കൊല്ലം: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് കണ്‍സെഷന്‍ അനുവദിക്കാന്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍ദേശം നല്‍കി. സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി യോഗത്തിലാണ് തീരുമാനം. 12ാം ക്ലാസുവരെയുള്ളവര്‍ക്ക് യൂനിഫോം, സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉണ്ടാകണം. പോളിടെക്‌നിക്, ഐ.ടി.ഐ തുടങ്ങിയ ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലുള്ളവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലുള്ളവര്‍ക്ക് ആര്‍.ടി.ഒ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. അന്തര്‍ജില്ലാ യാത്രക്കായി വിദ്യാഭ്യാസ സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയില്‍നിന്നുള്ള ഐ.ഡി കാര്‍ഡാണ് പരിഗണിക്കുക. യാത്ര എവിടം മുതല്‍ എവിടെ വരെയെന്ന് രേഖപ്പെടുത്തിയ കാര്‍ഡുകളില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തുകയും വേണം. യാത്രാസൗജന്യത്തിന് രാവിലെ ആറു മുതല്‍ വൈകീട്ട് ഏഴുവരെ സമയപരിധിയും 40 കിലോമീറ്റര്‍ ദൂരപരിധിയും നിശ്ചയിച്ചിട്ടുണ്ട്. സ്വാതന്ത്യദിനം, ഗാന്ധിജയന്തി ദിനങ്ങളില്‍ പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകുന്നതിന് ഇളവ് ലഭിക്കും. വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ ശിക്ഷാ നടപടിയെടുക്കും. കണ്ടക്ടര്‍ യൂനിഫോമും നെയിം ബാഡ്ജും ധരിച്ചിരിക്കണം. ജൂലൈ 31നകം കണ്‍സെഷന്‍ കാര്‍ഡ് വാങ്ങേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പരാതികളും ജീവനക്കാര്‍ക്ക് വിദ്യാര്‍ഥികളെക്കുറിച്ചുള്ള പരാതികളും പൊലീസിെൻറ ക്രൈം സ്റ്റോപര്‍ നമ്പറായ 1090ല്‍ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.