പണ്ട്... പണ്ട്... ജയിംസ് ബോണ്ട് സിനിമകൾ റിലീസാകുന്നതും കാത്ത് ലോകം കൺമിഴിച്ചിരുന്ന കാലം. അന്ന് 007 എന്നാൽ ജെയിംസ് ബോണ്ടായിരുന്നില്ല. റോജർ മൂർ ആയിരുന്നു. ഒരു കൈയിൽ നിറഞ്ഞ മദിരാ ചഷകവും മറുകൈയിൽ ചുറ്റിപ്പിടിച്ച സുന്ദരിയുമായി കാസനോവ സ്റ്റൈലില്‍ പ്രേക്ഷക ഹൃദയം കവർന്ന ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിന് റോജർ ജോർജ് മൂറിനോളം അനുയോജ്യനായ മറ്റൊരാൾ ഉണ്ടായിരുന്നില്ല.
ത്രീ പീസ് സ്യൂട്ടും ടൈയും ധരിച്ച്, ഇടതു മുട്ട് അൽപം മടക്കി തെല്ലൊന്നു കുനിഞ്ഞ് എതിരാളികളെ നോക്കി തുരുതുരെ വെടിയുതിർക്കുന്ന രൂപം ഒരു വൃത്തത്തിനുള്ളിലേക്ക് ചുരുങ്ങുമ്പോള്‍ സ്ക്രീനിൽ നിറയുന്ന 007 എന്ന കോഡിനെ ലോകം വിളിച്ചത് ജെയിംസ് ബോണ്ടെന്നായിരുന്നു. ഒടുവിൽ നടൻ വിസ്മൃതമാവുകയും കഥാപാത്രം നടനെ അപഹരിക്കുകയും ചെയ്തപ്പോൾ റോജർ മൂർ എന്ന പേരുപോലും ജെയിംസ് ബോണ്ടായി മാറി.
എഴുത്തുകാരനും പത്രപ്രവർത്തകനും ബ്രിട്ടീഷ് നേവൽ ഇൻറലിജൻസ് ഒാഫീസറുമായിരുന്ന ഇയാൻ ഫ്ലെമിങ്ങാണ് ‘ജെയിംസ് ബോണ്ട്’ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. അപസർപ്പക നോവലുകളുടെ ശാഖയിൽ ഒരു വെട്ടിത്തിരുത്തലായിരുന്നു ബ്രിട്ടീഷ് ചാരനായ ബോണ്ടിെൻറ കഥയിലൂടെ ഫ്ലെമിങ് വരുത്തിയത്. കൂർമ ബുദ്ധിയും തെളിവുകളുടെ പൊടിപ്പുകളും കൊണ്ട് അമ്പരപ്പിക്കുന്ന ആർതർ കോനൻ ഡോയലിെൻറ ‘ഷെർലക് ഹോംസി’ൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ബുദ്ധിയും ശക്തിയും സാേങ്കതിക വിദ്യകളും കൊണ്ട് ഞെട്ടിച്ച ജെയിംസ് ബോണ്ട്.
ബ്രിട്ടിഷ് -അമേരിക്കൻ രാജ്യങ്ങളുടെ മുഖ്യ ശത്രുവായി കമ്മ്യൂണിസവും റഷ്യയും കത്തിനിന്ന അമ്പതുകളിലും അറുപതുകളിലും ജെയിംസ് ബോണ്ട് എന്ന ചാരന്‍റെ സുവർണ കാലം കൂടിയായിരുന്നു. സാമ്രാജ്യത്വ സ്വപ്നങ്ങൾ അധിനിവേശത്തിെൻറ ഭൂഖണ്ഡങ്ങൾ താണ്ടിയത് ജെയിംസ് ബോണ്ട് കഥാപാത്രങ്ങളിലൂടെയുമായിരുന്നു.
1962ൽ ‘ഡോ. നോ’ എന്ന ചിത്രത്തിലൂടെയാണ് ജെയിംസ് ബോണ്ട് വെള്ളിത്തിരകളെ കീഴടക്കിത്തുടങ്ങിയത്. ആദ്യ േബാണ്ടിന് ജീവൻ കൊടുക്കാൻ അവസരം കിട്ടിയത് വിഖ്യാത നടൻ സീൻ കോണറിക്കായിരുന്നു. വർഷം തോറും ഒന്ന് എന്ന കണക്കിന് ജെയിംസ് ബോണ്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ‘ഫ്രം റഷ്യ വിത്ത് ലൗ’ (1963), ‘ഗോൾഡ് ഫിംഗർ (1964)’, ‘തണ്ടർബാൾ (1965)’, ‘യു ഒൺലി ലൈവ് ട്വൈസ് (1967)’ എന്നീ ചിത്രങ്ങളിൽ സീൻ കോണറി വേഷമിട്ടു.
1969ൽ ‘ഒാൺ ഹെർ മജസ്റ്റിസ് സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ജോർജ് ലാസൻബിയെ ജെയിംസ് ബോണ്ടായി പരീക്ഷിച്ചെങ്കിലും അടുത്ത ഉൗഴത്തിൽ ‘ഡയമണ്ട്സ് ഫോർ എവർ (1971)’ എന്ന ചിത്രത്തിൽ സീൻ കോണറി മടങ്ങിവന്നു.
‘ലിവ് ആൻറ് ലെറ്റ് ഡൈ’ എന്ന സിനിമയിലും സീൻ കോണറിയെയാണ് തീരുമാനിച്ചതെങ്കിലും അദ്ദേഹം പിൻമാറുകയും റോജർ മൂറിനെ നിർദേശിക്കുകയുമായിരുന്നു. 1973ൽ ചിത്രം പുറത്തിറങ്ങി. പിന്നീട് ഒരു വ്യാഴവട്ടം സ്ക്രീനിൽ ജെയിംസ് ബോണ്ടായി റോജർ മൂർ നിറഞ്ഞു. അതിനിടയിൽ ഒരുവട്ടംകൂടി സീൻ കോണറി ‘നെവർ സേ നെവർ എഗയ്ൻ’ എന്ന ചിത്രത്തിൽ ജെയിംസ് ബോണ്ടായി.
അക്കാലത്ത് ലോക സിനിമയിലെ പണംവാരി പടങ്ങളായിരുന്നു ജെയിംസ് ബോണ്ട് സീരീസ്. ബയോ മെട്രിക് സംവിധാനവും ലേസർ ടെക്നോളജിയും ആകാശത്തിലും വെള്ളത്തിലും സഞ്ചരിക്കുന്ന വിമാനങ്ങളും അടക്കമുള്ള സാേങ്കതികാതിശയങ്ങൾ കൊണ്ട് ബോണ്ട് സിനിമകൾ ലോകത്തെ അതിശയിപ്പിച്ചു. ബോണ്ട് സിനിമകൾക്കായി പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ പരീക്ഷണ ശാലകൾ വരെ സജ്ജമായിരുന്നു.
പിൽക്കാലത്ത് ഗ്രാഫിക് ടെക്നോളജിയും സാേങ്കതിക വിദ്യയും ഹോളിവുഡിനെ കീഴടക്കിയപ്പോൾ ജെയിംസ് ബോണ്ട് സിനിമകളുടെ ഗ്ലാമർ മങ്ങി.
ആദ്യ ബോണ്ട് സിനിമക്കും 20 വർഷം മുമ്പുമുതൽ റോജർ മൂർ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും തലയിലെഴുത്ത് തെളിഞ്ഞത് ജെയിംസ് ബോണ്ടിലൂടെയായിരുന്നു. 18ഇല്‍ പരം ചിത്രങ്ങൾക്കു േശഷമായിരുന്നു മൂർ ബോണ്ടിലെത്തിയത്. ബ്രിട്ടീഷ് സൈന്യത്തിൽ ക്യാപ്റ്റനായ അനുഭവം ബോണ്ടിനെ മികവുറ്റതാക്കാൻ റോജറിനെ സഹായിച്ചു. ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ഹൃദയം കവർന്ന ചോരനായി മാറി ഇൗ ബ്രിട്ടീഷ് ചാരൻ.
തുടർന്ന് ബോണ്ട് സിനിമകളുടെ പരമ്പരയായിരുന്നു. ‘ലിവ് ആൻറ് ലെറ്റ് ഡൈ’ കൂടാതെ ’ദ മാൻ വിത്ത് ഗോൾഡൻ ഗൺ’, ‘ദ സ്പൈ ഹു ലവ്ഡ് മീ’, ‘മൂൺറാക്കർ’, ‘ഫോർ യുവർ െഎസ് ഒൺലി’, ‘ഒക്ടോപസി’, ‘എ വ്യൂ ടു എ കിൽ’ എന്നിങ്ങനെ ഏഴ് സിനിമകളിൽ റോജർ മൂർ ജെയിംസ് ബോണ്ടായി.
1987ൽ തിമോത്തി ഡാൾട്ടണും 95ൽ പിയേഴ്സ് ബ്രോസ്നനും 2006ൽ ഡാനിയൽ ക്രെയ്ഗും ബോണ്ടിെൻറ വേഷമണിഞ്ഞു. ജെയിംസ് ബോണ്ട് വേഷങ്ങൾ ഉപേക്ഷിച്ച ശേഷം സീൻ കോണറി അഭിനയത്തിെൻറ ഉന്നതങ്ങളിലേക്ക് കടന്നുപോയതുപോലെ എത്തിപ്പെടാൻ റോജർ മൂറിനായില്ല. 2011ൽ ‘എ പ്രിൻസസ് ഫോർ ക്രിസ്മസ്’ എന്ന ചിത്രത്തിനു ശേഷം റോജർ സിനിമയിൽ അഭിനയിച്ചിട്ടില്ല.
കുടുംബത്തോടൊപ്പം സ്വിറ്റ്സർലണ്ടിലായിരുന്ന റോജർ 89ാമത്തെ വയസ്സിൽ മരിച്ചുവെന്ന വിവരം അദ്ദേഹത്തിെൻറ മക്കളായ ദിബോറോയും ജെഫ്രിയും ക്രിസ്റ്റ്യനുമാണ് ലോകത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.