ബംഗളൂരു: നഗരത്തില്‍ മതിയായ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചുവന്ന മൂന്നു ഹുക്കാബാറുകളില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ (സി.സി.ബി) മിന്നല്‍ റെയ്ഡ്. ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹുക്കാ ബാറുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപനയും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. വരുംദിവസങ്ങളിലും പരിശോധന നടത്തും. മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ബംഗളൂരു കോർപറേഷന് കൈമാറും.
ജീവന്ബീമാനഗറിലെ 'കാഷിഷ് കഫേ', ശിവാജി നഗര്‍ കമേഴ്സ്യല്‍ സ്ട്രീറ്റിലെ 'ബേണ്‍ ഔട്ട് കഫേ', മഡിവാളയിലെ 'എമിറേറ്റ്സ് ഷീഷ കഫേ' എന്നിവിടങ്ങളിലായിരുന്നു തിങ്കളാഴ്ച പരിശോധന നടത്തിയത്. ഇവക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ ഉടമകളും മാനേജര്‍മാരുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തു.
ജീവന്‍ബീമാ നഗറിലെ കഫേയില്‍നിന്ന് ഹുക്ക വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും 1000 രൂപയും പിടിച്ചെടുത്തു. കമേഴ്സ്യല്‍ സ്ട്രീറ്റിലെ കഫേയില്‍നിന്ന് 10,000 രൂപയും മഡിവാളയിലെ കഫേയില്‍നിന്ന് 3000 രൂപയുമാണ് പിടിച്ചെടുത്തത്. എന്നാല്‍, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇവിടെനിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.