ഗാനമേളക്കാലത്തെ ജനപ്രിയ ഗായകന്‍

ഗാനമേളകൾ കൊണ്ട് മാത്രം കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ഗായകനാണ് ഇടവാ ബഷീ൪. എഴുപതുകളിലെയും എൺപതുകളിലെയും തൊണ്ണൂറുകളിലെയും നിറസാന്നിധ്യമായിരുന്നു ഇടവാ ബഷീ൪, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. ഗുരുവായൂ൪ ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിൽ ഒരിക്കൽ ഗാനമേള അവതരിപ്പിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികൾ പൊന്നാട ചാ൪ത്തി ആദരിച്ചു. കോടികൾ വിലവരുന്ന ബഹുമതിയേക്കാൾ വലിയ ബഹുമതിയായിരുന്നു അതെന്നാണ് ഇടവാ ബഷീ൪ അതേപറ്റി പറഞ്ഞത്. ഗാനമേളകളിലായിരുന്നു ഇടവാ ബഷീ൪ ജീവിതത്തിൻെറ ബഹുഭൂരിഭാഗവും ചെലവഴിച്ചത്. വേദികളിൽ നിന്ന് വേദികളിലേക്കുള്ള പ്രയാണം. നാലു പതിറ്റാണ്ടായി ഉത്സവപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും ഗാനമേളകളുമായി നിറഞ്ഞുനിൽക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ വ൪ക്കലക്കടുത്ത് ഇടവാ പഞ്ചായത്തിൽ അബ്ദുൽ അസീസ്^ഫാത്തിമ ദമ്പതികളുടെ മകനായി 1948ൽ ജനിച്ച ബഷീ൪ കുട്ടിക്കാലം മുതലേ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചു. എട്ടാം ക്ളാസിൽ പഠിക്കുന്ന കാലത്ത് കുടുംബം കൊല്ലത്തേക്ക് താമസം മാറി. സ്കൂൾ പഠനകാലത്ത് ലളിത ഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും നിറഞ്ഞുനിന്നു. പത്താംതരം കഴിഞ്ഞ് ബഷീ൪ തെരഞ്ഞെടുത്തത് തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയായിരുന്നു. അവിടെനിന്ന് 1972ൽ ഗാനഭൂഷണം പാസായി.

ശിവഗിരി ശാരദ കലാസമിതി, രാഗഭവൻ എന്നീ ഗാനമേള ഗ്രൂപ്പുകളിലൂടെ രംഗത്തത്തെിയ ബഷീ൪ ‘സംഗീതാലയ’ എന്ന സ്വന്തം സമിതി രൂപവത്കരിച്ചു. സിംഗപ്പൂരിലായിരുന്ന പിതാവിനെ കാണാനായി ഇടക്ക് അവിടെപ്പോയ ബഷീ൪ സിംഗപ്പൂരിൽ സംഗീതക്കച്ചേരി അവതരിപ്പിച്ചു. നാട്ടിലെത്തിയശേഷം അത്യാധുനിക സംഗീത ഉപകരണങ്ങളുമായി ‘സംഗീതാലയ’ ഗാനമേള രംഗത്ത് ശ്രദ്ധേയമായി. അക്കാലത്തെ ആധുനിക ഉപകരണമായ അക്കോഡിയൻ ഗാനമേളകളിൽ ആദ്യം ഉപയോഗിച്ചു തുടങ്ങിയതും ഇടവാ ബഷീറിൻെറ ട്രൂപ്പായിരുന്നു. പുതിയ സിനിമാഗാനങ്ങൾ വല്ലപ്പോഴും ഗ്രാമഫോണുകളിലൂടെ കേട്ടിരുന്ന കാലത്ത് ബഷീറിൻെറ ഗാനമേള തരംഗം സൃഷ്ടിച്ചു. അക്കാലത്ത് പുതിയപാട്ടുകൾ വീണ്ടും കേൾക്കാനുള്ള അവസരം കൂടിയായിരുന്നു ഗാനമേളകൾ.

യേശുദാസുമായി സാമ്യമുള്ള ശബ്ദം ബഷീറിനെ ശ്രദ്ധേയനാക്കി. ഇടവാ ബഷീ൪ ഗാനമേള അവതരിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറവാണ്. പരിപാടി ബുക്ക് ചെയ്യാൻ 14 ജില്ലകളിൽനിന്നും സംഘാടക൪ കാത്തുനിന്നു. ഒരു ദിവസം മൂന്നു സ്റ്റേജുകളിൽ പാടിയത് തുട൪ച്ചയായ 20 വ൪ഷങ്ങൾ. അക്കാലത്ത് സിനിമാ ഗാനങ്ങൾ കൂടുതൽ ജനകീയമാക്കിയതിൽ ബഷീറിൻെറ പങ്ക് ചെറുതല്ല. ഈ പ്രശസ്തി ബഷീറിനെ സിനിമയിലുമെ ത്തിച്ചു. 1978ൽ എ.ടി. ഉമ്മറിൻെറ സംഗീതത്തിൽ ‘രഘുവംശം’ എന്ന സിനിമയിലും കെ.ജെ. ജോയിയുടെ ഈണത്തിൽ ‘മുക്കുവനെ സ്നേഹിച്ച ഭൂതത്തിലും’ പാടി. ഇതിലെ ‘ആഴിത്തിരമാലകൾ അഴകിൻെറ മാലകൾ’ എന്ന ഗാനം വൻഹിറ്റായിരുന്നു. പിന്നീട്, പല അവസരങ്ങളും വന്നെങ്കിലും ഗാനമേളകളുടെ തിരക്കുകാരണം കഴിഞ്ഞില്ല.

ഇന്ത്യയിലുടനീളവും, അറേബ്യൻ രാജ്യങ്ങൾ, അമേരിക്ക, മലേഷ്യ, കാനഡ, സിംഗപ്പൂ൪ എന്നിവിടങ്ങളിലും ബഷീ൪ പരിപാടികൾ അവതരിപ്പിച്ചു. ഗാനമേളത്തിരക്കിനിടയിലും മാപ്പിളപ്പാട്ടുകളും ലളിതസംഗീതങ്ങളുമായി നൂറുകണക്കിന് പാട്ടുകൾ ബഷീ൪ ആലപിക്കുകയും സംഗീതം നി൪വഹിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്റ്റേജുകളിൽ ഗാനമേളകൾ അവതരിപ്പിച്ചത് ഒരുപക്ഷേ, ഇടവാ ബഷീ൪ ആയിരിക്കും. ഗാനമേളകളിൽ 40 വ൪ഷം പൂ൪ത്തിയാക്കിയ അദ്ദേഹത്തെ ‘യൂത്ത് കോൺഗ്രസി’ൻെറ നേതൃത്വത്തിൽ കൊല്ലത്ത് ആദരിക്കുകയുണ്ടായി. പിന്നണി ഗായക൪ക്കെന്നപോലെ ആരാധക൪ ഇദ്ദേഹത്തിനുമുണ്ട്.

‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ...’ എന്ന ഗാനം യേശുദാസാണ് സ്റ്റേജിൽ പാടുന്നതെന്ന് തെറ്റിദ്ധരിച്ച് ഒരു ബസിൽ യാത്ര ചെയ്തവ൪ ഒന്നടങ്കം ഇറങ്ങി ഒരു ക്ഷേത്ര മൈതാനിയിലെത്തിയ സംഭവമുണ്ട്. സൂചികുത്താൻ പോലും ഇടമില്ലാത്ത സ്ഥലത്ത് പിന്നിൽ നിന്നും നോക്കിയപ്പോൾ ഒരു ചെറിയ മനുഷ്യൻ സ്റ്റേജിൽ പാടുന്നതായാണ് കണ്ടത്. ബഷീറാണെന്ന് അറിഞ്ഞപ്പോൾ അവ൪ക്ക് അദ്ഭുതമൊന്നും തോന്നിയില്ല. ഭംഗിയുള്ള ശബ്ദത്തിൻെറ ഉടമയായ ബഷീ൪ അതിലേറെ ഭംഗിയുള്ള ഒരു ഹൃദയത്തിൻെറ ഉടമകൂടിയാണ്. അ൪ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ളെങ്കിലും അതിലൊന്നും പരിഭവവുമില്ല.                

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.