പൗരത്വ നിയമത്തിനെതിരെ 30ന് ജില്ലകളിൽ യു.ഡി.എഫ് 'മനുഷ്യ ഭൂപടം' തൃശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ നിയമസഭയെയും സാമാജികരെയും പരസ്യമായി അവഹേളിക്കുന്ന ഗവർണർക്കെതിരെ മുഖ്യമന്ത്രി ഒരക്ഷരം ശബ്ദിക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. നല്ല പിള്ള ചമയുകയാണോ അതോ മുഖ്യമന്ത്രിക്ക് ഗവർണറെ പേടിയാണോ?. നിയമസഭയുടെ അവകാശം ചോദ്യം ചെയ്യുകയും ബി.ജെ.പി ഏജൻറിനെപ്പോലെ പെരുമാറുകയും ചെയ്ത ഗവർണറെപ്പറ്റി ഒന്നും പറയാത്ത മുഖ്യമന്ത്രി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗവർണറെ രൂക്ഷമായി വിമർശിച്ചതിലുള്ള അഭിപ്രായം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമസഭക്ക് കേന്ദ്രത്തോട് ഏത് കാര്യത്തിലും അഭ്യർഥന നടത്താം. അതിൽ ഗവർണറടക്കം ആരും ഇടപെടണ്ട. മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നൽകിയത് നിലനിൽക്കില്ല. ഭൂരിഭാഗം ജനങ്ങളുടെ വികാരം പ്രതിഫലിച്ച പ്രമേയം ആയതിനാലാണ് ബി.ജെ.പി അംഗം ഒ. രാജഗോപാൽ പോലും വോട്ടിങ് ആവശ്യപ്പെടാതിരുന്നത്. ഇരട്ടച്ചങ്കനെന്ന് പറഞ്ഞിട്ട് ഗവർണർക്ക് മുന്നിൽ അനുസരണയുള്ള കുട്ടിയെപ്പോലെ ഇരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണുന്നത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 30ന് ജില്ലകളിൽ യു.ഡി.എഫ് 'മനുഷ്യ ഭൂപടം' തീർക്കും. പഞ്ചായത്ത്തലം മുതൽ ഭരണഘടന സംരക്ഷണ സമിതി രൂപവത്കരിക്കും. യു.ഡി.എഫും എൽ.ഡി.എഫും അതിലെ പാർട്ടികളും അവരവരുടെ സമരവുമായി മുന്നോട്ട് പോകും. പൗരത്വ നിയമത്തെപ്പറ്റി മോദിയുമായി വേണമെങ്കിൽ സംവാദത്തിന് കോൺഗ്രസ് തയാറാണെന്നും ഗവർണറോട് സംവദിക്കാൻ താൽപര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് പങ്കാളിത്തമുണ്ടായിരുന്ന, ഭൂപരിഷ്കരണം ഉൾപ്പെടെ ഒട്ടേറെ വികസന പരിപാടികൾക്ക് അടിത്തറയിട്ട സി. അച്യുതമേനോൻെറ ഭരണത്തെപ്പറ്റി ഓർക്കാൻ പോലും സി.പി.എം ഇഷ്ടപ്പെടാത്തതിനാലാണ് മുഖ്യമന്ത്രി അദ്ദേഹത്തിൻെറ പേര് പരാമർശിക്കാതിരുന്നത്. ലോക കേരള സഭ ധൂർത്തും അഴിമതിയുമാണെന്ന യു.ഡി.എഫ് നിലപാടിൽ മാറ്റമില്ല. തനിക്കയച്ച കത്ത് ലോക കേരള സഭയിൽ വായിച്ച മുഖ്യമന്ത്രി താനയച്ച കത്ത് പൂഴ്ത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതിയിൽ വാദിക്കാൻ ഒരു കോടിയോളം രൂപ അഭിഭാഷകർക്ക് നൽകിയ സർക്കാറിന് ഇക്കാര്യത്തിൽ എന്തോ ഭയക്കാനുണ്ടെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.