കഴുത്തറുത്ത്‌ കൊല: പെൺകുട്ടിക്കും യുവാവിനും കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി

വെള്ളറട: വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ കാമുകന്‍ കഴുത്തറുത്ത്‌ കൊലപ്പെടുത്തിയ യുവതിക്കും സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കിയ യുവാവിനും ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണീരില്‍കുതിര്‍ന്ന യാത്രാമൊഴി. കാരക്കോണം പുല്ലന്‍തേരി തുറ്റിയോട്ടുകോണം കുന്നുവിള കോളനി വീട്ടില്‍ അജിത്കുമാര്‍-സീമ ദമ്പതികളുടെ മകളും തിരുവനന്തപുരം വിമൻസ് കോളജിലെ ബ്യൂട്ടീഷന്‍ വിദ്യാര്‍ഥിയുമായ അഷിക(18)യുടെയും കാരക്കോണം രാമവര്‍മന്‍ചിറ ചെറുപുരല്‍ക്കാല കാലായില്‍ പുത്തന്‍വീട്ടില്‍ മണിയന്‍-രമണി ദമ്പതികളുടെ മകന്‍ അനു(24)വിൻെറയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംസ്‌കരിച്ചത്. കമിതാക്കളായിരുന്നതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തിനൊപ്പം ഇരുവരെയും ഡി.എന്‍.എ ടെസ്റ്റിനും വിധേയമാക്കിയിട്ടുണ്ട്. ഇരുവരുടെയും സംസ്‌കാര ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ നിരവധിപേര്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു നാടിനെ നടുക്കിയ പ്രണയക്കൊലയും ആത്മഹത്യയും നടന്നത്. അഷികയും അനുവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്ത് തനിക്ക് പഠിക്കണമെന്നും പ്രണയത്തില്‍നിന്ന് പിന്മാറണമെന്നും അഷിക അനുവിനോടാവശ്യപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ അനു തിങ്കളാഴ്ച രാവിലെ 10ന് കൈയില്‍ കരുതിയ കറിക്കത്തിയുമായി ആഷിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും മുറിക്കുള്ളില്‍ കയറി വാതില്‍ പൂട്ടിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തടയാന്‍ ശ്രമിച്ച തന്നെ പിടിച്ചുതള്ളുകയായിരുെന്നന്നും നിസ്സഹായകനായി നോക്കിനില്‍ക്കാനേ തനിക്കായുള്ളൂവെന്നും സംഭവസമയം വീട്ടിലുണ്ടായിരുന്ന അഷികയുടെ അപ്പുപ്പന്‍ ചെല്ലപ്പന്‍ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. എന്നെ 'കഴുത്തറുത്തുകൊല്ലുന്നേ' എന്ന അഷിതയുടെ നിലവിളികേട്ട് ടെറസ്സിന് മുകളില്‍ തുണി ഉണാക്കാനിടുകയായിരുന്ന അഷികയുടെ മുത്തശ്ശി ബേബി കീഴെക്കെത്തിയപ്പോഴേക്കും മുറി പൂട്ടിയിരുന്നതിനാല്‍ നിലവിളിച്ച് വീടിനുചുറ്റും ഓടാനേ കഴിഞ്ഞുള്ളൂ. വിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വാതില്‍ ഇടിച്ചുതകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴേക്കും ഇരുവരും കട്ടിലില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. വെള്ളറട എസ്.ഐ സതീഷ് ശേഖർ, സി.ഐ ബിജു, ഡിവൈ.എസ്.പി അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഫിംഗര്‍ പ്രിൻറ് വിദഗ്ധരും ഫോറന്‍സിക് അധികൃതരുമെത്തി തെളിവുകള്‍ ശേഖരിക്കുകയും സംഭവത്തിന് ഉപയോഗിച്ച കത്തി മുറിക്കുള്ളില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.