മത്സ്യങ്ങളിൽ ഫോർമാലിനില്ലെന്ന അനലറ്റിക്കൽ ലാബ് റിപ്പോർട്ട് പൊളിഞ്ഞു തിരുവനന്തപുരം: സർക്കാർ ലാബിൽ നടത്തുന്ന ഭക്ഷ്യസുരക്ഷ പരിശോധനകൾ ആധികാരികമല്ലെന്ന് ആക്ഷേപം. മാരക വിഷാംശമുണ്ടെന്ന് കെണ്ടത്തി ഭക്ഷ്യസുരക്ഷ വിഭാഗം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത് നശിപ്പിച്ചതും സർക്കാർ ലാബ് ക്ലീൻചിറ്റ് നൽകിയ മത്സ്യങ്ങളാണ്. പിടിച്ചെടുത്ത മത്സ്യങ്ങളിൽ മൃതദേഹം കേടാകാതെ സൂക്ഷിക്കുന്ന ഫോർമാലിൻ സാന്നിധ്യം ഉണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിരുന്നു. തുടർന്ന്, സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ ഫോർമാലിൻ സാന്നിധ്യമില്ലെന്ന റിപ്പോർട്ടാണ് കിട്ടിയത്. എന്നാൽ, അർബുദം പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്ന വിഷാംശം മത്സ്യങ്ങളിൽ കലർന്നിട്ടുണ്ടെന്ന് ഫിഷറീസ് ടെക്‌നോളജി ലാബിൽനിന്ന് സ്ഥിരീകരണം വന്നു. ഇതോടെയാണ് സർക്കാർ ലാബ് പരിശോധന ചോദ്യംചെയ്യപ്പെടുന്നത്. അമരവിള, വാളയാർ ചെക്പോസ്റ്റിൽനിന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വിഭാഗം പിടിച്ചെടുത്ത 14,000 കിലോഗ്രാം മത്സ്യത്തിൽ 12,000 കിലോഗ്രാമാണ് ഫോര്‍മാലിന്‍ ചേർത്തതെന്നും ഉപയോഗശൂന്യമെന്നും കണ്ടെത്തിയത്. സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ പേപ്പര്‍ സ്ട്രിപ് ഉപയോഗിച്ചാണ് പിടിച്ചെടുത്ത മത്സ്യം ആദ്യം പരിശോധന നടത്തിയത്. അതിൽ ഫോർമാലിൻ സാന്നിധ്യം കെണ്ടത്തി. തുടർന്ന്, കൂടുതൽ പരിശോധനക്ക് തലസ്ഥാനത്തെ അനലറ്റിക്കൽ ലാബിൽ അയച്ചപ്പോഴാണ് ഫോർമാലിൻ സാന്നിധ്യമില്ലെന്ന റിപ്പോർട്ട് വന്നത്. എന്നാൽ, പേപ്പർ സ്ട്രിപ് പരിശോധന അസാധുവാകാൻ സാധ്യതയില്ലെന്ന വിദഗ്ധാഭിപ്രായം മാനിച്ചാണ് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ലാബില്‍ വിശദ പരിശോധന വീണ്ടും നടത്താൻ തീരുമാനിച്ചത്. അതിൽ ഒരുകിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇത് മനുഷ്യശരീരത്തിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നതാണ്. ഇതോടെ പരിശോധനകൾ കാര്യക്ഷമമാക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിെൻറ ഓപറേഷന്‍ 'സാഗര്‍റാണി' യുമായി ബന്ധപ്പെട്ടാണ് ചെക്പോസ്റ്റുകളിൽനിന്ന് കേടായ മത്സ്യങ്ങൾ പിടിച്ചെടുത്തത്. - എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.