ഇരുകേരള കോൺഗ്രസുകൾക്കും പരീക്ഷണ തെരഞ്ഞെടുപ്പ്

കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ ഇരുചേരിയിൽ നിന്ന് മൽസരിക്കുന്നുവെന്നതുകൊണ്ടു തന്നെ ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം വീറും വാശിയും നിറഞ്ഞതാകും മധ്യകേരളത്തിലെയും മലബാറിലെ കുടിയേറ്റ മേഖലയിലേയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള പരീക്ഷണ തെരഞ്ഞെടുപ്പായാണ് സാധാരണ തദ്ദേശ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.

എന്നാൽ, കേരള കോൺഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കുകയും അവർ ഇടതുമുന്നണിയുടെ ഭാഗമാവുകയും ചെയ്ത ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്നതിനാൽ ഇത്തവണ പരീക്ഷിക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ മുന്നണികളുടെ ശക്തിയാകും. ഇരുകേരള കോണ്‍ഗ്രസുകൾക്കും എന്നപോലെ ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്.


ജോസ് - ജോസഫ് വിഭാഗങ്ങൾക്ക്​ നിലനിൽപ്പി​െൻറ പോരാട്ടം

കേരള കോൺഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങളുടെ നിലനിൽപ്പിെൻറ പോരാട്ടമെന്നുകൂടി ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കാം. ഫലം എന്തായാലും യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്നുപോലെ നിര്‍ണായകവും. സംസ്ഥാനത്ത് മറ്റെവിടെ നഷ്​ടപ്പെട്ടാലും കോട്ടയം എക്കാലവും ഒപ്പമെന്ന പേരുനിലനിര്‍ത്തേണ്ട ബാധ്യതയാണ്​ യു.ഡി.എഫി​െൻറത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പോയതോടെ തങ്ങള്‍ക്കു ക്ഷീണമൊന്നുമുണ്ടാകില്ലെന്നു തെളിയിക്കേണ്ടതു കോണ്‍ഗ്രസി​െൻറ അഭിമാനപ്രശ്‌നമാണ്.

ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അതൃപ്തി മറികടന്ന് ജോസഫ് വിഭാഗത്തിന് ജില്ല പഞ്ചായത്തില്‍ ഒമ്പത് സീറ്റുകള്‍ വരെ നല്‍കിയത്. ജോസ് വിഭാഗത്തിലെ അതൃപ്തരെ ഒപ്പം കൂട്ടിയും മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കിയും പരമാവധി സീറ്റുകള്‍ സ്വന്തമാക്കാനാണു കോണ്‍ഗ്രസ് ശ്രമം.

ജോസ് വിഭാഗത്തെ മുന്നണിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്നു വലിയ പ്രതീക്ഷയാണ് എല്‍.ഡി.എഫ് പുലര്‍ത്തുന്നത്. എന്നും ബാലികേറാമലയായ ജില്ലയില്‍ പരാമവധി പഞ്ചായത്തുകളില്‍ ഭരണം പിടിക്കുകയെന്നതാണു എല്‍.ഡി.എഫ് ലക്ഷ്യം. അതുകൊണ്ടുതന്നെ മധ്യകേരളത്തിൽ പരമാവധി സീറ്റുകൾ നൽകി കേരളാ കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പോരാട്ടമാകും എല്‍.ഡി.എഫ് നടത്തുക. 'ഇന്നലെ വന്ന' ജോസ് വിഭാഗത്തിനു അമിത പ്രാധാന്യം നല്‍കിയെന്ന സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പരാതിപോലും സി.പി.എം നിഷ്കരണം തള്ളിയതും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിെൻറ വരവ് മധ്യകേരളത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്നും ഇടതുമുന്നണി കണക്ക് സഹിതം വ്യക്തമാക്കുന്നുണ്ട്.

ആ അഞ്ചുശതമാനം ഇത്തവണ ആർക്കൊപ്പം?

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലെ വോട്ടുവ്യത്യാസം അഞ്ചുശതമാനത്തിൽ താഴെയായിരുന്നു. ഈ വ്യത്യാസം കുറച്ചുകൊണ്ടുവരാന്‍ ജോസ് പക്ഷത്തിെൻറ സാന്നിധ്യം ശക്തിപകരുമെന്നും ഇടതുമുന്നണി വിലയിരുത്തുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മൊത്തം പോള്‍ ചെയ്തത് 11,84,354 വോട്ടുകളാണ്. ഇതില്‍ 41.97 ശതമാനം വോട്ടുകൾ യു.ഡി.എഫും 37.03 ശതമാനം ഇടതുമുന്നണിയും നേടി. അതായത് ഇരുമുന്നണിയും തമ്മിലുള്ള വോട്ടുവ്യത്യാസം അഞ്ചുശതമാനത്തിലും താഴെ മാത്രം. നിയമസഭ തെര​ഞ്ഞെടുപ്പിലും ഏതാണ്ട്​ ഈ വ്യത്യാസം തന്നെയാണ്​ ഉണ്ടായിരുന്നത്​. മൊത്തം പോള്‍ചെയ്ത വോട്ടിെൻറ 39 ശതമാനം യു.ഡി.എഫിന് കിട്ടി. ഇടതുമുന്നണിക്ക് 34.5 ശതമാനവും. ബി.ജെ.പി.ക്ക് 12.93 ശതമാനവും.


കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിെൻറ വരവ് ഇടതുമുന്നണിക്ക് ആഹ്ലാദം നല്‍കുന്നതും ഈ കണക്കിലാണ്. രണ്ടര ശതമാനം വോട്ട്​ മറിക്കാനായാൽ കോട്ടയത്തുമാത്രം ഇടതുമുന്നണി പ്രതീക്ഷിച്ച നേട്ടമുണ്ടാക്കുമെന്ന് ജോസ് വിഭാഗവും പറയുന്നു. മധ്യകേരളത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കുമെന്ന് ജോസ് കെ. മാണിയുടെ പ്രഖ്യാപനം ഈ കണക്കിെൻറ അടിസ്ഥാനത്തിലാണ്.

കളംമാറ്റം വോട്ടർമാർക്ക്​ ഇഷ്​ടപ്പെടുമോ?

മുൻ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് 22 ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍നിന്ന് 11 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. കോണ്‍ഗ്രസിെൻറയും ഘടകകക്ഷികളുടെയും വോട്ട് പരിഗണിച്ചാലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്ലനിലയില്‍ സ്വന്തം പാര്‍ട്ടി വോട്ടുകളും നേടിയിട്ടുണ്ട്. യു.ഡി.എഫ് ആകെ നേടിയ 497076 വോട്ടുകളില്‍ വലിയ പങ്ക് കേരള കോണ്‍ഗ്രസുകളുടെതാണെന്ന് അവർ അവകാശപ്പെടുന്നു. കേരള കോണ്‍ഗ്രസിെൻറ ഈ പങ്കില്‍ കോട്ടയത്ത് കൂടുതലുണ്ടാവുക തങ്ങളുടേതാകുമെന്നും ജോസ് പക്ഷം ചൂണ്ടിക്കാട്ടുന്നു.

ഇതൊക്കെയാണെങ്കിലും പാര്‍ട്ടി എന്ന നിലയില്‍ നിലനില്‍പ്പിെൻറ തെരഞ്ഞെടുപ്പാണ് ഇരുകേരള കോൺഗ്രസുകൾക്കും മുന്നിലുള്ളത്.പ്രത്യേകിച്ച് ജോസ് വിഭാഗത്തിന്. നാലു പതിറ്റാണ്ട് ഒപ്പം നിന്ന യു.ഡി.എഫില്‍ നിന്ന് പോകേണ്ടി വന്നതും എല്‍.ഡി.എഫില്‍ എത്തിയതുമെല്ലാം അണികള്‍ക്കും വോട്ടര്‍മാര്‍ക്കും ദഹിച്ചോ എന്നതിെൻറ വ്യക്തമായ ഉത്തരമാകും ജോസ് വിഭാഗത്തിനു പഞ്ചായത്തു തെരഞ്ഞെടുപ്പു ഫലം. ജോസിനെ പുറത്താക്കിയത് ലാഭമോ നഷ്ടമോയെന്ന് യു.ഡി.എഫിനും മനസിലാക്കാനാകും. ജോസഫിെന ഒപ്പം നിർത്തി മുന്നോട്ടുപോകുന്നത് എത്രമാത്രം ശരിയെന്നും കോൺഗ്രസിന് മനസിലാക്കാനാവും. ഒരു മുന്നണിയിലും പെടാത്ത പി.സി. ജോര്‍ജിെൻറ ജനപക്ഷവും എൻ.ഡി.എയുമെല്ലാം മധ്യകേരളത്തിൽ പിടിമുറുക്കാനുള്ള നെട്ടോട്ടത്തിലാണ്.

Tags:    
News Summary - Test elections for both Kerala Congresses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.