പരവൂർ: കുഴിയും വെള്ളക്കെട്ടും നിറഞ്ഞ് നഗരത്തിലെ റോഡുകളിൽ യാത്ര ദുരിതം. പരവൂർ ജങ്ഷനിൽ ചെറിയ മഴയത്തുപോലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. തെക്കുംഭാഗം റോഡിലേക്കുള്ള ഓടയിലൂടെ വെള്ളം നന്നായി ഒഴുകാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഓടയിൽ മാലിന്യം നിറഞ്ഞതും ഓടക്കുള്ളിൽ പല ഭാഗത്തും വൈദ്യുതി പോസ്റ്റുകൾ നിൽക്കുന്നതും പ്രശ്നം ഇരട്ടിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷന് സമീപമുള്ള രണ്ട് റോഡുകൾ പൂർണമായും തകർന്ന് ചെളിക്കുണ്ടായിരിക്കുകയാണ്. ഇവിടെ ഏതാനും മീറ്റർ ഭാഗത്തുമാത്രം ഇരുപത്തഞ്ചോളം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉണ്ടായവയാണ് ഈ കുഴികൾ. ഈ റോഡുകളിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ഇടറോഡുകളും തകർന്നിട്ടുണ്ട്. ഓടയിലേക്ക് വെള്ളം ഒലിച്ചിറങ്ങാനുള്ള തടസ്സം നിമിത്തം വൈദ്യുതി ഓഫിസിന് സമീപവും വെള്ളക്കെട്ടിലാണ്. മാവിെൻറമൂട് ജങ്ഷനിൽനിന്ന് പെരുവിള ഭാഗത്തേക്കുള്ള റോഡിലെ വെള്ളക്കെട്ട് സ്ഥിരമാണ്. ഇവിടത്തെ ഏതാനുംവർഷം മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് ഇൻറർലോക്ക് പാകി നവീകരിച്ചിരുന്നു. ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്നതിന് റോഡിന് നടുക്കായി മാൻഹോളുകളടക്കം നിർമിച്ചായിരുന്നു നവീകരണം. എന്നാൽ, മാൻഹോളുകൾ മണ്ണുമൂടി വെള്ളം സംഭരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഇവിടെനിന്നുള്ള വെള്ളം പുഞ്ചിരക്കുളം വയലിലേക്ക് പോകുന്നതിന് പരമ്പരാഗതമായി ഉണ്ടായിരുന്ന തോട് ഇല്ലാതായതാണ് ദുരിതത്തിന് കാരണം. പാറയിൽക്കാവ് ജങ്ഷനിൽ അസി. ലേബർ ഓഫിസിന് സമീപം വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് മഴക്കാലമായതോടെ കൂടുതൽ ദുരിതപൂർണമായി. മെയിൻ റോഡിൽനിന്ന് ഒഴുകുപാറയിലേക്ക് പോകുന്ന പ്രധാന റോഡാണിത്. കുറുമണ്ടൽ പടിഞ്ഞാറ്-കോട്ടമൂല റോഡ് വർഷങ്ങളായി കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്നു. നിരവധിതവണ പരാതിപ്പെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.