പുൽപള്ളി: കടുവ ശല്യമൊഴിയാതെ പുൽപള്ളി മേഖല. കഴിഞ്ഞ രണ്ടു മാസത്തോളമായി പുൽപള്ളി യിലും പരിസരങ്ങളിലും കടുവയുടെ സാന്നിധ്യം വർധിച്ചിരുന്നു. ഒരു മാസം മുമ്പ് കബനി നദി ക്കപ്പുറത്തെ കർണാടകയിൽനിന്ന് ആളെ കൊന്ന കടുവയെ വനപാലകർ മയക്കുവെടിവെച്ച് പിടികൂടി മൈസൂരു മൃഗശാലയിലേക്ക് മാറ്റി. ഇതിനു തൊട്ടുപിന്നാലെ മരക്കടവിലും ചുറ്റുവട്ടങ്ങളിലും കടുവയുടെ ശല്യം രൂക്ഷമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്കിടയിൽ പ്രദേശത്തെ നിരവധി കന്നുകാലികളെയടക്കം കടുവ ആക്രമിച്ചു. രണ്ടാഴ്ച മുമ്പ് തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടിെയ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി. പൂതാടി പഞ്ചായത്തിലെ ചെട്ടി പാമ്പ്രയിലും പരിസരങ്ങളിലും കടുവ ശല്യം തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
ഇവിടെയുള്ള പന്നി ഫാമിലെ നിരവധി പന്നികളെയും കടുവ കൊന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് പാക്കത്തും കടുവ ശല്യമുണ്ടായി. വെളുകൊല്ലിയിൽനിന്ന് നിരവധി വളർത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. മേഖലയിൽ കടുവ ശല്യം വർധിക്കാനിടയായതോടെ ആളുകളാകെ ഭീതിയിലാണ്. വനാതിർത്തിയോട് ചേർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്കൂളുകളിലേക്ക് കുട്ടികളെ വിടാനും രാവിലെ പാലുമായി ക്ഷീര സംഘങ്ങളിലേക്ക് പോകാനും ആളുകൾ ഭയക്കുകയാണ്. കടുവ കൊലപ്പെടുത്തുന്ന ജീവികളെ കുഴിച്ചിടാതെ വനാതിർത്തിയിൽ തന്നെ ഇട്ടുപോവുകയാണ് വനപാലകർ. ഇത് ഏറെ ദുരിതം സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു. കടുവയുടെ സാന്നിധ്യം വീണ്ടും ഉണ്ടാകാൻ ഇത് കാരണമാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.