കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികൾക്കെതിരായ വിചാരണ ഈമാസം 30ന് ആ രംഭിക്കും. ആക്രമണത്തിനിരയായ നടിയെ ആദ്യസാക്ഷിയായി വിസ്തരിച്ചാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസ് മുമ്പാെക വിചാരണ തുടങ്ങുന്നത്. നടിയെ 30, ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളായാവും വിസ്തരിക്കുക. കേസിൽ രഹസ്യവിചാരണയാവും നടക്കുക. ഈമാസം 30 മുതൽ ഏപ്രിൽ ഏഴുവരെയാണ് ആദ്യഘട്ട സാക്ഷിവിസ്താരം. ഈ ദിവസങ്ങളിൽ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. ഇവർക്ക് എത്രയുംവേഗം സമൻസ് അയക്കാൻ കോടതി നിർദേശിച്ചു. 35 സിറ്റിങ്ങുകളിലായാവും കോടതി ആദ്യഘട്ട സാക്ഷിവിസ്താരം പൂർത്തിയാക്കുക. രണ്ടാം ഘട്ടത്തിൽ 119 സാക്ഷികളെ വിസ്തരിക്കും. സിനിമ മേഖലയിൽനിന്ന് 32പേരെ സാക്ഷികളായി വിസ്തരിക്കും. ഇതിൽ 15ഓളം പേർ നടീനടന്മാരാണ്. പ്രതികൾക്കെതിരെ 616 രേഖകളും 250 തൊണ്ടികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. അതിനിടെ ആക്രമണ ദൃശ്യങ്ങൾ സംബന്ധിച്ച് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് റിപ്പോർട്ട് വരുന്നതുവരെ സാക്ഷിവിസ്താരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹരജി സമർപ്പിച്ചു. ഈ ഹരജിയിൽ കോടതി ബുധനാഴ്ച വിധിപറയും. ദിലീപിനെ കൂടാതെ, എൻ.എസ്. സുനിൽ എന്ന പൾസർ സുനി (30), മാര്ട്ടിന് ആൻറണി (26), ബി. മണികണ്ഠൻ (30), വി.പി. വിജേഷ് (31), സലിം എന്ന വടിവാൾ സുനി (23), പ്രദീപ് (24), ചാർലി തോമസ് (44), സനിൽ കുമാർ എന്ന മേസ്തിരി സനിൽ (42), വിഷ്ണു (40) എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. പ്രതിഭാഗവും പ്രോസിക്യൂഷനും വ്യത്യസ്ത വിചാരണ തീയതികൾ പ്രഖ്യാപിച്ചതോടെയാണ് കോടതിതന്നെ ചൊവ്വാഴ്ച തീയതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.