മുണ്ടേരിയില്‍ മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്തു

എടക്കര (മലപ്പുറം): പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ മേലേ മുണ്ടേരിയില്‍ ആയുധധാരികളായ മൂന്ന് മാവോവാദികളെത്തി ലഘ ുലേഖകള്‍ വിതരണം ചെയ്തു. സഹോദരങ്ങളായ മേലെ മുണ്ടേരി കൊടവനാല്‍ വര്‍ക്കി, കൊടവനാല്‍ ഷാജി എന്നിവരുടെ വീടുകളില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരക്കാണ് മാവോവാദികളെത്തിയത്. സി.പി.ഐ മാവോവാദി പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴിലെ നാടുകാണി ദളം കമാന്‍ഡര്‍ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് സൂചന. മാവോവാദി പ്രവര്‍ത്തകരായ സന്തോഷ്, ഉണ്ണിമായ എന്നിവരും ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഷാജിയുടെ വീട്ടിലാണ് ആദ്യമെത്തിയത്. കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് വര്‍ക്കിയുടെ വീട്ടിലെത്തിയ സംഘം മാവോവാദികളാണെന്ന് പരിചയപ്പെടുത്തി. ആദിവാസികളെയും കര്‍ഷകരെയും സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നീക്കങ്ങൾ തങ്ങളെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ലഘുലേഖകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ചായപ്പൊടി എന്നിവ വാങ്ങിയാണ് മടങ്ങിയത്. തിരികെ വരുമ്പോള്‍ ഷാജിയുടെ ഭാര്യയുമായി സംഘം സംസാരിച്ചു. ഇരുവീടുകളിലുമായി ഒരു മണിക്കൂറിലേറെ സമയം ചെലവഴിച്ച ശേഷം സംഘം മുണ്ടേരി ഫാമിന് പിറകിലെ പാറക്കലേല്‍ വനത്തിലേക്ക് കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ വിവരമറിഞ്ഞ പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒന്നരമാസത്തിനിടെ അഞ്ചാം തവണയാണ് മേഖലയില്‍ മാവോവാദികള്‍ സാന്നിധ്യമറിയിക്കുന്നത്. ഉച്ചക്ക് ശേഷം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്ര​െൻറ നേതൃത്വത്തിൽ പൊലീസും തണ്ടര്‍ബോള്‍ട്ട് സേനയും മുണ്ടേരി വനത്തില്‍ തിരച്ചില്‍ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.