‘യോഗ കർമാസു കൗശലാം’ -ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനന് നൽകുന്നൊരു ഉപദേശമാണ്. ചെയ്യുന്ന ജോലി ഏറ്റവും മികച്ചതാകാനുള്ള മാർഗം യോഗയാണ് എന്ന് നേരർഥം. ഇവിടെ, യോഗ എന്നത് പൂർണാർഥത്തിൽ പതഞ്ജലി യോഗയല്ല. മറിച്ച്, ലഭ്യമായ അറിവുകളെ ക്ഷമതയാർന്ന പ്രവൃത്തിയാക്കി പരിവർത്തിപ്പിക്കുന്ന വിദ്യയാണ്; ചില പണ്ഡിതർ അതിനെ ‘ഐക്യം’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ആ വിദ്യയുപയോഗിച്ച് ഫലസിദ്ധിയെക്കുറിച്ച് ചിന്തിക്കാതെ, സ്വന്തത്തിലേക്ക് ചുരുങ്ങാതെ, ചെയ്യുന്ന ജോലിയിൽ മാത്രമായി ശ്രദ്ധിക്കൂ എന്നാണ് ഗീതോപദേശപ്പൊരുൾ. സംഗതിവശാൽ, ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യൻ സിവിൽ സർവിസിന് രൂപം നൽകിയപ്പോഴും സ്വാതന്ത്ര്യാനന്തരം അത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസായപ്പോഴും ഭരണത്തലപ്പത്തുള്ളവർ ഈ ഉപദേശം അതുപോലെയങ്ങ് സ്വീകരിച്ചു. അതിലൊരു തെറ്റുമില്ല. മറ്റുള്ളവർക്കുവേണ്ടി ചിന്തയും ബുദ്ധിയും കായികശേഷിയുമെല്ലാം സ്വയം സമർപ്പിക്കുന്ന വലിയൊരു ദൗത്യമാണല്ലോ അത്. സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുെമല്ലാം സഹജീവികളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ്. അതിനാൽ, ഔദ്യോഗികമായിത്തന്നെ നമ്മുടെ ഐ.എ.എസുകാരുടെ പ്രമാണവാക്യമായി ടി ഉപദേശം. ആ ലോഗോയൊന്ന് ശ്രദ്ധിച്ചാൽ കാര്യം വ്യക്തമാകും. ഇെതാക്കെ കണ്ടിട്ടാണ് പാവം നമ്മുടെ കണ്ണൻ ഗോപിനാഥനെപ്പോലുള്ള ആളുകൾ ഈ കേഡർ സമൂഹത്തിെൻറ ഭാഗമായത്. പക്ഷേ, അവിടെയെത്തുേമ്പാഴാണ് കാര്യത്തിെൻറ നിജസ്ഥിതി അറിയുക; ഈ പ്രമാണവാക്യത്തിന് അധികാരികൾ അർഥം കൽപിച്ചിരിക്കുന്നത്, ‘നാവടക്കൂ, പണിയെടുക്കൂ’ എന്നാണ്. എന്നുവെച്ചാൽ, ചട്ടങ്ങൾക്കപ്പുറത്ത് ഒരു വാക്കും മിണ്ടരുത്; ഒരടിപോലും ചലിക്കരുത്. എത്രകാലം ഇങ്ങനെ നിശ്ശബ്ദനായിരിക്കാൻ കഴിയും? ഒരു സമൂഹത്തിൽ എല്ലാവരും കുറ്റകരമായ മൗനം അവലംബിച്ചിരിക്കെ, ഉയർന്നുകേൾക്കുന്നൊരു ചെറുശബ്ദത്തിന് വെടിയുണ്ടയുടെ വേഗവും വീര്യവുമായിരിക്കും. അത്തരമൊരു വെടിയുണ്ടയാണ് കണ്ണൻ ഗോപിനാഥിെൻറ നാവിൽനിന്നുതിർന്നത്. കശ്മീരിൽനിന്നുള്ള ശബ്ദങ്ങളെ തല്ലിക്കെടുത്തുന്ന ഭരണകൂടത്തോെടാപ്പം പ്രവർത്തിക്കാനില്ലെന്ന് ഒരു വെള്ളക്കടലാസിൽ എഴുതിക്കൊടുത്ത് പടിയിറങ്ങിയിരിക്കുകയാണ് കണ്ണൻ.
രാജിസമർപ്പിച്ചശേഷം ട്വിറ്ററിൽ കണ്ണൻ ഇപ്രകാരം കുറിച്ചു: ‘‘മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കൂടുതൽ വിശാലമാക്കാനുള്ള അവസരമാണ് സിവിൽ സർവിസിലൂടെ ലഭ്യമാകുക എന്നായിരുന്നു എെൻറ ധാരണ.’’ ആ ധാരണ തെറ്റിയപ്പോഴായിരിക്കാം മസൂറി അക്കാദമിയുടെ പ്രിവിലേജ് ഇനി ജീവിതത്തിൽ വേണ്ട എന്നു തീരുമാനിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് എന്നും ആഗ്രഹിച്ചത്. സിവിൽ സർവിസ് വഴിയിലെത്തുന്നതും ആ ചിന്തയിൽതന്നെ. അവിടെയാണ് സ്വയം നിശ്ശബ്ദനായി നിൽക്കേണ്ടിവരുന്നത്. ഈ നിശ്ശബ്ദത നമ്മുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യക്രമത്തെയും ഹനിക്കുന്നു. അതിനാൽ, ഈ നിർണായകസന്ധിയിൽ സ്വന്തം ശബ്ദത്തെയെങ്കിലും തിരിച്ചുപിടിച്ചേ തീരൂ. ‘‘ആ കെട്ടകാലത്ത് എന്തു ചെയ്തുവെന്ന് ചോദിച്ചാൽ, രാജിവെച്ചു എന്ന് ധൈര്യമായി പറയും’’ എന്ന കണ്ണെൻറ വാക്കിലുണ്ട് ആ രാജിയുടെ സകല രാഷ്ട്രീയവും. പക്ഷേ, രാജിക്കത്തും ബ്യൂറോക്രസിയുടെ എട്ടുകാലി വലയിൽ കുരുങ്ങിക്കിടക്കുകയാണ്. അതിലൊരു തീർപ്പായാലേ ‘മുൻ ഐ.എ.എസുകാരൻ’ എന്ന വിശേഷണത്തിന് അർഹനാകൂ.
ജീവനുവേണ്ടി നിലവിളിക്കുന്നവരെയും ജീവിതത്തിെൻറ പുറംപോക്കുകളിൽ ഒറ്റപ്പെട്ടവരെയും എക്കാലവും ചേർത്തുനിർത്തിയിട്ടുള്ളയാളാണ്. അതിെൻറ പേരിൽ പഴിയും പ്രശംസയും ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞവർഷം, കേരളം പ്രളയക്കയത്തിലകപ്പെട്ടപ്പോൾ ദാദ്ര-നാഗർഹവേലിയിൽനിന്ന് കലക്ടർ പണി തൽക്കാലത്തേക്ക് നിർത്തി നാട്ടിലേക്ക് ഓടിയെത്തി. കാക്കനാട്ടിലെ കെ.ബി.പി.എസ് പ്രസിലെ കലക്ഷൻ സെൻററിൽ ചുമടെടുത്തുകൊണ്ടിരുന്ന ആ ചെറുപ്പക്കാരനെ തുടക്കത്തിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. ദുരന്തമുഖത്ത് കൈയും മെയ്യും മറന്ന് പ്രവർത്തിച്ച പതിനായിരക്കണക്കിന് വളൻറിയർമാരിൽ ഒരാൾ മാത്രമായിരുന്നു അയാൾ. പക്ഷേ, അവിടെ മറ്റൊരു ഐ.എ.എസുകാരൻ വൈ. സഫീറുല്ല എത്തിയപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. അതോടെ, കണ്ണൻ വാർത്തകളിൽ നിറഞ്ഞു; സിനിമനടൻ ടൊവീനോയെപ്പോലെ സെലിബ്രിറ്റി വളൻറിയർ പട്ടവും കിട്ടി. പക്ഷേ, ആ പദവിയിലെത്തുന്നതിനു മുമ്പ് ‘വേഷം മാറി’ ചെങ്ങന്നൂർ, ആലപ്പുഴ, ആറന്മുള, കോഴഞ്ചേരി, ഇടുക്കി, അടിമാലി, പാറത്തോട്, നോർത്ത് പറവൂർ എന്നിവിടങ്ങളിലൊക്കെ പോയി ആ നാട്ടുകാർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുത്തിരുന്നു. തീർന്നില്ല, ദാദ്ര-നാഗർ പ്രതിനിധാനം ചെയ്യുന്ന എം.പിയുടെ ഫണ്ടിൽനിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കുകയും ചെയ്തു. പക്ഷേ, ഇതൊന്നും ചിലർക്ക് പിടിച്ചില്ല. ലീവ് കഴിഞ്ഞ് ഓഫിസിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതിനുള്ള ‘പണി’യും കിട്ടി. തെരഞ്ഞെടുപ്പ് പ്രചാരണകാലമായിരുന്നു അത്. ജോലിയിൽ വേണ്ടത്ര ശ്രദ്ധയില്ലെന്നു പറഞ്ഞ് മേലധികാരിയിൽനിന്ന് ലഭിച്ച കാരണംകാണിക്കൽ നോട്ടീസിന് ചുട്ടമറുപടി കൊടുത്തു. മറുപടി പോയത് മേലധികാരിേക്കാ, ഐ.എ.എസുകാരെ നിയന്ത്രിക്കുന്ന പേഴ്സനൽ മന്ത്രാലയത്തിനോ ആയിരുന്നില്ല; ഇലക്ടറൽ ഓഫിസർക്കായിരുന്നു. പിന്നെ, ഇലക്ഷൻ കമീഷനും. രണ്ടുപേർക്കും കാര്യങ്ങൾ മനസ്സിലായി; ഷോകോസ് നോട്ടീസ് ചവറ്റുകൊട്ടയിലിടാൻ പറഞ്ഞു. തെൻറ ഭരണാതിർത്തിയിൽ 500ലധികം ആദിവാസികൾക്ക് സർക്കാർ നൽകിയിരുന്ന താൽക്കാലിക തൊഴിൽ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അവർക്കുവേണ്ടിയും സംസാരിച്ചിട്ടുണ്ട്. അങ്ങനെയൊരാൾക്ക്, കശ്മീർ പോലുള്ള സെൻസിറ്റിവ് വിഷയത്തിൽ ഇടപെടാതിരിക്കാനാകുമോ? ദോഷൈകദൃക്കുകൾ പറയുന്നത്, ഐ.എ.എസ് പണി നിർത്തി രാഷ്ട്രീയത്തിലിറങ്ങാനുള്ള കണ്ണെൻറ അടവാണിതെന്നാണ്. ഒരാൾ സർക്കാർ േജാലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതിൽ എന്താണ് കുഴപ്പം എന്നാണ് അവരോടുള്ള കണ്ണെൻറ മറുചോദ്യം.
1985 ഡിസംബർ 12ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിക്കടുത്ത എരമല്ലൂരിൽ ജനനം. പുതുപ്പള്ളിയിലെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. റാഞ്ചിയിെല ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ബി.ടെക് പഠനത്തിനുശേഷം, നോയ്ഡയിലെത്തി. അവിടെ ‘ഫ്രീ സ്കേൽ സെമികണ്ടക്ടേഴ്സ്’ എന്ന കമ്പനിയിൽ ഡിസൈൻ എൻജിനീയറായി നാലു വർഷം പ്രവർത്തിച്ചു. അക്കാലത്താണ് സിവിൽ സർവിസ് മോഹം മനസ്സിലുദിച്ചത്. ആയിടക്കുതന്നെ അത്യാവശ്യം ചാരിറ്റി പ്രവർത്തനവും നടത്തി. ‘എയ്ഡ് ഇന്ത്യ’ പോലെയുള്ള സന്നദ്ധസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചു. ഒഴിവുസമയത്ത് ദരിദ്രവിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ നൽകിയും മറ്റും ജീവിതം മറ്റൊരു വഴിയിൽ നയിച്ചു. 2012ൽ സിവിൽ സർവിസ് പരീക്ഷ 59ാം റാങ്കോടെ പാസായി. ഡൽഹിയിലും മിസോറമിലും അസി. കലക്ടറായിരുന്നിട്ടുണ്ട്. മിസോറമിലെ ഐസോളിൽ ജില്ല മജിസ്ട്രേറ്റായും സേവനമനുഷ്ഠിച്ചു. അതിനുശേഷമാണ് ദാദ്ര-നാഗർഹവേലിയുടെ കലക്ടറായി ചുമതലയേറ്റത്. ഇപ്പോൾ അവിടത്തെ പാരമ്പര്യേതര വൈദ്യുതി പദ്ധതികളുടെ ചുമതല വഹിക്കുന്നു. കായിക പ്രേമിയാണ്. ബാഡ്മിൻറനാണ് ഇഷ്ട വിനോദം. അഞ്ചുവർഷം മുമ്പ് പിതാവ് മരിച്ചതിനുശേഷം കണ്ണൻ അമ്മയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോയി. എരമല്ലൂരിലെ വീടിപ്പോൾ അടച്ചിട്ടിരിക്കയാണ്. നോയ്ഡയിലെ എൻ.ജി.ഒ കാലത്ത് പരിചയപ്പെട്ട ഹരിയാനക്കാരി ഹിമാനിയാണ് ജീവിതസഖി. ഒരു മകൻ: ആദു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.