ചൈനീസ് അതിർത്തിയിൽ ഇന്ത്യ 100 ടാങ്കുകൾ വിന്യസിച്ചു

ലഡാക്ക്: ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കങ്ങളുണ്ടായാല്‍ പ്രതിരോധിക്കാനായി അതിര്‍ത്തിയോട് ചേര്‍ന്ന കിഴക്കന്‍ ലഡാക്ക് മലനിരകളിൽ നൂറോളം യുദ്ധടാങ്കുകള്‍ ഇന്ത്യ വിന്യസിച്ചു. ടിപ്പു സുല്‍ത്താൻ, മഹാറാണാ പ്രതാപ്, ഔറംഗസേബ് തുടങ്ങിയ കരസേനയിലെ മൂന്നു സൈനിക വ്യൂഹങ്ങളാണ്​ അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുള്ളത്. അടുത്ത കാലത്തായി ഇന്ത്യന്‍ അതിര്‍ത്തിയിലെ വിവിധ മേഖലകളില്‍ ചൈനീസ് അധിനിവേശം വ്യക്തമായ സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ കൈയ്യേറി റോഡുകളും ടെലിപാഡുകളും നിര്‍മിക്കുന്ന ചൈനയുടെ നീക്കം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

ടാങ്കുകള്‍ വിന്യസിപ്പിച്ചതിലൂടെ ചൈന അവകാശപ്പെടുന്ന തങ്ങളുടെ മേഖലകള്‍ക്ക് മേലുള്ള അവകാശം ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. 1962ലെ ഇന്ത്യ-ചൈനീസ് യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഇന്ത്യ ടാങ്കുകൾ വിന്യസിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. കൂടുതല്‍ ടാങ്കുകള്‍ പ്രദേശത്ത് വിന്യസിക്കാനും സേന നീക്കം നടത്തുന്നുണ്ട്. എന്നാല്‍, സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക് മലനിരകളില്‍ ടാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. മൈനസ് 45 ഡിഗ്രി തണുപ്പ് സേനാംഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.