നിയമ / കോടതി വ്യവഹാരങ്ങളുടെ ഏതെല്ലാം സാങ്കേതികങ്ങൾ നിരത്തിയാലും ഇതിനോളം വലിയൊരു നീതികേടില്ലെന്ന് പറയേണ്ടി വരും. അബ്ദുന്നാസിർ മഅ്ദനിയുടെ തടവുജീവിതം പല രൂപത്തിൽ ചർച്ചയായിട്ടുണ്ട്. ഓരോ ദിവസങ്ങൾ കഴിയുന്തോറും അതിൽ പുതിയ അധ്യായങ്ങൾ കടന്നുവരുന്നു. കുറ്റവാളി ആയല്ല, വിചാരണ തടവുകാരനായാണ് മങ്ങ്ദനി ആഗസ്റ്റ് 17ന് പത്തുവർഷം പൂർത്തിയാക്കുന്നത്. നേരത്തെ വെറുതെ വിട്ട കോയമ്പത്തൂർ സ്ഫോടന കേസിലെ ഒമ്പതര വർഷ തടവും കൂടി കണക്കിലെടുത്താൽ മഅ്ദനിയുടെ ജയിൽ ജീവിതം രണ്ടു ദശകത്തിലെത്തും.

ഇനിയും അസ്ഥിരപെടാത്ത ഒരു ഭരണഘടനയും നിയമ വ്യവസ്ഥയും നിലനിൽക്കുന്ന ജനാധിപത്യ ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. എന്നാൽ നിയമ നടപടികളും, നീണ്ടുപോകുന്ന തടവു ജീവിതങ്ങളും, ഇഴഞ്ഞു നീങ്ങുന്ന കോടതി വ്യവഹാരങ്ങളും കണക്കിലെടുത്താൽ അതെത്ര മാത്രം നീതികേടിനെ അകമേ വഹിക്കുന്നുണ്ടെന്ന്, പൗരാവകാശങ്ങളെ റദ്ദുചെയ്യുന്നുണ്ടെന്ന് പറയാതെ പറയുന്നുണ്ട്.

ബംഗളുരുവിൽ മഅ്ദനി ഒരുദശകം പിന്നിടുമ്പോൾ പ്രധാനമായും രണ്ടുചോദ്യങ്ങൾ ബാക്കിയാകുന്നു. എന്തിനായിരുന്നു ഇത്രയും വർഷത്തെ തടവ്? ഇത് എത്രകാലം തുടരും! ഈ ചോദ്യം മഅ്ദനിയിൽ മാത്രം ഒതുങ്ങുന്നില്ല. രാജ്യത്ത് വിചാരണതടവുകാരായി കഴിയുന്ന മുഴുവൻ മനുഷ്യർക്കും കൂടി ബാധകമാകുന്നുണ്ട്.


വിചാരണ തടവുകാരുടെ നീതി

ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോ 2019 അവസാനത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ജയിലുകളിൽ 68 ശതമാനം വിചാരണ തടവുകാരാണ്.1978 ലെ കണക്കെടുപ്പ് പ്രകാരം ഇത് 54 ശതമാനമായിരുന്നു . 2014 ആയപ്പോളേക്കും അത് 65 ശതമാനമായി. 2017ൽ 68 ഉം 2018ൽ 70ശതമാനമായും ഉയർന്നു.

നാലരലക്ഷത്തിലധികം വിചാരണ തടവുകാരിൽ അയ്യായിരത്തിലധികം പേർ അഞ്ച് വർഷത്തിലധികമായി വിചാരണകാത്ത് തടവിൽ കഴിയുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയമവ്യവസ്ഥകളുടെ അലസതയാണ് ഈ ഉയർന്ന കണക്കുകൾ വ്യക്തമാക്കുന്നത് എന്ന് സംശയമില്ലാതെ പറയാനാകും.

ദലിതരും ആദിവാസികളും മറ്റു പിന്നാക്ക വിഭാഗക്കാരുമാണ് ഇതിൽ ഭൂരിപക്ഷം എന്നും കാണാനാകും. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടും ദലിത്, ആദിവാസി, മറ്റു പിന്നാക്ക വിഭാഗക്കാരാണ്. 2018ലെ ജയില്‍ സ്ഥിതിവിവര കണക്കുകൾ പ്രകാരം 66 ശതമാനം തടവുകാരും ഈ വിഭാഗങ്ങളില്‍പെട്ടവരാണ്. അതേസമയം, രാജ്യത്തെ ജയിലുകളെല്ലാം അതിറെ ശേഷിയിലധികം തടവുകാരെ പാർപ്പിച്ചിരിക്കുകയാണെന്ന വസ്തുതയുമുണ്ട്. 2017 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം തടവുകാരെ പാർപ്പിക്കാനുള്ള ശേഷിയേക്കാൾ 15 ശതമാനത്തിലധികം തടവുകാരെ ജയിലുകളിൽ ഉൾകൊള്ളിച്ചിരുന്നു. 2020 ലേക്കെത്തുേമ്പാൾ കണക്കുകൾ കുറയാൻ സാധ്യതയില്ല. ഇത്തരം ഒരു പരിതസ്ഥിതിയിൽ നിന്നുകൊണ്ടുകൂടി വേണം മഅ്ദനിയുടെ രണ്ട് പതിറ്റാണ്ടിലേക്ക് നീളുന്ന തടവുജീവിതത്തെ കാണാൻ.


മഅ്ദനിയുടെ അറസ്റ്റ്

2010 ആഗസ്റ്റ് 17നാണ് അബ്ദുന്നാസിർ മഅ്ദനിയെ അൻവാർശേരിയിലെ അദ്ദേഹത്തിൻ്റെ ആസ്ഥാനത്ത് നിന്ന് കർണാടക പൊലീസ് അറസ്റ്റുചെയ്യുന്നത്. 2008 ജൂലൈ 25 ന് ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോയമ്പത്തൂർ സ്ഫോടനകേസിൽ 2007 ൽ കുറ്റവിമുക്തനായി തിരിച്ചെത്തിയതിന് പിറകെയായിരുന്നു ബംഗളുരു കേസ്. വീണ്ടും അറസ്റ്റിലാകുമ്പോൾ മഅ്ദനി ഉടൻ കുറ്റവിമുക്തനായി തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. ബംഗളുരു സ്ഫോടനകേസ് പഠിച്ച ഏവർക്കും കേസ് കെട്ടിച്ചമച്ചതാണെന്ന് എളുപ്പത്തിൽ ബോധ്യപ്പെടുകയും ചെയ്യും. എന്നാൽ ജാമ്യം പോലും ഇല്ലാതെ വർഷങ്ങൾ ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ കഴിയേണ്ടിവന്നു മഅ്ദനിക്ക്.


തളരുന്ന ആരോഗ്യം

വർഷങ്ങൾ നീണ്ട ജയിൽ വാസം നേരത്തെ മഅ്ദനിയുടെ ആരോഗ്യത്തെ ബാധിച്ചിരുന്നു. 2010 ൽ വീണ്ടും ജയിലിലെത്തിയതോടെ ഭാരം മൂന്നിലൊന്നായി കുറഞ്ഞു. ശരീരം മെലിഞ്ഞു, താടിരോമങ്ങൾ വെളുത്തു. പലവിധ രോഗങ്ങൾ ദേഹത്തെ കീഴടക്കി. കടുത്ത പ്രമേഹം മൂലം കാഴ്ച ശക്തി ഏതാണ്ട് നഷ്ടപ്പെട്ടു. ഉയർന്ന രക്തസമ്മർദ്ദവും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് താളം തെറ്റലും പതിവായി. ചികിത്സക്ക് നിരവധി തവണ ജാമ്യം ആവശ്യപ്പെട്ടെങ്കെിലും ആദ്യതവണയെല്ലാം അവ തള്ളി. 2014 ൽ വിഷയത്തിൽ ശക്തമായി ഇടപെട്ട സുപ്രീം കോടതി താൽകാലിക ജാമ്യം അനുവദിച്ചു. പിന്നീട് മേൽകോടതിതന്നെ ജാമ്യം സഥിരപ്പെടുത്തി. കൾശന ഉപാധികളോടെയെങ്കിലും ബംഗളൂരു സൗഖ്യ ആശുപത്രിയിലും, സഹായ ആശുപത്രിയിലും ചികിത്സതേടാൻ ഇത് സഹായകമായി. ബംഗളുരു വിട്ടുപോകരുത് എന്ന നിബന്ധനയുള്ളതിനാൽ മൂന്നു വർഷമായി ബംഗളുരുവിൽ വാടക വീട്ടിൽ കഴിഞ്ഞ് ചികിത്സ തുടരുന്നു.

ഒരു കേസിൻ്റെ നിഴലിൽ കഴിഞ്ഞുള്ള ജീവിതം, ചികിത്സക്കും കോടതി നടപടികൾക്കുമായി വേണ്ടിവരുന്ന ലക്ഷങ്ങളുടെ ചെലവ്. ശിക്ഷയിലേറെകാലം നീണ്ടു നിൽക്കുന്ന വിചാരണ തടവ്, ഒരു നാൾ നിരപരാധിത്വം തെളിഞ്ഞ് പുറത്തുവന്നാലും ഇതൊക്കെ ആര് തിരികെ നൽകും? തടവറയിൽ പൊഴിഞ്ഞുവീണ വർഷങ്ങൾ ഇനിയെങ്ങനെ കൂട്ടിച്ചേർക്കും!


ഇനിയും എത്രനാൾ

പത്തുവർഷത്തിലേറെയായി തുടരുന്ന വിചാരണ ഇനിയും എത്രനാൾതുടരും എന്ന് പറയാനാകാതെ നീളുന്നു. കോടതി മാറ്റം, ജഡ്ജികളുടെയും പ്രോസിക്യൂഷൻ്റെയും മാറ്റങ്ങൾ, സർക്കാർ അലംഭാവം, പ്രോസിക്യൂഷൻ ഭാഗത്തുനിന്നുണ്ടായ മന്ദഗതി, സാക്ഷികളെ റീകാൾ ചെയ്യൽ എന്നിവമൂലം കേസിൻ്റെ വിചാരണ ഇഴഞ്ഞു നീങ്ങി. ഒമ്പത് സ്ഫോടനകേസുകളും വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ അതിൻ്റെ പ്രശ്നങ്ങൾ വേറെ. സാക്ഷി വിസ്താരം ഒരു വർഷം മുമ്പ്മാത്രമാണ് പൂർത്തിയായത്.

പ്രതിപട്ടികയിലിള്ളവരുടെ വിസ്താരമാണ് നിലവിൽ നടക്കുന്നത്. കോവിഡ് ഇടക്കു കയറി വന്നതിനാൽ ഇതും മന്ദഗതിയിലായി. പ്രതിഭാഗത്തുള്ളവർ സാക്ഷികളെ ഹാജരാക്കുന്ന ഡിഫൻസ് വിറ്റ്നസ്, ആർഗ്യുമെൻറ് എന്നിങ്ങനെ അന്തിമ ജഡ്ജിമെൻറിലേക്ക് എത്താൻ കോടതി നടപടികൾ ഇനിയും ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ കേസ് വിചാരണ നടപടികൾ എപ്പോൾ തീരുമെന്ന് ഒരു ഉറപ്പുമില്ല.

നാലുമാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കും എന്നായിരുന്നു 2014 ൽ മഅ്ദനിയുടെ ജാമ്യാപേക്ഷ കേൾക്കുന്ന സമയം കർണാക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. സുപ്രീം കോടതി മഅ്ദനിക്ക് ജാമ്യം നൽകുന്നത് തടയാനുള്ള കർണാടക സർക്കാറിൻ്റെ തന്ത്രം മാത്രമായിരുന്നു ഇതെന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു.


മഅ്ദനി തനിച്ചല്ല

ബംഗളുരു സ്ഫോടന കേസിൽ അനന്തമായി തടവിലുള്ളവരും നിരപരാധികളെന്ന് ബോധ്യപെടുന്നവരും മഅ്ദനി മാത്രമല്ല, 2009 അറസ്റ്റിലായ പരപ്പനങ്ങാടി സ്വദേശി സക്കരിയ്യ,കണ്ണൂരിലെ മുഹമ്മദ് ഷമീർ എന്നിവരുടെ കേസുകളും മഅ്ദനിക്ക് സമാനമാണ്. 19ാം വയസ്സിൽ അറസ്റ്റിലായ സക്കരിയയുടെ യൗവനമാണ് തടവറയിൽ തീരുന്നത്. തന്നെപോലെ ആയിരക്കണക്കിന് നിരപരാധികൾ വ്യാജകേസുകളിൽപെട്ട് ജയിലിൽ കഴിയുന്നുണ്ടെന്നും തൻ്റെ നിയമ പോരാട്ടം അവർക്കുകൂടി വേണ്ടിയുള്ളതാെണന്നും മഅ്ദനി വ്യക്തമാക്കിയിട്ടുണ്ട്. നിയമപോരാട്ടം എങ്ങനെ, എത്രനാൾ എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു!

ഇൗ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ കോടതിയും പൊലീസും പ്രേസിക്യൂഷനും ജയിലുകളും അടങ്ങുന്ന നമ്മുടെ ക്രിമിനൽ നിയമവ്യവസഥ നിർവഹണ സംവിധാനത്തിന്‍റെ വേഗംകൂടേണ്ടതുണ്ട്. വിചാരണ തടവ് കുറ്റവാളികളുടേതിന് തുല്യമെന്ന പോലെ നീണ്ടുപോകുന്നത് അവസാനിക്കേണ്ടതുണ്ട്. ഇതിനോളം വലിയ അനീതിയും ഇല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.