വെല്ലിങ്ടൺ: 'അത്താഴം കഴിക്കാൻ ഞാൻ വേഗം മടങ്ങിവരാം..."- ഭാര്യയോട് ഇതും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇന്ത്യൻ യുവാവ് ഒടുവിൽ മടങ്ങിയെത്തിയത് ജീവനറ്റ ശരീരമായി. ന്യൂസിലാൻഡിലെ പാപാമോവയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ രമൺദീപ് ധില്ലൻ (36) ആണ് മരിച്ചത്. വൈകുന്നേരം പാർട്ട് ടൈം ആയി ഊബർ ടാക്സി ഓടിക്കുന്നതിനിടയിലാണ് രമൺദീപിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പുകേ ഹൈവേയിലായിരുന്നു രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സ്ഥിരമായി രമൺദീപ് യാത്ര ചെയ്യാറുള്ള റോഡിലായിരുന്നു ഈ ദുരന്തം. അപകടസ്ഥലത്തുവെച്ചുതന്നെ രമൺദീപ് മരണപ്പെട്ടിരുന്നു. രണ്ടാമത്തെ വാഹനത്തിലുണ്ടായ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി ഏറെ വൈകിയിട്ടും ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ ഭാര്യ വീർപാൽ കൗർ ആശങ്കയിലായി. പിന്നാലെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് രമൺദീപിന്റെ മരണവാർത്ത അറിയിച്ചത്. 'എന്റെ ജീവിതം ഇതോടെ അവസാനിച്ചുവെന്ന് എനിക്ക് തോന്നി, ഞാൻ കരഞ്ഞുതീർത്തു...'- ഹൃദയംതകർന്ന് ഭാര്യ വീർപാൽ മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ് സ്വദേശിയായ രമൺദീപ് 2015ലാണ് സ്റ്റുഡന്റ് വിസയിൽ ന്യൂസിലാൻഡിലെത്തുന്നത്. തുടർന്ന് 2024ൽ നാട്ടിലെത്തി വീർപാലിനെ വിവാഹം കഴിച്ചു. പിന്നീട്, ദമ്പതികൾ പാപാമോവയിൽ സ്ഥിരതാമസമാക്കുകയും അവിടുത്തെ കിവി ഫ്രൂട്ട് തോട്ടങ്ങളിൽ ജോലി ചെയ്തുവരികയുമായിരുന്നു. ഒന്നര വയസ്സുകാരിയായ മകൾ കുദ്രത് ജനിച്ചതോടെ, കുഞ്ഞിനെ നോക്കാൻ കൂടി സമയം ലഭിക്കുന്ന തരത്തിലുള്ള ഫ്ലെക്സിബിലിറ്റി ഉള്ളതിനാലാണ് രമൺദീപ് ഊബർ ഡ്രൈവിങ് ജോലി തിരഞ്ഞെടുത്തത്. അപകടം നടന്ന ദിവസവും മകൾക്കൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷമാണ് രമൺദീപ് ജോലിക്ക് ഇറങ്ങിയത്. ഇപ്പോൾ അച്ഛനെ തിരയുന്ന മകളുടെ മുഖം കാണുമ്പോൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലാണ് ഈ അമ്മ.
കഴിഞ്ഞ ദിവസം നടന്ന രമൺദീപിന്റെ സംസ്കാര ചടങ്ങുകളിൽ ന്യൂസിലാൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. ഭർത്താവ് നഷ്ടപ്പെട്ടതോടെ തനിച്ചായ വീർപാലിനെയും കുഞ്ഞിനെയും സഹായിക്കാൻ സുഹൃത്തുക്കൾ മുന്നോട്ടുവന്നിട്ടുണ്ട്. കുടുംബത്തിന്റെ വാടകയും നിത്യചെലവുകളും നടത്തുന്നതിനായി 'ഗിവ് എ ലിറ്റിൽ' എന്ന പേജിലൂടെ ഇതിനകം തന്നെ 33,000 ഡോളറിലധികം സമാഹരിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.