കൽപറ്റ: നീറ്സല്ലാതെ, തൂട്ട്സക് എന്ന് ക്ലാസ്മുറിയില്‍ അധ്യാപകന് ഉറക്കെ പറഞ്ഞപ്പോള്‍ ആരും അമ്പരന്നില്ല. ‘ജലം അമൂല്യമാണ് അത് സംരക്ഷിക്കണം’ എന്നത് സ്വന്തം ഗ്രോത്രഭാഷയില്‍ കേട്ടപ്പോള്‍ ഏവരും അത് ആവേശത്തോടെ ഏറ്റുചൊല്ലി. പ്രാദേശിക ഭാഷ വൈവിധ്യത്താല്‍ സമ്പന്നമായ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം അനായാസമാക്കാനാണ് ഗോത്ര ഭാഷയിലെ പാഠ്യഭാഗങ്ങളുമായി സര്‍വശിക്ഷ കേരളം എത്തുന്നത്. പ്രാഥമിക പഠന മാധ്യമമായ മലയാളത്തിലേക്ക് എത്തിചേരുന്നതിനുള്ള ബ്രിഡ്ജിങ് പാഠങ്ങളാണ് സമഗ്ര ശിക്ഷ കേരളയുടെ ഔട്ട് ഓഫ് സ്കൂള്‍ ഇടപെടലുകളുടെ ഭാഗമായി നല്‍കുന്നത്. കൊളഗപ്പാറയില്‍ നടന്ന മൂന്ന് ദിവസത്തെ ശിൽപശാലയില് പാഠഭാഗങ്ങള്‍ക്ക് രൂപരേഖയായി.
ഗോത്രഭാഷയില്‍ കുട്ടികളോട് സംവദിക്കാന്‍ പരിമിതിയുള്ള അധ്യാപകനും മലയാളത്തില്‍ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടാന്‍ സാധിക്കാത്ത കുട്ടികള്‍ക്കും ബ്രിഡ്ജിങ് പാഠങ്ങള്‍ മുന്നേറ്റമാകും. പണിയ, കുറുമ, കുറുച്യര്‍, ഊരാളന്‍, കാട്ടുനായ്ക്കര്‍ മുതലായ പന്ത്രണ്ടോളം പ്രാദേശിക ഗോത്രവര്‍ഗക്കാരുടെ ഭാഷകളിലാണ് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൂന്നാം ക്ലാസ് നിലവാരത്തില്‍ പാഠങ്ങള്‍ തയാറാക്കുന്നത്. വിദ്യാലയത്തില്‍ എത്തിച്ചേരുകയും ഭാഷാ പരിമിതികൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യുന്ന ആദിവാസിഗോത്ര വിഭാഗങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയത്.
ഇരുളം ജി.എച്ച്.എസ്, പുല്പള്ളി വിജയ എല്‍.പി.എസ്, മീനങ്ങാടി ജി.എല്‍.പി.എസ് എന്നീ വിദ്യാലയങ്ങളില്‍ സംസ്ഥാനതല റിസോഴ്സ് അംഗങ്ങളുടെയും ജില്ലയിലെ മെൻറര്‍ ടീച്ചര്‍മാരുടെയും നേതൃത്വത്തിലാണ് ട്രൈഔട്ടുകള്‍ സംഘടിപ്പിച്ചത്. ഒരു വിദ്യാലയത്തില്‍ തന്നെ ആദിവാസി ഗോത്ര ഭാഷകള്‍ സംസാരിക്കുന്ന നിരവധി കുട്ടികളുള്ള വയനാട്, ഇടുക്കി ജില്ലകളില്‍ ഫലപ്രദമാണ് ഈ പാഠ്യപദ്ധതി. മെൻറര്‍ ടീച്ചര്‍മാരായ ജാനു രാജന്, കെ. മഞ്ജു, എം.എസ്. ശ്രീജ, സി.ബി. ശ്രീജ, എച്ച്. സുമേഷ്, ടി.സി. സനിത എന്നിവരാണ് ബ്രിഡ്ജിങ് പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ അവതരിപ്പിച്ചത്. സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ എസ്. സിന്ധു, ഡോ. ടി.പി. കലാധരന്‍, ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ അബ്ദുൽ അസീസ്, ജില്ല പ്രോഗ്രാം ഓഫിസര്‍മാരായ എം.ഒ. സജി, ഒ. പ്രമോദ്, ബി.പി.ഒ കെ. ആർയ ഷാജന് എന്നിവർ ശിൽപശാലക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.