സ്വയംഭരണാധികാരം സർക്കാർ കവരുന്നത് പരിഹാരമല്ല

അധികാര വികേന്ദ്രീകരണം എന്ന ഗാന്ധിയൻ സ്വപ്നത്തിെൻറ സാക്ഷാത്കാരം എന്ന നിലയിലാണ് 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ 1992ൽ പഞ്ചായത്തീരാജ് നഗരപാലിക സംവിധാനം നമ്മുടെ രാജ്യത്ത് നടപ്പിലായത്. പഞ്ചായത്തീരാജ് ഏറ്റവും ഫലപ്രദമായി നടപ്പാക് കിയ സംസ്ഥാനം കേരളമാണെന്ന പെരുമ ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ, ആന്തൂർ നഗരസഭയുമായി ബന്ധപ്പെട്ട പ്രശ് നങ്ങളും ആത്മഹത്യയും നിമിത്തമാക്കിയെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുത്തിരിക്കുന്ന ചില അധികാരങ് ങൾ കവർന്നെടുക്കാൻ സംസ്ഥാന സർക്കാർ എടുത്ത തീരുമാനം ദുരുപദിഷ്ടവും ഭരണഘടനാവിരുദ്ധവുമാണ്.

അധികാര വികേന്ദ് രീകരണത്തോടൊപ്പം അഴിമതിയും നമ്മുടെ നാട്ടിൽ വികേന്ദ്രീകരിക്കപ്പെട്ടു എന്നത് നേരാണ്. ഇപ്പോൾ ഈ അധികാരം വീണ്ടും സെക്രട്ടേറിയറ്റിലേക്ക് കേന്ദ്രീകരിക്കാനാണ് തീരുമാനം. സ്വയംഭരണം ലഭ്യമാകുന്നതോടെ ഉണ്ടാകുന്ന അഴിമതിയും സ്വജനപക്ഷപാതവും ചുവപ്പുനാടയും ഒഴിവാക്കാൻ പഞ്ചായത്തീരാജ് നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിരുന്നു. അത് നടപ്പാക്കുന്നതിലാണ് മാറി മാറി അധികാരത്തിൽ വന്ന സർക്കാറുകൾ പരാജയപ്പെട്ടത്.

അധികാര കേന്ദ്രീകരണം മൂലമുണ്ടാകുന്ന പ്രയാസങ്ങളും, നീതിനിഷേധങ്ങളും, കേന്ദ്രീകൃത അഴിമതിയും തടയുകയും, അധികാരം ഗ്രാമസഭകളിലൂടെ താഴെത്തട്ടിലെത്തിച്ച് ഗ്രാമസ്വരാജ് എന്ന സങ്കൽപം പ്രാവർത്തികമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തീരാജ് സമ്പ്രദായം നിയമം മൂലം നടപ്പാക്കിയത്. കഴിഞ്ഞ സർക്കാറുകളുടെ കാലത്തൊന്നും നേരിടാത്ത വെല്ലുവിളിയാണിന്ന് അധികാര വികേന്ദ്രീകരണത്തിനുവേണ്ടി രൂപവത്കരിക്കപ്പെട്ട പഞ്ചായത്തീരാജ് സംവിധാനം നേരിടാൻ പോകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ചുവപ്പുനാടയും അതുമൂലമുള്ള നീതി നിഷേധങ്ങളും ആത്മഹത്യകളും നിയന്ത്രിക്കാനാകാത്തവിധം പെരുകിയപ്പോൾ പഞ്ചായത്തീരാജ് നിയമം തന്നെ ഭേദഗതി ചെയ്ത് അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. ഉത്തരവാദപ്പെട്ടവർ അത് ശരിവെക്കുന്ന തരത്തിൽ പ്രസ്താവനകളും ഇറക്കിക്കഴിഞ്ഞു. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടുണ്ട്! വാർത്ത ശരിയാണെങ്കിൽ അതാണിവിടെ നടക്കാൻ പോകുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അതുമൂലമുള്ള നീതി നിഷേധങ്ങൾക്കും ആത്മഹത്യകൾക്കും മറ്റും എങ്ങനെ പരിഹാരം കാണാം ?
1) തദ്ദേശ-സ്വയംഭരണ സംവിധാനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും മറ്റും പരിശോധിച്ച് നടപടിയെടുക്കാനുള്ള സംവിധാനമാണ് ഓംബുഡ്സ്മാൻ. ഓംബുഡ്സ്മാൻ സംവിധാനത്തിന് അന്വേഷണ സംവിധാനം ഉൾപ്പെടെ നൽകി കാര്യക്ഷമവും സക്രിയവുമാക്കുക.
2) എല്ലാ ജില്ലകളിലും തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണലുകൾ സ്ഥാപിക്കുക.
3) സേവനാവകാശ നിയമം ആർജവത്തോെടയും കാര്യക്ഷമമായും നടപ്പാക്കുക.
4) അഴിമതിയുടെ രീതിശാസ്ത്രങ്ങളെക്കുറിച്ച് ആധികാരിക പoനം നടത്തി സർക്കാറിനെ ഉപദേശിക്കാൻ കേന്ദ്ര വിജിലൻസ് കമീഷൻ പോലെ സംസ്ഥാന വിജിലൻസ് കമീഷൻ രൂപവത്കരിക്കുക (അതിനുള്ള റിപ്പോർട്ടും കരട് ബില്ലും ഫയലിൽ ഉറങ്ങുന്നു! ആ ഫയൽ ഒരു ജീവിതമല്ല, ഒരുപാടു പേരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്).
5) എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സെല്ലുകൾ രൂപവത്കരിച്ച് അതിെൻറ നിയന്ത്രണം സംസ്ഥാന വിജിലൻസ് കമീഷന് കീഴിൽ കൊണ്ടുവരുക.
6) നിലവിലെ നിയമം ഭേദഗതി ചെയ്ത് പ്രോസിക്യൂഷൻ അധികാരവും സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള അധികാരവുമുള്ള ലോകായുക്ത സംവിധാനം കൊണ്ടുവരുക.
7) നിലവിലെ അഴിമതി നിരോധന നിയമത്തിലെ (2018ൽ ഭേദഗതി ചെയ്തത്) വകുപ്പ് 17-എ എടുത്ത് കളയുന്നതിന് സുപ്രീംകോടതിയെ സമീപിക്കുകയോ, അല്ലെങ്കിൽ സംസ്ഥാന സർക്കാർ കൂടുതൽ കാര്യക്ഷമമായ അഴിമതി നിരോധന നിയമം പാസാക്കുകയോ ചെയ്യുക.
8) വിവരാവകാശ നിയമം, സേവനാവകാശ നിയമം, ലോകായുക്ത നിയമം എന്നിവയിലെ നിലവിലുള്ള സങ്കീർണതകൾ ലഘൂകരിച്ച് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പര്യാപ്തമാക്കുക.
9) മേൽപറഞ്ഞ എല്ലാ സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും ‘സ്വജനപരിഗണന’ മാറ്റിെവച്ച് യോഗ്യതയും കാര്യക്ഷമതയും സുതാര്യതയും മാനദണ്ഡമാക്കി നിയമനങ്ങൾ നടത്തുക.
ഇത്രയും കാര്യങ്ങൾ ആർജവത്തോടെ നടപ്പാക്കിയാൽ അഴിമതി രഹിതവും അഴിമതി മൂലമുള്ള ആത്മഹത്യകളില്ലാത്തതുമായ ‘ദൈവത്തിെൻറ സ്വന്തം നാട്’ ആയി മാറും കേരളം എന്ന കാര്യത്തിൽ തർക്കമില്ല.

Tags:    
News Summary - Decentralisation Panchayati Raj -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.