അല്‍ഐന്‍ മാര്‍ക്കറ്റില്‍ ഇനി ഈത്തപ്പഴക്കാലം

അൽഐൻ: അൽഐൻ മാ൪ക്കറ്റിൽ ഈ വ൪ഷത്തെ ഈത്തപ്പഴങ്ങൾ എത്തിതുടങ്ങി. സീസണിലെ ആദ്യ ഈത്തപ്പഴത്തിന് കിലോക്ക് ആയിരം ദി൪ഹം എന്ന നിരക്കിൽ കച്ചവടം നടന്നെങ്കിലും വില പ്രതീക്ഷക്കൊത്ത് ഉയരാത്തതിൽ ചെറുകിട കച്ചവടക്കാ൪ ആശങ്കയിലാണ്. പകുതി ഭാഗം മാത്രം പഴുത്ത് ബാക്കി പച്ചയായി നിൽക്കുന്ന ‘റുത്ത്ബ്’ എന്ന പേരിലറിയപ്പെടുന്ന ഈത്തപ്പഴമാണ് ആദ്യമായി മാ൪ക്കറ്റിലെത്തുക. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇനമാണിത്. മുൻവ൪ഷങ്ങളിൽ 2,000 മുതൽ 2,500 വരെ ദി൪ഹം നിരക്കിലാണ് ഇവയുടെ കച്ചവടം നടന്നത്. ഈ വ൪ഷം വില കുറഞ്ഞതായി കച്ചവടക്കാ൪ ചൂണ്ടിക്കാട്ടി.   
അതേസമയം, ഒമാനിൽ നിന്ന് ബുറൈമിയിലെത്തിയ ഈ സീസണിലെ ആദ്യ ഈത്തപ്പഴം ‘നഗാഅ്’ കിലോക്ക് 2,500 ദി൪ഹമിനാണ് വിൽപനയായത്. ഒരു മന്ന് (നാല് കിലോ) പതിനായിരം ദി൪ഹമിനാണ് വിറ്റത്. അൽഐനിലെ സ്വദേശികൾ ആണ് ഇത് ഈ വിലക്ക് വാങ്ങുന്നത്. അൽഐൻ മാ൪ക്കറ്റിൽ സീസണിലെ ആദ്യ ഈത്തപ്പഴം എത്തുന്നത് ഒമാനിലെ ചൂട് കൂടിയ മലമ്പ്രദേശത്തുള്ള തോട്ടത്തിൽ നിന്നാണ്. തുട൪ന്ന് റസ്താഖ്, ഇസ്മായീൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഈത്തപ്പഴവും എത്തികൊണ്ടിരിക്കും. ഇതിൻെറ മൊത്തകച്ചവടക്കാ൪ ഒമാൻ സ്വദേശികളാണ്.  
അടുത്ത മാസം അവസാനത്തോടെയേ അൽഐനിലെ തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കുകയുള്ളൂ. അതോട് കൂടി കിലോക്ക് അഞ്ച് മുതൽ പത്ത് ദി൪ഹം വരെ നിരക്കിൽ ലഭിക്കുകയും ചെയ്യം.  ഈ വ൪ഷം മുതൽ ഈത്തപ്പഴ വിപണി സജീവവും മത്സരം നിറഞ്ഞതുമായിരിക്കുമെന്നാണ് കച്ചവടക്കാ൪ പറയുന്നത്.
രാഷ്ട്രപിതാവ് ശൈഖ് സായിദിൻെറ പ്രത്യേക താൽപര്യപ്രകാരം 12 വ൪ഷം മുമ്പ് ആയിരക്കണക്കിന് ഈന്തപ്പനകൾ നട്ടുപിടിപ്പിരുന്നു. ഈ വ൪ഷം ഇതിൻെറ വിളവെടുപ്പ് തുടങ്ങുകയെന്ന് ചെറുകിട കച്ചവടക്കാ൪ പറയുന്നു. അതുകൊണ്ട് തന്നെ ഈത്തപ്പഴ വിപണി കൂടുതൽ സജീവമാകും. അബൂദബിയുടെ കാ൪ഷിക മേഖലയായ അൽഐനിലും ലിവയിലുമാണ് ഇവയിൽ ഏറിയ പങ്കുമുള്ളത്.
തോട്ടത്തിൽ നിന്ന് സ്വദേശികൾ തന്നെ വിളവെടുപ്പ് നടത്തി മാ൪ക്കറ്റിൽ എത്തിച്ച് ചെറുകിട കച്ചവടക്കാ൪ക്ക് മൊത്തമായി വിൽപന നടത്തുകയാണ് പതിവ്. കച്ചവടക്കാരിൽ ഏറിയ പങ്കും മലയാളികൾ തന്നെ. വിളവെടുപ്പിന് പാകമായ തോട്ടം കച്ചവടക്കാ൪ മൊത്തത്തിൽ വിലക്ക് വാങ്ങുന്ന രീതിയുമുണ്ട്. ദുബൈ, ഷാ൪ജ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലുള്ളവരും ഉപഭോക്താക്കളായി അൽഐൻ മാ൪ക്കറ്റിലെത്തുന്നു. കൂടാതെ യു.എ.ഇക്ക് പുറത്ത് വിവിധ ഗൾഫ് നാടുകളിൽ നിന്നും ധാരാളം ആവശ്യക്കാ൪ ഇവിടെ എത്താറുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.