'ടേക്ക് ഓഫ്' എന്ന ചിത്രത്തില്‍ ഇസ്‍ലാമോഫോബിയ ഉണ്ടായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നുമുള്ള നടി പാര്‍ വതി തിരുവോത്തിന്‍റെ നിലപാടിനെതിരായ സംവിധായകൻ മഹേഷ് നാരായണന്‍റെ പ്രസ്താവനക്കെതിരെ സംവിധായകനും തിരക്കഥാകൃത് തുമായ മുഹ്സിൻ പരാരി. താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും കാണിച്ചില്ലെന്നും അദ്ദേഹം ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല അജ്ഞനായിരിക്കുന്നത്. മറിച്ച്, സ്ത്രീ വിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അജ്ഞനാണെന്നും മുഹ്സിന്‍ പരാരി കുറിച്ചു.
ഓണ്‍ലൈന്‍ മാധ്യമമായ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണൻ പ്രതികരിച്ചിരുന്നു. പാര്‍വതിക്ക് ഇസ്‍ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ സംവിധായകന്‍ മഹേഷ്, പൊളിറ്റിക്കലി കറക്റ്റ് ആണേൽ പാർവതിക്ക് ടേക്ക് ഓഫ് ഉപേക്ഷിക്കാമായിരുന്നില്ലേയെന്നും അഭിമുഖത്തില്‍ ചോദിച്ചു.
പാര്‍വതിയെ ആരോ സ്വാധീനിച്ചതാകാമെന്നും ഇസ്‌ലാമിക രാജ്യമായ ഇറാനിലെ റെസിസ്റ്റൻസ് ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിങ് സിനിമ ആയി വരെ ടേക്ക് ഓഫ് തെരഞ്ഞെടുക്കപ്പെട്ടതാണെന്നുമായിരുന്നു, ടേക്ക് ഓഫിലെ ഇസ്‍ലാമോഫോബിയക്കെതിരായ ആരോപണങ്ങളോട് മഹേഷ് പ്രതികരിച്ചത്. ഇതിനെല്ലാമുള്ള മറുപടിയായിട്ടാണ് സംവിധായകന്‍ മുഹ്സിന്‍ പരാരി ഫേസ്ബുക്കിലൂടെ രംഗത്തുവന്നത്.
മുഹ്സിന്‍ പരാരിയുടെ ഫേസ്ബുക്ക് കുറിപ്പ്
താൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമകളിലെ ഇസ്ലാമോഫോബിയയെ സംബന്ധിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ആർജവം കാണിച്ച പാർവതി തിരുവോത്തിനോട് ഒരു സഹപ്രവർത്തകയോട് കാണിക്കേണ്ട മിനിമം ആദരവ് പോലും കാണിക്കാതെയാണ് മഹേഷ് നാരായണൻ ക്യൂവിൽ സംസാരിക്കുന്നത്. അദ്ദേഹം ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല അജ്ഞനായിരിക്കുന്നത്. മറിച്ച്, സ്ത്രീവിരുദ്ധതയെയും ബേസിക് പ്രതിപക്ഷ ബഹുമാനത്തെ കുറിച്ചും അയാൾ അജ്ഞനാണ്.ad hominem എന്നാൽ എന്താണ് എന്ന് പഠിക്കാൻ മഹേഷ് നാരായണനോട് ഈ സമയത്ത് അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.