കഴിഞ്ഞ അറുപതു വർഷങ്ങളിൽ മലയാളിയുടെ പ്രണയ ചിന്തകൾക്ക് ചായംചാലിച്ച പാെട്ടഴുത്തുകാരനാണ് ശ്രീകുമാരൻ തമ്പി. ക വി, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തി. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്ര പുരസ്കാരമായ െജ.സി. ഡാനിയേൽ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അദ്ദേഹം ആദ്യമെഴുതിയ ഗാനത്തിനും ഒടുവിൽ എഴുതിയ ഗാനത്തിനുമിടക്ക് മൂന്നോ നാലോ തലമുറകളുടെ യൗവനമെങ്കിലും കടന്നുപോയിട്ടുണ്ട്. എന്നാൽ, തമ്പി സാറിന് അന്നും ഇന്നും സൃഷ്ടിപരമായി നിത്യയൗവനമാണ്. മാർച്ച് 16ന് 80 വയസ്സ് തികയുന്നു. “മകൻ മരിച്ചതിൽപിന്നെ, ജന്മദിനം ആഘോഷിക്കാറില്ല, ചടങ്ങുകളിലൊന്നും പങ്കെടുക്കാറുമില്ല,” തമ്പി സാർ ചിന്തയിലാണ്ടു. തെൻറ രചനാത്മക യുവത്വത്തിെൻറ രഹസ്യങ്ങൾ അദ്ദേഹം ‘ചെപ്പു’മായി പങ്കുവെക്കുന്നു:

പ്രപഞ്ചം പ്രണയനിർഭരം
എെൻറ ഹൃദയത്തിൽ പ്രണയം ഉള്ളതുകൊണ്ട് ഞാൻ പ്രണയ ഗാനങ്ങളെഴുതുന്നു. ഈ പ്രപഞ്ചം നിലനിൽക്കുന്നത് കോസ്മിക് എനർജി മൂലമാണ്. ആ കോസ്മിക് എനർജി മനുഷ്യരിൽ ചെലുത്തുന്ന ആകർഷണത്തിെൻറ പരിണിതഫലമാണ് വ്യക്തികൾ തമ്മിലുള്ള പ്രണയം. പ്രണയനിർഭരമാണ് ഈ പ്രപഞ്ചംതന്നെ. ഭൂമി സൂര്യനെ കൃത്യമായി ചുറ്റിക്കൊണ്ടിരിക്കുന്നു, ചന്ദ്രൻ ഭൂമിയെയും. പരസ്പര ആകർഷണംകൊണ്ടാണിത് സംഭവിക്കുന്നത്. അതുതന്നെയാണ് പ്രണയം.പരസ്പര ആകർഷണം എന്ന അത്ഭുതമാണ് പ്രകൃതിയെ നിലനിർത്തുന്നത്. ഒരു ഗാലക്സി മറ്റൊരു ഗാലക്സിയുമായി ആകർഷണത്തിലാണ്. കോടാനുകോടി നക്ഷത്ര സമൂഹങ്ങളും ഇങ്ങനെ നിലനിൽക്കുന്നു. ഓരോ നക്ഷത്ര സമൂഹത്തിലും പതിനായിരം കോടി മുതൽ നാൽപതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്. അങ്ങനെ കോടാനുകോടി ഗാലക്സികൾ ചേർന്നതാണ് ഈ പ്രപഞ്ചം. അതിെൻറ നിലനിൽപ് ആകർഷണം മൂലം. ആ ആകർഷണമാണ് പ്രണയം.

മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്. എന്നെ പ്രേമിച്ചു, ചതിച്ചു എന്നു പറയുന്നതല്ല പ്രണയം. എെൻറ പ്രണയം കോസ്മിക് ആണ്. അമ്മക്ക് മകനോടുള്ളതുപോലും പ്രണയമാണ്. അതിനെ നമ്മൾ വാത്സല്യമെന്നു വിളിക്കുന്നു. ദൈവത്തോടുപോലും നമുക്കു പ്രണയം തോന്നും. ഈശ്വരനോടുള്ള പ്രണയമാണ് ഭക്തി. അത് പ്രകൃതി നിയമമാണ്. ഇഷ്ടപ്പെട്ട ഒരാളുടെ മുഖം പതിവായി മനസ്സിലൂടെ കടന്നുപോകാത്തവരുണ്ടോ? അത് തീവ്രമായൊരു പ്രണയമായി വളരണമെന്നില്ല, ഇഷ്ടം തോന്നിയ ആളോട് അത് പറയണമെന്നുമില്ല. എന്നാൽ, വളർന്നില്ലെങ്കിലും, ഒരിഷ്ടം നാമ്പിട്ടിരുന്നുവെന്നത് നേരാണ്. ‘പാടുന്ന പുഴ’യിൽ ഞാൻ എഴുതിയ, ‘ഹൃദയസരസ്സിലെ...’ എന്നു തുടങ്ങുന്ന ഗാനത്തിലെ ആ വരികൾ,
‘എഴുതാൻ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ...
എന്നനുരാഗ തപോവന സീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ...’

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത ഒരാൾപോലും ഉണ്ടാവില്ല. പ്രണയ ലേഖനം ഒരിക്കലും എഴുതിയിട്ടില്ലെങ്കിലും എഴുതണമെന്നു തോന്നിയിട്ടുണ്ടാകാം, എഴുതാൻ വൈകിയെന്നും. എഴുതിയില്ലെങ്കിലും, ആ കഥയിലൊരു നായികയുണ്ടല്ലോ. ഒരു പുരുഷ സങ്കൽപം മനസ്സിലൂടെ കടന്നുപോകാത്ത ഒരു സ്ത്രീയുമില്ല. എന്നാൽ, മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന പെണ്ണിനെ വിവാഹം ചെയ്യാൻ കഴിയാറില്ല. സാധാരണ നടക്കുന്നത് ഇതാണ്. അവിടെയാണ്, ‘മംഗളം നേരുന്നു ഞാൻ...’ എന്ന പാട്ടിെൻറ സാർവലൗകികത (‘ഹൃദയം ഒരു ക്ഷേത്രം’ എന്ന പടത്തിൽ ശ്രീകുമാരൻ തമ്പി എഴുതിയ നിത്യഹരിത നഷ്ടപ്രണയ ഗാനം). വിവാഹത്തിനുമുമ്പ് ഒരു പുരുഷൻ പോലും എെൻറ മനസ്സിലുണ്ടായിരുന്നില്ലായെന്നു പറയുന്ന പെണ്ണ് കള്ളിയാണ്. വിവാഹത്തിനുമുമ്പ് ഒരു സ്ത്രീയെക്കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ലായെന്നു പറയുന്ന പുരുഷൻ കള്ളനുമാണ്. കാരണം, ഏതു പുരുഷനും, ഏതു സ്ത്രീക്കും വിവാഹത്തിനു മുന്നേ ഒരു പ്രണയസങ്കൽപം ഉണ്ടായിരിക്കും എന്നാണ് എെൻറ അഭിപ്രായം.

സൃഷ്ടിപരമായി നിത്യയൗവനം
ഇതെനിക്ക് ജന്മനാ ലഭിച്ച സിദ്ധിയാണ്. തത്ത്വചിന്തയാണ് അതിെൻറ കാരണം. തത്ത്വചിന്ത പ്രായമാകുേമ്പാൾ വരുന്നതല്ല, ജനിച്ചപ്പോൾതന്നെ അത് എന്നിലുണ്ട്. ഞാൻ ആദ്യമായി എഴുതിയ കവിത ‘കുന്നും കുഴിയും’ ആണ്. സ്ഥിതിസമത്വവാദമാണത്. എന്തുകൊണ്ട് ഈ കുന്നു തട്ടി ഈ കുഴി മൂടിക്കൂടാ എന്നാണ് ഈ കവിതയിലൂടെ ഞാൻ ചോദിക്കുന്നത്. പതിനൊന്നാം വയസ്സിൽ. നിരൂപകർ എെൻറ രചനകളെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം പ്രതിപാദിക്കുന്നത്, ‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിൻ കഥ പറയൂ...’ എന്ന ഗാനമാണ്. അതെഴുതുമ്പോൾ എനിക്ക് 27 വയസ്സാണ്.
‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ രചിക്കുമ്പോൾ എനിക്ക് 28 വയസ്സ് ആയിട്ടില്ല. 1966ൽ ‘കാട്ടുമല്ലിക’ക്ക് എഴുതിയ പാട്ടുകളും 2019ൽ ‘ഓട്ടം’ എന്ന ന്യൂജെൻ സിനിമക്ക് എഴുതിയ പാട്ടും ഏകദേശം ഒരേ നിലവാരത്തിൽ നിൽക്കുന്നുണ്ട്. ഇതു സ്ഥാപിക്കുന്നത് തത്ത്വചിന്ത പ്രായാതീതമാണെന്നല്ലേ? കേരള ചലച്ചിത്ര അക്കാദമി എെൻറ ചലച്ചിത്ര ജീവിതത്തെക്കുറിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ, പുതിയ തലമുറയിൽപെട്ടവർ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ എടുത്തുപറഞ്ഞിരിക്കുന്നൊരു കാര്യം, കാലഘട്ടമെത്ര കടന്നുപോയാലും ശ്രീകുമാരൻ തമ്പിയുടെ രചനകൾ നിത്യനൂതനമായി നിലകൊള്ളുമെന്നാണ്. കാലം എനിക്കു തന്നൊരു അനുഗ്രഹമാണിത്.

ശ്രീകുമാരൻ തമ്പി, പി. ഭാസ്കരൻ, വയലാർ രാമവർമ

‘ആ നിമിഷത്തിെൻറ’ മാന്ത്രികശക്തി
‘ആ നിമിഷത്തിെൻറ നിർവൃതിയിൽ...’ എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ 46 വർഷമായി ജനം കേട്ടുകൊണ്ടിരിക്കുന്നു. ഓരോ ശ്രവണത്തിലും അവർ അനുഭൂതിയുടെ ഏതോ അജ്ഞാത തീരത്തെത്തുന്നുവെന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഇപ്പോഴും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഈയിടക്കാണ് പത്തുപതിനാലു വയസ്സുള്ള ഒരു കുട്ടി ഈ ഗാനം മനോഹരമായി പാടുന്നതു കേട്ടത്. ഞാൻ സംവിധാനം ചെയ്ത പ്രഥമ പടത്തിലെ പാട്ടാണിത് (ചന്ദ്രകാന്തം -1974). നിർമാതാവും സംവിധായകനും ഞാൻതന്നെ ആയതിനാൽ ഗാനരചനക്ക് എനിക്കു പൂർണ സ്വാതന്ത്യ്രം ലഭിച്ചു. വിശ്വേട്ടനോട് (എം.എസ്. വിശ്വനാഥൻ, ഈ പടത്തിെൻറ സംഗീത സംവിധായകൻ) ചർച്ച ചെയ്ത് ഗസൽ ചായയുള്ള സംഗീതവും ചിട്ടപ്പെടുത്തി. ‘‘തമ്പിയുടെ വരികളിൽതന്നെ സംഗീതമുണ്ട്, അതു കണ്ടുപിടിക്കുകയേ വേണ്ടൂ’’ എന്നാണ്, എന്തുകൊണ്ട് ഞാനും എം.എസ്. വിശ്വനാഥനും ചേരുമ്പോൾ സൂപ്പർഹിറ്റ് പാട്ടുകളുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ വിശ്വേട്ടൻ മറുപടി പറഞ്ഞത്. മറ്റുപല പടങ്ങളിലും സംവിധായകരുടെ താൽപര്യങ്ങൾക്കു വഴങ്ങി വരികൾ മാത്രമല്ല, നല്ല പദങ്ങൾ പോലും മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്. എന്നാൽ, എനിക്കു ലഭിച്ച സ്വാതന്ത്ര്യവും ആ പാട്ടിെൻറ മാന്ത്രികശക്തിയും മാസ്മരികതയും പിന്നീട് നിരവധി നല്ല പാട്ടുകൾ സമ്മാനിച്ചു. മലയാള ചലച്ചിത്ര സംഗീത ലോകത്ത് വയലാറും പി. ഭാസ്കരനും രണ്ടു പർവതങ്ങളായി നിൽക്കുന്ന കാലത്തായിരുന്നല്ലോ എെൻറ വരവ്. അന്ന് ഒ.എൻ.വി സജീവമായിട്ടില്ല. എനിക്ക് ഒരു സ്പേസ് ഇല്ലായിരുന്നു, ഉണ്ടാക്കിയെടുക്കുന്നതും അത്ര എളുപ്പമായിരുന്നില്ല. ആ കാലഘട്ടത്തിൽ എന്നെ ഞാനാക്കിയതും, അഞ്ചു വർഷത്തിനകം വയലാറിനും പി. ഭാസ്കരനും കിട്ടുന്നത്ര ഗാനങ്ങൾ എനിക്കും കിട്ടിത്തുടങ്ങാൻ ഹേതുവായതും ‘സ്വർണ ഗോപുര നർത്തകീശിൽപം കണ്ണിനു സായൂജ്യം നിൻ രൂപം...’ (1973), അല്ലെങ്കിൽ, ‘ആ നിമിഷത്തിെൻറ നിർവൃതിയിൽ...’ (1974) പോലുള്ള ഗാനങ്ങൾ ശ്രോതാക്കളിൽ സൃഷ്ടിച്ച ആവേശമായിരുന്നു. വിശ്വേട്ടനും ദക്ഷിണാമൂർത്തി സ്വാമിയും അർജുനൻ മാഷും ദേവരാജൻ മാഷും രാഘവൻ മാഷും ഉൾപ്പെടെയുള്ള 38 സംഗീത സംവിധായകർക്ക് എെൻറ വരികൾ ബോധ്യപ്പട്ടു. ‘ഏതു പന്തൽ കണ്ടാലും അതു കല്യാണപ്പന്തൽ, ഏതു മേളം കേട്ടാലും അതു നാദസ്വരമേളം...’ എന്ന എെൻറ വരികൾ കേൾക്കുമ്പോൾതന്നെ പ്രതിഭാധനനായ സംവിധായകനറിയാം ഇതിനു വേണ്ട രാഗം സിന്ധു ഭൈരവിയാണെന്ന്.

പാട്ടുമായി മുന്നേ നടന്നവർ
ജീവിത ഗന്ധികളായ സൃഷ്ടികളാൽ മലയാളി മനസ്സുകളിൽ ഇന്നും ജീവിക്കുന്ന പ്രതിഭകളാണ് വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും. എന്നാൽ, ഞാൻ എന്നെ അവരുമായി താരതമ്യം ചെയ്യാറില്ല. എെൻറ മുന്നിൽ നടന്നവരാണ് ഈ മൂന്നു കവികളും. ഇതിൽ ഭാസ്കരൻ മാഷോടാണ് എനിക്ക് ഏറെ കടപ്പാടുള്ളത്. ഞാൻ അദ്ദേഹത്തെ അനുകരിച്ചിട്ടില്ല, ഞങ്ങളുടെ രീതികൾ തമ്മിൽ ഒരു ബന്ധവുമില്ലതാനും. എന്നാൽ, 1951 -52 കാലഘട്ടത്തിൽ ഭാസ്കരൻ മാഷ് എഴുതിയ ചില പാട്ടുകളാണ് എനിക്ക് ഗാനരചയിതാവാകാനുള്ള പ്രചോദനം നൽകിയത്. മാഷ് ‘നവലോകം’ എന്ന പടത്തിനുവേണ്ടി എഴുതിയ ‘തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ...’ കേട്ടപ്പോഴാണ് എനിക്ക് ആദ്യമായി പാട്ടെഴുതണമെന്ന ആഗ്രഹം തോന്നിയത്. തുടർന്ന്, ‘ഓർക്കുക വല്ലപ്പോഴും’, ‘സത്രത്തിൽ ഒരു രാത്രി’, ‘വില്ലാളി’ മുതലായ അദ്ദേഹത്തിെൻറ കവിതകൾ വായിച്ചു. അതുപോലെ കവിത എഴുതണമെന്നും തോന്നി.
അന്നെനിക്ക് 11 വയസ്സാണ്. പിന്നീട്, അദ്ദേഹം സംവിധാനം ചെയ്ത ‘നീലക്കുയിൽ’ കണ്ടു. അപ്പോൾ എനിക്ക് മാഷിനെപ്പോലെ സിനിമകൾ സംവിധാനം ചെയ്യണമെന്നും തോന്നി. എെൻറ മനസ്സിൽ മാതൃകയായി ഞാൻ സൂക്ഷിച്ചത് പി. ഭാസ്കരനെയാണ്. അങ്ങനെ ഞാൻ സിനിമയിലെത്തി. തുടക്കക്കാരനായ എന്നെ പ്രോത്സാഹിപ്പിക്കുകയും, എെൻറ തിരക്കഥ ‘കാക്കത്തമ്പുരാട്ടി’ സംവിധാനം ചെയ്യുകയും (1970), അതിൽ പാട്ടെഴുതാനുള്ള അവസരം തരുകയും ചെയ്തു ഭാസ്കരൻ മാഷ് എന്നെ അത്ഭുതപ്പെടുത്തി. അന്ന് ചലച്ചിത്ര ഗാനരചന ലോകത്ത് നിറഞ്ഞുനിന്നിരുന്നത് വയലാറും മാഷുമായിരുന്നു. പക്ഷേ, എന്നെ ഒരു മത്സരാർഥി ആയി കരുതാതെ കൂടെ നിർത്തി. താമസിയാതെ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചുതുടങ്ങി. ഗുരുസ്ഥാനത്താണ് ഭാസ്കരൻ മാഷെ സങ്കൽപിച്ചിരുന്നത്. എന്നാൽ, ഗുരുവാകാൻ താൻ തമ്പിയെ ഒന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും, തെൻറ ജീവിതത്തിലെ അനേകം ധന്യതകളിൽ ഒന്നായി ഈ ഗുരുസ്ഥാനം താൻ സ്വീകരിക്കുന്നുവെന്നുമാണ് മാഷ് പറഞ്ഞത്! ആ ഒരു ബന്ധം അദ്ദേഹത്തിെൻറ മരണത്തിനു ശേഷവും നിലനിൽക്കുന്നു.

Tags:    
News Summary - sri kumaran thampi interview-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT