ഫിർ ഏക് ബാർ ആപ് സർക്കാർ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായിവരുന്നതേയുള്ളൂ. സ്ഥാനാർഥികൾ പാർട്ടികളുടെ തലേ വദനയാണ്. അത് ആരൊക്കെയായാലും, ജയിക്കേണ്ടതാര് എന്ന ചോദ്യത്തിനു മുൻകൂർ ഉത്തരമെഴുതി നിൽക്കുന്ന മട്ടിലാണ് ഡൽഹി. അരവിന്ദ് കെജ്രിവാൾ വീണ്ടും അധികാരത്തിൽ വരണം -അങ്ങനെ ആഗ്രഹിക്കുന്നവരാണ് ഡൽഹിയിൽ കൂടുതൽ. ബി.ജെ.പിക്കാരും കോൺഗ ്രസുകാരും അക്കൂട്ടത്തിൽ ഉണ്ട് എന്നതാണ് കൗതുകം. പാർട്ടി രാഷ്ട്രീയ ചിന്താഗതികളെ കടത്തിവെട്ടി ഡൽഹി പിടിച്ചടക ്കിയ കെജ്രിവാളാണ് അഞ്ചു വർഷത്തിനുശേഷവും ജനപ്രിയതയിൽ മുന്നിട്ടുനിൽക്കുന്നത്. അതിനു മുന്നിൽ, കേന്ദ്രം ഭരിക്ക ുന്ന ബി.ജെ.പിയും 15 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച കോൺഗ്രസും വീണ്ടുമൊരിക്കൽക്കൂടി പിന്തള്ളപ്പെട്ടുപോയേക്കും. ഡൽഹിക്കാരെ സംബന്ധിച്ചിടത്തോളം ഈ വോട്ട് കെജ്രിവാളിനുള്ളതാണ്.

അതു കണ്ടറിഞ്ഞാണ് കെജ്രിവാളിെൻറയും നിൽ പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ മുറിപ്പത്തലുമായി നിന്ന കെജ്രിവാളിനെ ‘കാൺമാനില്ല’. മുമ്പത്തെ സ്ഥിതിയാണെങ്കിൽ പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവയുമായി ബന്ധപ്പെട്ട സമരത്തിൽ മമത ബാനർജിക്കും മുന്നിൽ കെജ്രിവാളിനെ കാണുമായിരുന്നു. അതിനോടൊന്നും യോജിപ്പില്ലെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുനിൽക്കുകയാണ് കെജ്രിവാൾ. തെരഞ്ഞെടുപ്പു വരുന്ന നേരത്ത് ഇതിെൻറ കാരണം ലളിതമണ്. ബി.ജെ.പിക്കാരുടെ വോട്ടും കോൺഗ്രസുകാരുടെ വോട്ടും കിട്ടേണ്ടതാണ്. അത് വീണ്ടും ജയിക്കുന്നതിൽ നിർണായകവുമാണ്. തുറന്നടിച്ച് വോട്ടു നഷ്ടപ്പെടുത്തുന്നതല്ല ബുദ്ധിയെന്നാണ് പഴയ പോരാളിയുടെ നിഗമനം. പ്രതിപക്ഷ നേതൃയോഗങ്ങളിലേക്ക് കടന്നുചെല്ലാതെയും കെജ്രിവാൾ തെന്നിമാറി നടക്കുന്നു.

ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിനപ്പുറം, ജനക്ഷേമപ്രവർത്തനങ്ങൾക്കാണ് ഡൽഹി മാർക്കിടുന്നത്. ഇന്ത്യയുടെ പരിച്ഛേദമാണ് ഡൽഹി. പല സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിപ്പാർക്കുന്നവർ. ഈ വോട്ടർമാരെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്വാധീനിക്കുന്ന പ്രധാന ഘടകം, സർക്കാറിൽനിന്ന് എന്തു കിട്ടി എന്ന ചോദ്യമാണ്. അതിന് അഞ്ചു വർഷമായി കെജ്രിവാൾ ഉത്തരം നൽകിക്കൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് ബസിൽ യാത്ര ഫ്രീ. വൈദ്യുതി ബില്ലിെൻറയും വാട്ടർബില്ലിെൻറയും കഴുത്തറുപ്പൻ രീതി മാറിയിരിക്കുന്നു. പാവപ്പെട്ടവരും സാധാരണക്കാരും കറൻറും വെള്ളവും നിയന്ത്രിച്ച് ഉപയോഗിക്കുന്നവരും ബിൽ അടക്കേണ്ടതില്ലാത്ത വിധമാണ് സ്ലാബ് ക്രമീകരണം. സംസ്ഥാന സർക്കാറിെൻറ നിരന്തര ഇടപെടലുകൾ വഴി സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും മുഖച്ഛായതന്നെ മാറിപ്പോയിരിക്കുന്നു. മെച്ചപ്പെട്ട സേവനം കിട്ടുന്നു. പ്രമേഹത്തിനും രക്തസമ്മർദത്തിനും ജീവിതശൈലീരോഗങ്ങൾക്കുമൊക്കെ സൗജന്യ പരിശോധനയും പ്രാഥമിക ചികിത്സയും നൽകുന്ന മൊഹല്ല ക്ലിനിക്കുകൾ സാധാരണക്കാർക്ക് വലിയ ആശ്വാസം. സർവോപരി, അഴിമതി കുറഞ്ഞു. മൊത്തത്തിൽ നോക്കിയാൽ നാലഞ്ചു പേരുള്ള, ദിനേന യാത്രചെയ്യേണ്ടിവരുന്ന ഒരു സാധാരണ കുടുംബത്തിലേക്ക് 5000 രൂപയോളം വരുന്ന ഇളവുകൾ ആപ് സർക്കാറിൽനിന്ന് എത്തുന്നു.

എങ്കിൽ വീണ്ടും വരേണ്ടത് ആര്? ആ ചോദ്യത്തിനു മുന്നിൽ ബി.ജെ.പിയും മോദി-അമിത് ഷാമാരുടെ കാവിസൂത്രങ്ങളും തോറ്റുനിൽക്കുന്നു. അതേസമയം, മറ്റൊന്നുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ എല്ലാ സീറ്റും പിടിച്ചത് ബി.ജെ.പിയാണ്. വോട്ടു ശതമാനത്തിൽ രണ്ടാം സ്ഥാനത്തുപോലും എത്താൻ ആപ്പിന് കഴിഞ്ഞില്ല; കോൺഗ്രസായിരുന്നു രണ്ടാമത്. മധ്യവർഗക്കാരും സർക്കാർ ജീവനക്കാരും ഏറെയുള്ള ഡൽഹി, ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കൊപ്പമാണ്. ഇന്നത്തെ നിലയിൽ ആപ് മുേന്നാട്ടുപോകുന്ന കാലത്തോളം ഡൽഹിയിൽ കോൺഗ്രസിന് സാധ്യതകൾ പരിമിതമാണെന്ന സ്ഥിതി. മൂന്നുവട്ടം തുടർച്ചയായി കോൺഗ്രസിന് ഡൽഹി ഭരിക്കാൻ കഴിഞ്ഞത് ഷീല ദീക്ഷിത് നൽകിയ അമ്മമുഖം, ജനേക്ഷമ പരിപാടികൾക്കുള്ള ഊന്നൽ എന്നിവകൊണ്ടായിരുന്നു. അതിൽ വീഴ്ചപറ്റിയേടത്തുനിന്നാണ് കെജ്രിവാൾ പിടിച്ചുകയറിയത്. സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങളിൽ നിശ്ചയദാർഢ്യത്തോടെ ഇടപെട്ട മാതൃകാ രാഷ്ട്രീയമാണ് കെജ്രിവാൾ മുന്നോട്ടുവെച്ചത്. കോൺഗ്രസും പിന്നെ ബി.ജെ.പിയും നയിച്ച കേന്ദ്ര സർക്കാറിനോട് കലഹിച്ച് കെജ്രിവാൾ തെൻറ രാഷ്ട്രീയം കെട്ടിപ്പടുക്കുേമ്പാൾ, ജനകീയത അവകാശപ്പെടുന്ന ഇടതു പാർട്ടികൾപോലും പറഞ്ഞുനടന്നത് രാഷ്ട്രീയത്തിലെ താൽക്കാലിക പ്രതിഭാസം മാത്രമാണ് ആപ് എന്നാണ്. എന്നാൽ, ഇന്നും കെജ്രിവാളിന് ബദലായി ഉയർത്തിക്കാട്ടാൻ കരുത്തുറ്റ ഒരു നേതൃമുഖമില്ലെന്ന പോരായ്മ ബി.ജെ.പിയും കോൺഗ്രസും ഡൽഹിയിൽ നേരിടുന്നു.

ജനക്ഷേമത്തിൽ ഊന്നിനിന്നാൽ വിഭാഗീയ രാഷ്ട്രീയത്തിന് പിൻവാങ്ങി നിൽക്കേണ്ടിവരുമെന്ന് കാണിച്ചുതരുകയാണ് ഡൽഹി. എന്നാൽ, അഞ്ചു വർഷം മുമ്പത്തെ പകിട്ട് കെജ്രിവാളിന് അവകാശപ്പെടാനില്ല. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പിടിച്ചുനിൽപുതന്നെ ക്ലേശകരമാണ്. എന്നിട്ടും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോ കോൺഗ്രസോ അല്ല ജയിക്കാൻ പോകുന്നതെന്ന കാഴ്ചപ്പാട് വോട്ടെടുപ്പിനു മുമ്പുതന്നെ സൃഷ്ടിച്ചതിലാണ് കെജ്രിവാളും ആപ് സർക്കാറും ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 70 നിയമസഭ സീറ്റുകളിൽ 67ഉം കൈയടക്കിയാണ് ഡൽഹി കെജ്രിവാൾ നയിക്കുന്ന ‘ആപ് കി ദില്ലി’യായി മാറിയത്. മൂന്നു സീറ്റു മാത്രം ബി.ജെ.പിക്കു കിട്ടിയപ്പോൾ കോൺഗ്രസ് വട്ടപ്പൂജ്യമായി. അധികാരത്തിൽ വീണ്ടും വരാമെന്നു പ്രതീക്ഷിക്കുേമ്പാൾതന്നെ, ഇത്തവണ അത്തരമൊരു തൂത്തുവാരൽ കെജ്രിവാൾപോലും പ്രതീക്ഷിക്കുന്നില്ല. ചില രാഷ്ട്രീയ സാഹചര്യങ്ങൾ അത്തരത്തിലാണ്. കഴിഞ്ഞ തവണ മത്സരിച്ചുജയിച്ച എല്ലാവർക്കും ആപ് ടിക്കറ്റ് വീണ്ടും കൊടുത്തിട്ടില്ല. 15 എം.എൽ.എമാരാണ് ഇങ്ങനെ മാറ്റിനിർത്തപ്പെട്ടത്. കേന്ദ്രഭരണത്തിെൻറ ബലത്തിൽ ബി.ജെ.പി നടത്തുന്ന തന്ത്രപരമായ നീക്കങ്ങളുമുണ്ട്. രണ്ടായിരത്തോളം വരുന്ന അനധികൃത കോളനികൾ ക്രമപ്പെടുത്താൻ മാസങ്ങൾക്കുമുേമ്പ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത് ഡൽഹി തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ്. മറുവശത്ത്, കോൺഗ്രസ് വീണ്ടെടുപ്പിന് ശ്രമിക്കുന്ന സാഹചര്യമുണ്ട്. ഇതൊക്കെ വഴി ഒരു ഡസൻ സീറ്റ് ആപ്പിന് കൈമോശം വന്നുകൂടായ്കയില്ല. അപ്പോഴും കെജ്രിവാൾ മുന്നിൽതന്നെ.

മോദിയിൽ മാത്രം കേന്ദ്രീകരിച്ച് പ്രചാരണം നടത്തേണ്ട സ്ഥിതിയാണ് ബി.ജെ.പിക്ക്. ഒട്ടേറെ വെല്ലുവിളികളാണ് ബി.ജെ.പിക്കു മുന്നിൽ. മാന്ദ്യത്തിെൻറ സാഹചര്യങ്ങൾ സാധാരണക്കാരിലും വ്യാപാരി, വ്യവസായി സമൂഹത്തിലുമെല്ലാം ഉണ്ടാക്കിയിട്ടുള്ള നിരാശയും അമർഷവും ആപ് അനുകൂല വിധിയെഴുത്തിന് ആക്കംപകരും. പൗരത്വ പ്രക്ഷോഭത്തിൽ കാമ്പസും യുവജനങ്ങളും തെരുവിലിറങ്ങിയിരിക്കെ, ആ രോഷവും ഡൽഹിയിൽ ബി.ജെ.പിക്ക് തിരിച്ചടിയായി മാറും. അഴിമതിക്കെതിരായ യുവരോഷത്തിൽനിന്ന് പിറവികൊണ്ട പാർട്ടികൂടിയാണ് ആപ് എന്ന് കൂട്ടിച്ചേർക്കാം. പക്ഷേ, ഡൽഹിയിൽ ബി.ജെ.പിക്ക് തോൽക്കാൻ വയ്യ. ഇന്ത്യയിലെ ആകെ വോട്ടർമാരുടെ രണ്ടു ശതമാനം മാത്രം വരുന്ന, 1.40 കോടി മാത്രം വോട്ടർമാരുള്ള, പൂർണ സംസ്ഥാന പദവിയില്ലാത്ത സംസ്ഥാനമാണ് ഡൽഹിയെങ്കിലും, എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ളവരുടെ പരിച്ഛേദമാണ് ഡൽഹി. അവിടത്തെ ജനവിധി രാജ്യത്തിെൻറ പൊതുവികാരമെന്ന നിലയിലാണ് എക്കാലത്തും കണക്കാക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മുെമ്പന്നത്തേക്കാൾ മെച്ചപ്പെട്ട സീറ്റെണ്ണം ബി.ജെ.പി നേടിയെന്നതു ശരി. എന്നാൽ, അതിനുശേഷമുള്ള ആറു മാസത്തിനിടയിൽ നടന്ന എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളിലും തിരിച്ചടിയാണ് നേരിട്ടത്. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഭരണം കൈവിട്ടുപോയി. ഈ പ്രതിപക്ഷ മുന്നേറ്റം ഡൽഹിയിലും ആവർത്തിക്കുന്നത് മോദിസർക്കാറിെൻറ അനുകൂല വോട്ട്ബാങ്കിലും പുരികം ചുളിച്ച് ചർച്ചചെയ്യപ്പെടും. ബിഹാറിലെ നിതീഷ്കുമാറും ഒഡിഷയിലെ നവീൻ പട്നായക്കുമൊക്കെ ബി.ജെ.പി ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ഇരുത്തിച്ചിന്തിക്കും. അതിനെല്ലാമിടയിൽ, ജനകീയ വിഷയങ്ങളിൽ തൊടാതെ, വിഭാഗീയ അജണ്ടകളുമായി മുന്നോട്ടുനീങ്ങുന്ന മോദിസർക്കാറിന് ഫെബ്രുവരിയിലെ ഡൽഹി തെരഞ്ഞെടുപ്പു വഴി പുതിയ തിരിച്ചടി ഏൽക്കുമെന്നാണ് പ്രതിപക്ഷം കാണുന്നത്. അപ്പോഴും പ്രതിപക്ഷനിര ഒന്നിച്ചല്ല എന്നത് മറുപുറം.

Tags:    
News Summary - Delehi assembly election-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.