃത്വം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂടുതൽ വ്യക്തതയോടെ ഉൾക്കൊള്ളുകയാണ് വേണ്ടത്.

നിലപാടും നിർവഹണവും ഏറ്റുമുട്ടിയ കാൽനൂറ്റാണ്ട്

കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും മുന്നണി വേർതിരിവും അനുസരിച്ച് സ്വാഭാവികമായും ആസന്നമായ തെരഞ്ഞെടുപ്പിൽ ഉയർന്നുവരാനിടയുള്ള കുറെ രാഷ്ട്രീയവിവാദങ്ങളുണ്ട്. അത്തരം വിവാദങ്ങളിലുപരി പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുക എന്നതാവണം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടികൾ ചെയ്യേണ്ടത്. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതിെൻറ കാൽനൂറ്റാണ്ടിലേക്കാണ് കേരളം ചുവടുവെക്കുന്നത്. വികേന്ദ്രീകരണത്തിലൂടെ അധികാരം താഴെ തട്ടിലെ ഉദ്യോഗസ്ഥർക്കല്ല, താഴെ തട്ടിലെ ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമാണ് എന്നായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ, ഇന്ന് ഉദ്യോഗസ്ഥരും അവരെ നിയന്ത്രിക്കുന്ന പാർട്ടി നേതൃത്വവുമായി അധികാര 'കേന്ദ്രീകരണം' നടന്നതിെൻറ നിരവധി പരാതികൾ ഓംബുഡ്സ്മാെൻറയും അദാലത്തുകളുടെയും കാൽനൂറ്റാണ്ടിെൻറ നടപടികളിൽ കുമിഞ്ഞുകൂടി കിടക്കുന്നുണ്ട്. പുതിയൊരു വികസന സംസ്കാരമായി സംഘടിപ്പിക്കപ്പെട്ട ജനകീയാസൂത്രണത്തിലെ ഗുണഭോക്തൃസമിതികൾ, കരാറുകാരുടെ ബിനാമികളും ചിലേടത്ത് പാർട്ടി ഫോറങ്ങളുമായി മാറിയ അനുഭവം സർവത്രയാണ്. സമൂലമായ പരിശോധന ആവശ്യപ്പെടുന്നുണ്ട് തദ്ദേശ വികസന പരിപാടികളിലെ നിർവഹണരംഗം. നായനാർ സർക്കാർ ബജറ്റിെൻറ 40 ശതമാനവും ജനകീയാസൂത്രണത്തിന് നീക്കിവെച്ച ആദ്യ പഞ്ചവത്സര പദ്ധതി അവസാനിച്ചപ്പോൾ പഞ്ചായത്തുകളിലെ പശ്ചാത്തലരംഗം വികസിച്ചിരുന്നു. പക്ഷേ, ഏറ്റവും മുന്തിയ പരിഗണന നൽകിയ ഉൽപാദനമേഖല എവിടെയും വികസിച്ചിരുന്നില്ല. കേരളത്തിലെ കാർഷികരംഗത്ത് 25 വർഷം മുമ്പ് ഉണ്ടായിരുന്ന ഉൽപാദനക്ഷമതയും നിലവിലുള്ള ഉൽപാദനശേഷിയും താരതമ്യം ചെയ്ത് ധവളപത്രം ഇറക്കാൻ പറ്റിയ സമയവും ഇതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT