ഗര്‍ഭപാത്രത്തില്‍നിന്ന് ചിതയിലേക്കെന്നപോലെ, മരണവാഞ്ഛയുമായി ഹ രിദ്വാറിലെത്തിയ രമേശ് പണിക്കരെ ചൂണ്ടി വിമര്‍ശകര്‍ പറഞ്ഞു ‘‘ഇവന് യുവാക്കളെ വഴിതെറ്റിക്കുന്നു’’. അറുപതുകളിലെയും എഴുപതുകളിലെയും ലക്കുകെട്ട യൗവനമായിരുന്നു അത്. ആ യൗവനത്തെ കഞ്ചാവും ചരസ്സും വലിക്കാന്‍ പഠിപ്പിച്ചത് എം. മുകുന്ദനാണ് എന്ന് പലരും പാടി നടന്നു. ആധുനികതയുടെ പേരിലായിരുന്നു മുകുന്ദെൻറ പ്രശസ്തിയും അപ്രശസ്തിയും. തെൻറ തലമുറയില്‍ ഏറ്റവും എതിര്പ്പുനേരിട്ട എഴുത്തുകാരന് മുകുന്ദനാണ്. കഥാപാത്രത്തിെൻറ സ്വഭാവം എഴുത്തുകാരനില്‍ ആരോപിച്ചു. സദാചാരത്തിനെതിരാണ് മുകുന്ദെൻറ കൃതികളെന്ന ആരോപണം പോലുമുണ്ടായി. അതുകേട്ട് മുകുന്ദന് ചിരിക്കുക മാത്രം ചെയ്തു, ആരോടും കലഹിച്ചില്ല, കീഴടങ്ങിയുമില്ല. കീഴടങ്ങിയിരുന്നുവെങ്കില്‍ ഇന്ന് ‘കുട നന്നാക്കുന്ന ചോയി’ എഴുതിയ മുകുന്ദന് ഉണ്ടാകുമായിരുന്നില്ല. ചരസ്സിെൻറ പുകച്ചുരുളുകളില്‍ കരിഞ്ഞുപോകാനുള്ളതല്ല തെൻറ എഴുത്ത് എന്ന് എഴുത്തുകാരന് ഉത്തമബോധ്യമുണ്ടായിരുന്നു.
തകഴിക്കുശേഷമുള്ള വരണ്ട ഭാഷയുടെയും ഭാവനയുടെയും ആവിഷ്കാരത്തിനുനേരെയുള്ള കലാപമായിരുന്നു മുകുന്ദെൻറ തലമുറയുടെ എഴുത്ത്. ആധുനികതയെ അവര്‍ സര്‍ഗാത്മകമായി പരിണമിപ്പിച്ചു. പ്രശ്നനിബദ്ധനായ മനുഷ്യന് എന്നാണ് ‘ഡല്‍ഹി’യിലെ അരവിന്ദനെ കെ.പി. അപ്പന് വിശേഷിപ്പിച്ചത്. പാശ്ചാത്യ അസ്തിത്വവാദത്തെ അതേപടി അപഹരിച്ച്, നമ്മുടെ യാഥാര്‍ഥ്യങ്ങളെ റദ്ദാക്കിക്കളഞ്ഞു എന്നായിരുന്നു ഗുരുതര ആരോപണം. ഇടതുപക്ഷം പോലും ഈ വിമര്ശനത്തിെൻറ മുന്‍നിരയിലുണ്ടായിരുന്നു.
ഇന്ന് നമുക്കറിയാം, ഈ വിമര്‍ശനം മലയാള സാഹിത്യചരിത്രത്തിലെ വലിയ തമാശകളിലൊന്നായാണ് ഇന്ന് വായിക്കാന്‍ കഴിയുക. അന്ന് അത് ഉന്നയിച്ചവര്‍പോലും രഹസ്യമായി ആസ്വദിക്കുന്ന തമാശ. കാരണം, ആധുനികതയില്‍ മുകുന്ദെൻറ തലമുറ നിര്‍വഹിച്ചത് ഒരു കലാപമായിരുന്നു. തുട തകര്‍ത്തും കുടല്‍മാല ഊരിയെടുത്തും നവദ്വാരങ്ങള്‍ അമര്‍ത്തിപ്പിടിച്ചും നടത്തിയ ഭാവുകത്വഹിംസകളുടെ വലിയ കഥകള്‍, വലിയ ജീവിതങ്ങള്‍ ആധുനികതക്ക് സ്വന്തമായുണ്ട്. അത് കഞ്ചാവ് അടിച്ചുനടന്ന അരാഷ്ട്രീയ യൗവനത്തെയല്ല പ്രതിനിധീകരിച്ചത്. ഉടലിനാല്‍ അതിരിടാത്ത രാഷ്ട്രീയജീവികളായിരുന്നു രമേശനും ‘ഡല്‍ഹി’യിലെ അരവിന്ദനും അടക്കമുള്ളവര്‍. കഥാപാത്രങ്ങളെ പോലെ എഴുത്തുകാരനും അതിരുകളെയും നിയമങ്ങളെയും ലംഘിച്ചു. വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു. ഒരു രീതിശാസ്ത്രം ഇല്ലാത്തതാണ് എഴുത്തുകാരെൻറ സ്വാതന്ത്ര്യം എന്ന് മുകുന്ദന് പറഞ്ഞു.
മാസ്റ്റര്‍പീസ് രചന എന്ന് വിശേഷിപ്പിക്കപ്പെട്ട ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ ആണ് ഒരുപക്ഷേ, ഈ വിഗ്രഹഭഞ്ജനത്തിെൻറ ഏറ്റവും വലിയ ഉദാഹരണം. കാരണം, ദേശചരിത്രവും ജീവിതവും എന്നത് സാമ്പ്രദായികതയെ അതിലംഘിക്കുന്ന ഒന്നാണ് എന്ന വലിയ പാഠമാണ് ഈ നോവല്‍ ആവിഷ്കരിച്ചത്, ഒരു ദേശനോവല് എന്ന് അത് തെറ്റായി വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും. ചരിത്രത്തെ ഒരു എഴുത്തുകാരന് ഉള്‍ക്കൊള്ളുന്ന വിചിത്രമായ വഴിയെക്കുറിച്ച് മുകുന്ദന് തന്നെ പറഞ്ഞിട്ടുണ്ട്; ‘‘ചരിത്രത്തെ ഞാന്‍ ആദ്യം മനസ്സിലാക്കുന്നത് ‘തോറ്റങ്ങളിൽ’നിന്നാണ്. ഡല്‍ഹിയില്‍നിന്ന് വരുമ്പോള്‍ എനിക്ക് എംബസിയില്‍നിന്ന് കിട്ടുന്ന സ്കോച് ഞാന്‍ മുത്തപ്പന് കൊടുക്കാറുണ്ട്. സ്കോച് വിസ്കി ആസ്വദിക്കുന്ന ദൈവത്തിനെ ഞാന്‍ അറിയുന്നത് തോറ്റങ്ങളിലൂടെയാണ്’’. നോവലിലെ വെള്ളിയാങ്കല്ല് ഒരു മിത്താണ്. അങ്ങനെയൊന്ന് അവിടെയുണ്ട് എന്ന തോന്നലില്‍ വായനക്കാര്‍ അവിടെയെത്തിയപ്പോഴാണ് അത് തങ്ങള്‍ അനുഭവിച്ച വെള്ളിയാങ്കല്ല് അല്ല എന്ന തിരിച്ചറിവുണ്ടായത്. പിന്നീട് മയ്യഴിയിലെ ടൂറിസം വകുപ്പ് ഫീസ് ഏര്‍പ്പെടുത്തി മോട്ടോര്‍ ബോട്ടില്‍ അവിടെ പോകാന്‍ സൗകര്യം ചെയ്തുകൊടുത്തുവെങ്കിലും ഒരാള്‍ക്കുപോലും എഴുത്തുകാരന് സൃഷ്ടിച്ച വെള്ളിയാങ്കല്ലിനെ അവിടെ കെണ്ടത്താനായില്ല. ചരിത്രത്തിെൻറ വാസ്തവികതയെ അതിജയിക്കുന്നു, എഴുത്തുകാരെൻറ ഭാവന.
ഓരോ കാലഘട്ടത്തിലും വിസ്മയകരമായ രീതികളില്‍ എഴുത്തിെൻറ രാഷ്ട്രീയത്തെ പുതുക്കിപ്പണിത മറ്റൊരു നോവലിസ്റ്റിനെ ഭാഷയില്‍ തിരയേണ്ടിവരും. കേരളത്തില്‍ നോവല്‍ വിജയിക്കണമെങ്കില്‍ ഭാഷയുടെ അത്ഭുതകരമായ സിദ്ധി ഉപയോഗിക്കേണ്ടതില്ല, പൊളിറ്റിക്കലി കറക്ട് ആയാല്‍ മതി എന്ന തിരിച്ചറിവില്‍ ‘പൊളിറ്റിക്കലി ഇന്‍കറക്ട് ആയിരിക്കലാണ് എഴുത്തുകാരെൻറ കടമ’ എന്ന് അദ്ദേഹം വിശ്വസിച്ചു. കൃത്യമായ ആ രാഷ്ട്രീയ അകൃത്യതയാണ് ഓരോ കൃതിയുടെയും സവിശേഷത.‘ഡല്‍ഹി 1981’ കൂട്ടബലാത്സംഗം കണ്ട് ആസ്വദിക്കുന്ന രണ്ട് യുവാക്കളുടെ കഥയാണ്. എണ്‍പതുകളിലെ നഗരയൗവനത്തെ ബാധിച്ച നിസ്സംഗതയുടെ ആവിഷ്കാരം ഇത്ര ക്രൗര്യതയോടെ മലയാള കഥയില്‍ വേറെ എവിടെ കാണാനാകും?.
ഇ.എം.എസിനെ തന്നെ വായനക്കുവിധേയമാക്കുന്ന നോവലാണ് ‘കേശവെൻറ വിലാപങ്ങള്‍’. എന്നാല്‍, കമ്യൂണിസ്റ്റ് വിരുദ്ധ രചനയെന്ന മട്ടില്‍ അത് റദ്ദാക്കപ്പെട്ടു. അതുയര്‍ത്തിയ സമസ്യകള്‍ ആരും കണ്ടില്ല. ഭാവുകത്വത്തിനും എത്രയോ മുന്നിലായിരുന്നു ‘ആദിത്യനും രാധയും മറ്റുചിലരും’ എന്ന നോവലിെൻറ നടത്തം. പുതിയകാലത്ത് ഭാഷയിലൂടെയാണ് ഏറ്റവും തീവ്രമായ രാഷ്ട്രീയപ്രയോഗം സാധ്യമാകുക എന്ന് മുകുന്ദന് തിരിച്ചറിയുന്നു, അങ്ങനെയാണ് ‘കുട നന്നാക്കുന്ന ചോയി’ ഉണ്ടാകുന്നത്. വര്‍ത്തമാനകാലത്തെ അപകടകരമായ പരിണിതിയെക്കുറിച്ച് അലങ്കാരമില്ലാത്ത ഭാഷയിലൂടെ തന്നെ മുന്നറിയിപ്പുനല്‍കുകയാണ് മുകുന്ദന്. ഫാഷിസത്തിെൻറ ആധിപത്യരാഷ്ട്രീയത്തിന് വൈവിധ്യമാര്‍ന്ന പ്രാദേശികസ്വത്വങ്ങളാല് പ്രതിരോധം തീര്‍ക്കുന്ന ഭാഷയുടെ കണ്ണുകെട്ടിക്കളി.
1942 സെപ്റ്റംബര്‍ 10ന് ഫ്രഞ്ച് അധീന മയ്യഴിയില്‍ ജനനം. 1961ല്‍ ആദ്യകഥ വെളിച്ചംകണ്ടു. മയ്യഴിയില്‍നിന്ന് ഡല്‍ഹിയിലെ ഫ്രഞ്ച് എംബസിയിലെത്തിയത് ഒരു ആഗോളപൗരനായാണ്. മലയാളത്തിെൻറ ആധുനികതയുടെ ഏറ്റവും ‘അപകടകാരി’കളായ എഴുത്തുകാരുമായുള്ള സഹവാസം മുകുന്ദെൻറ സര്‍ഗശേഷിയെ ജ്വലിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ പഴയ മയ്യഴിയും കേരളവുമല്ല മുകുന്ദനെ വരവേറ്റത്. കോഴിക്കടത്തും മദ്യക്കടത്തും ക്വട്ടേഷന്‍ സംഘവും ലിവര്‍ സിറോസിസും മരണവുമാണ് പുതിയ മയ്യഴി. ആ മയ്യഴിയെ തനിക്ക് ഇഷ്ടമെല്ലന്ന് എഴുത്തുകാരന് തുറന്നുപറയേണ്ടിവന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഏതാണ്ടൊക്കെ ഒരലങ്കാരമായി ഒടുങ്ങി. ഒത്തുതീര്‍പ്പിന് വഴങ്ങാതെ, നിലപാട് സധൈര്യം പ്രഖ്യാപിച്ചു.
കീഴാറ്റൂര്‍ സമരത്തിലുള്ളത് വയല്‍കിളികളല്ല, രാഷ്ട്രീയക്കിളികളാെണന്നും എന്നെങ്കിലും ശബരിമലക്ക് പോകുകയാണെങ്കില്‍ അത് വലതുകൈകൊണ്ട് മകളുടെയും ഇടതുകൈ കൊണ്ട് ഭാര്യയുടെയും കൈ പിടിച്ചായിരിക്കുമെന്നും തുറന്നുപറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളി’ല്‍ 25 വര്‍ഷങ്ങളിലെ മികച്ച നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഡല്‍ഹി, ഈ ലോകം അതിലൊരു മനുഷ്യന്, ദൈവത്തിെൻറ വികൃതികള്‍, ആവിലായിലെ സൂര്യോദയം, പുലയപ്പാട്ട്, കേശവെൻറ വിലാപങ്ങള്‍, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദലിത് യുവതിയുടെ കദനകഥ, നൃത്തം, പ്രവാസം, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍ എന്നിവ പ്രധാന നോവലുകള്‍. എണ്ണം പറഞ്ഞ നിരവധി കഥകള്‍. ആധുനികതയെ സ്വന്തം കാഴ്ചപ്പാടില്‍ വിശദീകരിക്കുന്ന ‘എന്താണ് ആധുനികത’ എന്ന സിദ്ധാന്തഗ്രന്ഥവും. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്... കൂടാതെ, 1998ല്‍ ഫ്രഞ്ച് സര്‍ക്കാറിെൻറ ഷെവലിയര്‍ ഓഫ് ആര്‍ട്സ് ആൻഡ് ലെറ്റേഴ്സ് അവാര്‍ഡിനും അര്‍ഹനായി. ഒടുവില്‍ സംസ്ഥാന സര്‍ക്കാറിെൻറ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന് അവാര്‍ഡും.ഭാര്യ: ശ്രീജ. മക്കള്‍: പ്രതീഷ്, ഭാവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.