ആരാണ് മോദിയെയും ബി.ജെ.പിയെയും കടിച്ചുകുടഞ്ഞിട്ട പരകാല പ്രഭാകർ? അറിയാം കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ ഭർത്താവിനെ

ന്യൂഡൽഹി: സമീപകാലത്ത് മോദി ഗവൺമെന്റിനെതിരെ ഏറ്റവും രൂക്ഷമായ വിമർശനം ഉന്നയിച്ചത് ആരാണ് എന്ന ചോദ്യത്തിന് ഇപ്പോൾ ഒറ്റ ഉത്തരമേ ഉള്ളൂ -ഡോ. പരകാല പ്രഭാകർ. മോദി മന്ത്രിസഭയിലെ കരുത്തയായ വനിതയും ധനമന്ത്രിയുമായ സാക്ഷാൽ നിർമല സീതാരാമന്റെ ഭർത്താവ്. ജെ.എൻ.യു, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ പ്രഭാകർ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ്.

അദ്ദേഹം രചിച്ച, മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുതിയ പുസ്തകം ഞായറാഴ്ച പുറത്തിറങ്ങി. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെയും സാമ്പത്തിക രംഗത്തെ പൊട്ടത്തരങ്ങളെയും രൂക്ഷമായി വിമർശലിക്കുന്നതാണ് ഗ്രന്ഥം. ഇതേക്കുറിച്ച് ‘ദ വയറി’ന് നൽകിയ അഭിമുഖത്തിൽ പരകാല പ്രഭാകർ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞത് ബി.ജെ.പിയിലും ദേശീയ രാഷ്ട്രീയത്തിലും വൻ കോളിളക്കമാണ് ഉണ്ടാക്കിയത്.


ഭരണത്തിൽ മോദി കാര്യക്ഷമമല്ലെന്നും എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. 2024ൽ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘സാമ്പത്തികരം​ഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്പരപ്പിക്കുന്നു. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്‌വ്യവസ്ഥ പൂർണ തകർച്ചയിലാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളിൽ അദ്ദേഹം കാര്യക്ഷമനാണ്. രാജ്യത്ത് നടക്കുന്ന തെറ്റായ സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. നമ്മുടെ രാജ്യം ഇപ്പോൾ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. എന്തിനാണ് വിമർശിക്കുന്നതെന്നും നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കാറുണ്ട്. ഞാൻ അവരോടെല്ലാം പറയുന്നു, ബദൽ എന്താണെന്ന് ജനങ്ങൾ തീരുമാനിക്കും’ -കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ ഡോ. പ്രഭാകർ പറഞ്ഞു.

ബി.ജെ.പി വക്താവ്, ഉ​പദേഷ്ടാവ്...

ആന്ധ്രാപ്രദേശിലെ മുൻമന്ത്രി ശേഷാവതാരത്തിന്റെ മകനാണ് പരകാല പ്രഭാകർ. മാതാവ് എം.എല്‍.എയുമായിരുന്നു. അടിയുറച്ച കോൺഗ്രസ് കുടുംബം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദത്തിന് പഠിക്കവെയാണ് ആന്ധ്ര നരസപുരം സ്വദേശിയായ പരകാല പ്രഭാകറും നിർമലയും പ്രണയത്തിലായത്. 1986ൽ വിവാഹിതരായി.


പിന്നീട് ഇരുവരും ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണത്തിന് ചേർന്നു. വാജ്പേയ് സർക്കാറിന്റെ കാലത്താണ് പ്രഭാകർ ബി.ജെ.പി രാഷ്ട്രീയത്തിൽ സജീവമായത്. 2000 ത്തിൽ ആന്ധ്ര പ്രദേശ് ബി.ജെ.പി വക്താവായിരുന്നു. ഇതിന് ശേഷം, 2006ലാണ് നിർമ്മല സീതാരാമൻ ബി.ജെ.പിയോടടുക്കുകയും പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്യുന്നത്. എന്നാൽ, 2007ൽ പ്രഭാകർ ബി.ജെ.പി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയിൽ ചേർന്നു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം രാഷ്ട്രീയ നിരീക്ഷകനായും എഴുത്തുകാരനായും സാമ്പത്തിക ഉപദേഷ്ടാവായും നിറഞ്ഞുനിന്നു. ഭാര്യ നിർമലയാകട്ടെ ബി.ജെ.പിയിൽ ഉറച്ച് നിൽക്കുകയും വെച്ചടി വെച്ചടി കയറുകയും ചെയ്തു. 2014 മുതൽ 2018 വരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വാർത്താവിനിമയ ഉപദേഷ്ടാവായിരുന്നു പരകാല പ്രഭാകർ.

‘ബി.ജെ.പിയുടെ സാമ്പത്തിക നയം പൂർണപരാജയം; നരസിംഹ റാവു – മൻമോഹൻ സിങ് മാതൃക നടപ്പാക്കണം’

നിർമലി സീതാരാമൻ പ്രതിരോധമന്ത്രിയായിരിക്കെയാണ് പ്രഭാകർ ‘ദ ഹിന്ദു’വിൽ മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് ലേഖനമെഴുതുന്നത്. ബി.ജെ.പിയുടെ സാമ്പത്തിക നയം പൂർണപരാജയമാണെന്നും പ്രക്ഷുബ്ധമായ ഇന്ത്യൻ സാമ്പത്തിക രംഗത്തെ പൂർവസ്ഥിതിയിൽ എത്തിക്കാൻ നരസിംഹ റാവു – മൻമോഹൻ സിങ് ദ്വയത്തിന്റെ സാമ്പത്തിക മാതൃക നടപ്പാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. നരസിംഹറാവുവും അദ്ദേഹത്തിന്റെ സാമ്പത്തിക വിദഗ്ധൻ മൻ‌മോഹൻ സിങ്ങും നടപ്പാക്കിയ പ്രവർത്തന രീതി കഴിഞ്ഞ കാൽനൂറ്റാണ്ടായി ചോദ്യം ചെയ്യപ്പെടാതെ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


‘ബിജെപിയുടെ രാഷ്ട്രീയ പദ്ധതിയ്ക്ക് സർദാർ വല്ലഭായ് പട്ടേലിനെ ഉപയോഗപ്പെടുത്തിയപോലെ നരസിംഹറാവുവിന്റെ സാമ്പത്തിക നയം ശക്തമായ അടിത്തറ നൽകും. ഇത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും സമ്പദ്‌വ്യവസ്ഥയെ നിലവിലെ അവസ്ഥയിൽ നിന്ന് കരകയറ്റാൻ ഒരു മാർഗ്ഗം പ്രദാനം ചെയ്യും. പാർട്ടി നിലവിലെ സാമ്പത്തിക ചിന്താഗതി മാറ്റുക. അല്ലാത്തപക്ഷം, ടെലിവിഷനിലും വാട്ട്‌സാപ്പ് ഫോർ‌വേഡുകളിലും അലറിവിളിക്കുന്ന അനലിസ്റ്റുകൾ മാക്രോ ഇക്കണോമിക് ചിന്തഗതി ബിജെപിക്ക് നൽകുന്നത് തുടരും’ -അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ‘ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകവും രചിച്ചിരിക്കുന്നത്.

Tags:    
News Summary - Who is dr parakala prabhakar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.