കേരള ബാങ്ക് പിറവിയെടുക്കുേമ്പാൾ

കേരള ബാങ്ക് യാഥാർഥ്യമാകുമ്പോൾ അത് കേരളത്തിെൻറ സാമ്പത്തിക ഭൂമികയിൽ ചെലുത്താൻ പോകുന്ന സ്വാധീനം വിവരണാതീതമാണ്. കേരള ബാങ്ക് എന്ന ആശയത്തിനുതന്നെ പ്രധാനപ്പെട്ട ചില സവിശേഷതകളുണ്ട്. ആദ്യത്തേത് നിർദിഷ്ട ബാങ്കിെൻറ ഉടമസ്ഥതയുടെ സ്വഭാവമാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി നിരവധി വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സഹകരണ മേഖലയുടെ ഉടമസ്ഥതയിൽ പൂർണസ്വഭാവത്തോടുകൂടിയ വാണിജ്യ ബാങ്ക് ഇന്ത്യയിൽ നടാടെയാണ്. സംസ്ഥാന സഹകരണ ബാങ്കുകൾ വാണിജ്യ ബാങ്കിങ് ലൈസൻസോടുകൂടിയാണ് പ്രവർത്തിക്കുന്നതെങ്കിലും സാധാരണ വാണിജ്യ ബാങ്കുകൾ നിർവഹിച്ചുപോരുന്ന എല്ലാത്തരം ബാങ്കിങ് പ്രവർത്തനങ്ങളും അവർ ഏറ്റെടുത്ത് നടത്താറില്ല. നിർദിഷ്ട കേരള ബാങ്ക്, വാണിജ്യ ബാങ്കുകൾക്ക് അനുവദനീയമായ എല്ലാ ബിസിനസ് ഇടപാടുകളും ഏറ്റെടുത്ത് നിർവഹിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

കേരള ബാങ്കിെൻറ മാനേജ്മെൻറ് സംവിധാനത്തിലും സവിശേഷതകളുണ്ടാവും. ഉടമസ്ഥരായ സർക്കാറും പ്രാഥമിക സഹകരണ സംഘങ്ങളുമാണ് ബാങ്കിെൻറ ഡയറക്ടർ ബോർഡിലെ അംഗങ്ങളെ നിയമിക്കുക. അതിെൻറ അനുപാതമൊന്നും ഇപ്പോൾ വ്യക്തമല്ലെങ്കിലും സഹകരണ മേഖലക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സംസ്ഥാന സർക്കാറിനോടൊപ്പം സഹകരണ മേഖലക്കും നിയന്ത്രണാധികാരമുള്ള വാണിജ്യ ബാങ്ക് എന്ന അർഥത്തിൽ കേരള ബാങ്ക് ഒരു ബദൽ പരീക്ഷണംതന്നെയാണ് മുന്നോട്ടുവെക്കുന്നത്.

പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ ബാങ്കുകളും സമ്പദ്വ്യവസ്ഥയുടെ രാസത്വരകം എന്ന റോളിൽനിന്ന് പിൻവാങ്ങിക്കഴിഞ്ഞ സന്ദർഭത്തിലാണ് കേരള ബാങ്ക് പിറവിയെടുക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത. ഇന്ത്യയിലെ ബാങ്കുകൾ അവയുടെ അടിസ്ഥാന ധർമത്തിൽനിന്ന് വ്യതിചലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നിക്ഷേപങ്ങൾ സമാഹരിക്കുകയും അവ വായ്പകളായി വിതരണം ചെയ്ത് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന മധ്യവർത്തികളാണ് ബാങ്കുകൾ. പക്ഷേ, ആഗോളീകരണ നയങ്ങൾ പിൻപറ്റിയ സർക്കാറുകൾ പൊതുമേഖല ബാങ്കുകളെ ഓഹരി-ഉൗഹക്കമ്പോളങ്ങളിലേക്ക് നമ്മുടെ നിക്ഷേപങ്ങളെ എത്തിച്ചുകൊടുക്കുന്ന ഏജൻസികളാക്കി മാറ്റി. തൽഫലമായി കാർഷിക-ചെറുകിട-വ്യാപാര മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം മന്ദീഭവിക്കുകയും കോർപറേറ്റ് മേഖലയിലേക്കും മറ്റുമുള്ള വായ്പകൾ വർധിക്കുകയും ചെയ്തു. ബാങ്ക് നിക്ഷേപങ്ങളെ ഇൻഷുറൻസ് വിപണികളിലേക്കും ഓഹരി-അവധി വ്യാപാര-ഡെറിവേറ്റിവ് വിപണികളിലേക്കും എത്തിച്ചുകൊടുക്കുന്ന ഫിനാൻസ് സൂപ്പർ മാർക്കറ്റുകളായി ബാങ്കുകൾ മാറിയത് അങ്ങനെയാണ്. ലാഭത്തേക്കാൾ, സമ്പദ്വ്യവസ്ഥക്ക് കുതിപ്പേകലാണ് ബാങ്കിെൻറ പ്രാഥമികദൗത്യമെന്ന് സർക്കാർ ആദ്യം മുതലേ പറഞ്ഞുപോരുന്നുണ്ട്. അതുകൊണ്ടുതന്നെ, ആഗോളീകരണം ഇരവത്കരിച്ച ഇന്ത്യൻ ബാങ്കിങ്ങിൽ ധീരമായ ഒരു ബദൽ എന്ന നിലയിൽ ഈ ബാങ്കിനെ ജനം ഉറ്റുനോക്കുമെന്ന കാര്യം തീർച്ചയാണ്.

പൊതുമേഖല ബാങ്കുകൾ പോലും ഉപേക്ഷിച്ച ഈ ദൗത്യം കേരള ബാങ്ക് എങ്ങനെ, എത്രത്തോളം ഫലവത്തായി നിറവേറ്റുമെന്നതാണ് അടുത്ത പ്രശ്നം. ഈ ബാങ്കിെൻറ ഉടമസ്ഥതതന്നെയാണ് അതിനുള്ള ഉത്തരം. നൂറുശതമാനം ഓഹരികളും കേന്ദ്ര സർക്കാറിെൻറ കൈവശമായിരുന്ന പൊതുമേഖല ബാങ്കുകൾ, 49 ശതമാനം വരെ ഓഹരികൾ വിറ്റഴിച്ചതോടെയാണ് ആഗോളീകരണത്തിെൻറ പരീക്ഷണശാലകളായി മാറിയത്. ഓഹരികൾ വാങ്ങിയെടുത്ത സ്വകാര്യ നിക്ഷേപകർക്ക് ഓരോ വർഷവും അധികമധികം ലാഭവീതം നൽകാനുള്ള സമ്മർദത്തിെൻറ ഫലമായാണ് ഈ ബാങ്കുകൾ താരതമ്യേന ലാഭം കുറഞ്ഞ ഉൽപാദന മേഖലകളിൽനിന്ന് പിൻവാങ്ങിയതും ലാഭക്കൂടുതലിനു വേണ്ടി ഉയർന്ന നഷ്ടസാധ്യതയുള്ള (റിസ്ക്) മേഖലകളിലേക്ക് നിക്ഷേപങ്ങളെ വഴിമാറ്റിയതും. എന്നാൽ, കേരള ബാങ്കിെൻറ മേൽ അത്തരം സമ്മർദങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കേരളത്തിെൻറ ഉൽപാദന മേഖലകളിലേക്ക് പണമെത്തിക്കുന്ന ദൗത്യം പ്രതിജ്ഞാബദ്ധതയോടുകൂടി നിർവഹിക്കാൻ കേരള ബാങ്കിന് കഴിയും.

വർത്തമാന സാഹചര്യത്തിൽ ഇത് വളരെ പ്രധാനമാണ്. വിദേശ മലയാളികളുടേതടക്കം ലക്ഷക്കണക്കിന് കോടി രൂപയാണ് കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ നിക്ഷേപം. ഈ നിക്ഷേപങ്ങൾ സമാഹരിക്കുന്ന കലക്ഷൻ സെൻററുകൾ മാത്രമാണ് ഇന്ന് കേരളത്തിലെ ബാങ്ക് ശാഖകൾ. കേരളത്തിൽ അവർ കൊടുക്കുന്ന വായ്പകളിൽ ഏറിയ പങ്കും ഭവനം, വാഹനം, വിദ്യാഭ്യാസം തുടങ്ങിയ ഉപഭോക്തൃമേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൃഷി, വ്യവസായം, വ്യാപാരം, പശ്ചാത്തലസൗകര്യം എന്നീ മേഖലകളിൽ വാണിജ്യ ബാങ്കുകളുടെ വായ്പാവിഹിതം സാരമായ തോതിൽ കുറഞ്ഞിരിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ നിക്ഷേപങ്ങളെ കേരളത്തിലെ വിവിധ മേഖലകളിൽ, വിശേഷിച്ചും ഉൽപാദന മേഖലയിൽ മുതൽമുടക്കാൻ വിനിയോഗിക്കാനുള്ള അവസരമാണ് കേരള ബാങ്കിെൻറ ആവിർഭാവത്തിലൂടെ സാക്ഷാത്കരിക്കപ്പെടുക. പണദൗർലഭ്യംമൂലം ഇഴഞ്ഞുനീങ്ങുന്ന കേരളത്തിെൻറ പശ്ചാത്തല സൗകര്യ മേഖലക്കും കേരള ബാങ്കിെൻറ രംഗപ്രവേശനം ഗതിവേഗം കൂട്ടും. കൊച്ചി മെേട്രാ പദ്ധതിക്ക് ജപ്പാനിലെയും ഫ്രാൻസിലെയും ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കേണ്ടി വന്ന ഗതികേടിന് പരിഹാരമുണ്ടാക്കാൻ കേരള ബാങ്കിന് കഴിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേരളത്തിലെ നിക്ഷേപങ്ങൾ കേരളത്തിെൻറ വികസനത്തിന് ഉപയുക്തമാകുന്നതിലൂടെ ഇവിടത്തെ കാർഷിക, വ്യവസായ, വ്യാപാര, വിനോദസഞ്ചാര, പശ്ചാത്തലസൗകര്യ മേഖലകളിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയും. അത് ജനങ്ങളുടെ ക്രയശേഷി മെച്ചപ്പെടുത്തുകയും സർക്കാറിെൻറ നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യും. ഗൾഫ് മേഖലയിലെ സ്വദേശിവത്കരണത്തിെൻറ പശ്ചാത്തലത്തിൽ കേരള സമ്പദ്വ്യവസ്ഥ നേരിടുന്ന ആസന്നമായ ഭീഷണികളെ കുറേയൊക്കെ പ്രതിരോധിക്കാൻ ഇത്തരമൊരു ബദൽ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

കേരള ബാങ്കിെൻറ രൂപവത്കരണത്തിന് സാമ്പത്തികമെന്നതുപോലെ രാഷ്ട്രീയ മാനങ്ങളുണ്ട്. രാജ്യത്തിെൻറയാകെ രാഷ്ട്രീയസാഹചര്യത്തിൽ, കേരളം ഉയർത്തുന്ന ബദലിനെ തകർക്കാനുള്ള എത്രയോ നീക്കങ്ങളാണ് ദിനംപ്രതിയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രളയം മുതൽ സംസ്ഥാനത്ത് അനുവദനീയമായ വായ്പ പരിധിവരെ സമസ്തകാര്യങ്ങളിലും വിവേചനം നഗ്നമായി അരങ്ങേറുകയാണ്. ഭക്ഷണംപോലും കേരളത്തിനെതിരായ രാഷ്ട്രീയായുധമായി പരിണമിക്കുന്ന കാഴ്ച നാം കാണുന്നുണ്ടല്ലോ. മാനവ വികസനസൂചികയിലെ എല്ലാ മാനദണ്ഡങ്ങളിലും രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞ കേരളത്തിനു പക്ഷേ, ആ മുന്നേറ്റം വിനയായി മാറുന്നതായാണ് അനുഭവം. ആരോഗ്യത്തിെൻറയും വിദ്യാഭ്യാസത്തിെൻറയും അടക്കം മേഖലകളിൽ കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന മാനദണ്ഡങ്ങൾ കേരളത്തിെൻറ താൽപര്യങ്ങൾക്ക് വിഘാതമാണ്. എന്നാൽ, വിവേചനത്തെ മറികടന്ന് മുന്നോട്ടുപോകാൻ സാമ്പത്തിക പരിമിതി കേരളത്തെ അനുവദിക്കുന്നില്ലതാനും. കേരള ബാങ്കിെൻറ രൂപവത്കരണത്തിലൂടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുന്നതോടെ കേന്ദ്രം പുലർത്തുന്ന വിവേചനപരമായ നയങ്ങളെ അതിജീവിക്കാൻ കേരളത്തിന് ശക്തി ലഭിക്കുമെന്നതാണ് ഈ തീരുമാനത്തിെൻറ രാഷ്ട്രീയപ്രാധാന്യം.

Tags:    
News Summary - Kerala bank issue-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.