തിരുവനന്തപുരം: കേസ് കുരുക്കുകളിൽനിന്ന് മുക്തനായി ഗതാഗത വകുപ്പിലേക്ക് മടങ്ങിയെത്തുന്ന എ.കെ. ശശീന്ദ്രനെ കാത്തിരിക്കുന്നത് വായ്പഭാരവും പെൻഷൻ കുടിശ്ശികയും ഇന്ധനക്ഷാമവുമടക്കം കെ.എസ്.ആർ.ടി.സിയിലെ വൻ കീറാമുട്ടികൾ. രണ്ടര മാസമായി സ്വതന്ത്ര ചുമതലയുള്ള മന്ത്രിയില്ലാത്തതിെൻറ സ്വാഭാവിക അനിശ്ചിതത്വങ്ങൾ വകുപ്പിനെ വരിഞ്ഞുമുറിക്കിയിട്ടുണ്ട്. അധിക ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വഹിച്ചിരുന്നതെങ്കിലും കെ.എസ്.ആർ.ടി.സി നേരിടുന്ന രൂക്ഷപ്രതിസന്ധിക്ക് ഒരു അയവോ പരിഹാരമോയില്ല. പതിവ് നടപടിക്രമങ്ങൾക്കും ഒൗദ്യോഗിക ചിട്ടവട്ടങ്ങൾക്കുമപ്പുറം പ്രശ്നപരിഹാരത്തിനുള്ള ഇടപെടലുകളൊന്നും ഇക്കാലയളവിൽ ഉണ്ടായില്ല. പെൻഷൻകാരുടെ നിസ്സഹായത കെ.എസ്.ആർ.ടി.സിയുടെ ആഭ്യന്തരവിഷയം എന്നതിനപ്പുറം സംസ്ഥാനത്തിെൻറ നീറുന്ന സാമൂഹികപ്രശ്നമായി പൊതുസമൂഹം തിരിച്ചറിഞ്ഞ കാലമാണിത്. ഉപജീവനത്തിന് മറ്റ് മാർഗമൊന്നുമില്ലാത്ത 38,000ത്തോളം പെൻഷൻകാർ അനിശ്ചിതകാല നിരാഹാരത്തിലാണ്. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നത് മന്ത്രി നേരിടുന്ന വലിയ വെല്ലുവിളിയാണ്. ശമ്പളം വൈകൽ പതിവായതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഭൂരിപക്ഷവും അതൃപ്തിയിലാണ്. ഡ്യൂട്ടി ക്രമീകരണവും കണ്ടക്ടർമാരുടെ കൂട്ട സ്ഥലംമാറ്റവുമെല്ലാം അസംതൃപ്തി വർധിപ്പിച്ചിട്ടുണ്ട്. ഭരണാനുകൂല സംഘടനകൾ തന്നെ സർക്കാറിനെതിരെ തെരുവിലിറങ്ങിയ സാഹചര്യത്തിൽ ജീവനക്കാരുടെ സഹകരണം ഉറപ്പുവരുത്തി കോർപറേഷെൻറ നഷ്ടം കുറക്കൽ മന്ത്രിക്ക് ബാലികേറാമലയാകും. കെ.എസ്.ആർ.ടി.സിയുടെ സമഗ്ര പുനഃസംഘടന ലക്ഷ്യംവെച്ച് തയാറാക്കിയ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കലാണ് മറ്റൊന്ന്. തൊഴിൽ അന്തരീക്ഷത്തിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും വരുമെന്നതിനാൽ പുതിയ പരിഷ്കരണങ്ങൾ ജീവനക്കാരുടെ ശക്തമായ എതിർപ്പുകളിലാവും പ്രാവർത്തികമാേക്കണ്ടിവരുക. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ബാങ്ക് കൺസോർട്യത്തിൽനിന്ന് പ്രതീക്ഷിക്കുന്ന കുറഞ്ഞ പലിശ നിരക്കിലെ 3200 കോടിയുടെ വായ്പയും പാതിവഴിയിൽ നിലച്ച മട്ടാണ്. ഏറെ ചർച്ചകൾ നടന്നെങ്കിലും കരാർ വ്യവസ്ഥകളിൽ ധാരണയിലെത്താതെ മാസത്തിലധികമായി അനിശ്ചിതാവസ്ഥ തുടരുന്നു. പ്രതിമാസം വരവും ചെലവും തമ്മിലുള്ള അന്തരം 100 കോടിക്ക് മുകളിലാണ്. മറുഭാഗത്ത് കുടിശ്ശിക കുത്തനെ ഉയർന്നതിനെ തുടർന്ന് എണ്ണക്കമ്പനികളും ഇന്ധനവിതരണം പകുതിയാക്കിയിരിക്കുകയാണ്. സ്പെയർപാർട്സ് കിട്ടാത്തതിനാൽ എ.സി. ലോഫ്ലോറുകളിൽ പകുതിയും കട്ടപ്പുറത്താണ്. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.