പുനലൂർ: പുനലൂർ-ചെങ്കോട്ട ലൈനിലെ യാത്രാദുരിതം പരിഹരിക്കാൻ പാസഞ്ചർ ട്രെയിൻ ഓടിക്കണമെന്നാവശ്യപ്പെട്ട് ഇടമൺ റെയിൽവേ സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെ ഉപവാസസമരം നടക്കും. ഇടമൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് സമരം. ഗേജ് മാറ്റം പൂർത്തിയാക്കി സർവിസ് തുടങ്ങി മൂന്നുമാസമായിട്ടും സാധാരണക്കാർക്കും വിദ്യാർഥികൾക്കും ആശ്രയമായ പാസഞ്ചർ ട്രെയിൻ ഓടിക്കാൻ നടപടിയുണ്ടായില്ലെന്ന് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. താമ്പരം എക്സ്പ്രസ് എല്ലാ ദിവസവും സർവിസ് നടത്തുന്നതുകൊണ്ടോ പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്ക് നീട്ടിയതുകൊണ്ടോ പ്രയോജനമാകുന്നില്ല. ഈ ട്രെയിനുകൾക്ക് പുനലൂരിനും ചെങ്കോട്ടക്കും ഇടയിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതും അസമയത്തായതും മൂലം യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ലെന്നും പറഞ്ഞു. ദീർഘദൂര പാസഞ്ചർ ഓടിക്കുന്നതിന് തടസ്സമുണ്ടെങ്കിൽ തെങ്കാശി-പുനലൂർ പാസഞ്ചറെങ്കിലും ഓടിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികളായ എൽ. ഗോപിനാഥപിള്ള, എ.ടി. ഫിലിപ്പ്, സ്റ്റാർസി രത്നാകരൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.