പോബ്സ് ഭൂപരിധി ലംഘിച്ചെന്ന് സി.എ.ജി റിപ്പോർട്ട്

തിരുവനന്തപുരം: പോബ്സ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഭൂപരിധി ലംഘിച്ചെന്ന് സി.എ.ജി റിപ്പോർട്ട്. കമ്പനി ഡയറക്ടറായ ജോസഫ് ജേക്കബ് അരുവിക്കര വെള്ളനാട് വില്ലേജിൽ 25 തീറാധാരങ്ങളിലായി 17.69 ഏക്കർ ഭൂമി വിവിധ വ്യക്തികളിൽനിന്ന് 1.51 കോടിക്ക് വാങ്ങിയെന്നാണ് റിപ്പോർട്ടിലുള്ളത്. കമ്പനിയുടെ മാനേജിങ് പാർട്ണറായ ഭാര്യയുടെ പേരിൽ അരുവിക്കര വില്ലേജിൽ നാലു വ്യത്യസ്ത തീറാധാരങ്ങളിലായി 2.17 ഏക്കർ ഭൂമി 43 ലക്ഷത്തിനും വാങ്ങി. കമ്പനി ആകെ കൈവശം വെച്ചിരിക്കുന്നത് 19.86 ഏക്കർ ഭൂമിയാണ്. 1963ലെ ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 82(ഒന്ന്) പ്രകാരം 4.86 ഏക്കർ ഭൂമി അധികഭൂമിയാണ് ൈകവശമുള്ളത്. നിയമത്തിലെ വകുപ്പ് 83 പ്രകാരം കൂട്ടുകുടുംബത്തിനല്ലാതെ ഏതെങ്കിലുമൊരു വ്യക്തിക്ക് വാങ്ങാൻ കഴിയുന്ന ഭൂപരിധി 15 ഏക്കറാണ്. കമ്പനി ഇതെല്ലാം രജിസ്റ്റർ ചെയ്യുന്ന സമയത്ത് കൈവശമുള്ള ഭൂമിയുടെ കണക്ക് ഒരിടത്തും വെളിപ്പെടുത്തിയിരുന്നില്ല. നിയമത്തിെല വ്യവസ്ഥകൾ രജിസ്ട്രേഷൻ വകുപ്പ് പാലിക്കാതെയാണ് അനധികൃതമായി കണക്കിലധികം ഭൂമി വാങ്ങുന്നതിന് വഴിയൊരുക്കിയത്. നിവേദിത പി. ഹര​െൻറ നേതൃത്വത്തിെല ഉന്നതതലസമിതി തയാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യത്തിൽ രജിസ്ട്രേഷൻ വകുപ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിച്ചിരുന്നു. പരിധിക്കുമേൽ ഭൂമി വാങ്ങുന്നത് തടയുന്നതിന് വകുപ്പ് ഇടപെടണമെന്നും നിർദേശം നൽകി. രജിസ്ട്രേഷൻ സമയത്ത് കൈവശമുള്ള ഭൂമി സംബന്ധിച്ച് പ്രസ്താവന നിർബന്ധമാക്കണമെന്ന കർശനനിർദേശം ഇപ്പോഴും രജിസ്ട്രാർ ഓഫിസുകൾ പാലിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. നിയമത്തിലെ 82 (ഒന്ന് ) പ്രകാരം ഓരോ വ്യക്തിയും കൈവശംവെച്ച അധിക ഭൂമി സർക്കാറിലേക്ക് സമർപ്പിക്കണം. വകുപ്പ് 82 (രണ്ട്) പ്രകാരം മൊത്തം ഉടമസ്ഥാവകാശമുള്ള ഭൂമിയുടെയും വിവരങ്ങൾ കാണിക്കുന്ന ഭൂപരിധി പ്രസ്താവന ലാൻഡ് ബോർഡിന് സമർപ്പിക്കണം. നിയമത്തിലെ വകുപ്പ് 12 അനുസരിച്ച് കൈമാറ്റം ചെയ്യുന്നയാളിൽനിന്നും വങ്ങുന്നയാളിൽനിന്നും അവർ മൊത്തം കൈവശം വെച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് സത്യപ്രസ്താവന രേഖാമൂലം വാങ്ങിയതിനു ശേഷമാണ് ആധാരം രജിസ്ട്രേഷനുവേണ്ടി സ്വീകരിക്കേണ്ടത്. രജിസ്ട്രേഷൻ നിയമ പ്രകാരം സബ് രജിസ്ട്രാർക്ക് ഇത്തരം പ്രമാണങ്ങളുടെ രജിസ്ട്രഷൻ ഉത്തരവിലൂടെ നിരസിക്കാം. എന്നാൽ, വെള്ളനാട് സബ് രജിസ്ട്രാർ നിയമങ്ങളെല്ലാം ലംഘിച്ചാണ് പോബ്സിനെ സഹായിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.