കൽപറ്റ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുർക്കി പാലത്തിെൻറ തുടർപ്രവൃത്തിക്ക് ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് പാലത്തിന് അനുബന്ധപാത നിർമിക്കാൻ 4.97 കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി നൽകിയത്. തുർക്കി പുഴക്ക് കുറുകെ 2015ൽ പാലത്തിെൻറ നിർമാണം പൂർത്തിയാക്കിയിരുന്നെങ്കിലും അനുബന്ധ പാതയില്ലാത്തതിനാൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. അശാസ്ത്രീയ നിർമാണം കാരണം പാലവും റോഡും തമ്മിൽ ഉയരവ്യത്യാസമുണ്ടായി. ഇതോടെ പാലത്തിലേക്ക് കയറണമെങ്കിൽ കോണി ഉപയോഗിക്കേണ്ട ഗതികേടിലായി.
കൽപറ്റയിൽനിന്നു തുർക്കി വഴി വെള്ളാരംകുന്നിലെ കൽപറ്റ എൻ.എം.എസ് കോളജ് വരെ എത്താൻ തുർക്കി പാലത്തിലൂടെ കഴിയും. കൽപറ്റ, തുർക്കി, ഓണിവയൽ, ചേനമല പ്രദേശങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന വഴിയാണ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടന്നത്. 2013ലാണ് പാലത്തിെൻറ നിർമാണപ്രവൃത്തി ആരംഭിച്ചത്. രണ്ട് കോടിയിലധികം രൂപ ചെലവഴിച്ച് രണ്ടുവർഷംകൊണ്ട് പാലം പൂർത്തിയാക്കി. എന്നാൽ, അപ്രോച്ച് റോഡും ഭിത്തിയും നിർമിച്ചില്ല. നൂറുമിറ്ററിലധികം ദൂരത്തിൽ അപ്രോച്ച് റോഡും ഭിത്തിയും നിർമിച്ചാൽ മാത്രമേ പാലം ഉപയോഗിക്കാനാകൂ.
എന്നാൽ, പാലത്തിനെക്കാൾ ഇരട്ടി തുക വേണം അപ്രോച്ച് റോഡിന്. ആവശ്യമായ സ്ഥലം ലഭിക്കാതിരുന്നതും തടസ്സമായി. കുടുതൽ നിർമാണപ്രവൃത്തിക്ക് ഫണ്ട് ചെലവഴിക്കുന്നതിൽ സങ്കേതികതടസ്സങ്ങൾ ഉയർന്നതും അന്വേഷണം ഉണ്ടായതും തുടർപ്രവൃത്തികൾ നിശ്ചലമാക്കി.നേരത്തേ, തുടർക്കി പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ കൂട്ടായ്മ സമരം വരെ നടത്തിയിരുന്നു. തുർക്കി, കൈതക്കൊല്ലി, അഡ്ൈലഡ്, ചേനമല കോളനി എന്നീ പ്രദേശങ്ങളിലെ വിദ്യാർഥികളും രോഗികളടക്കമുള്ള യാത്രക്കാരും അഞ്ചു കിലോമീറ്റർ ചുറ്റിയാണ് ഇപ്പോൾ കൽപറ്റ ടൗണിലേക്ക് എത്തുന്നത്. തുടർപ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ തങ്ങളുടെ ദുരിതത്തിന് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.