പുനലൂർ: കിഴക്കൻമേഖലയിൽ മഴക്ക് നേരിയ ശമനം വന്നെങ്കിലും കയറിയ വെള്ളം ഇറങ്ങാത്തത് ജനത്തിന് കൂടുതൽ ദുരിതമായി. കിഴക്കൻ വനാന്തരങ്ങളിൽ മഴ ശക്തിയാർജിക്കുന്നതനുസരിച്ച് തെന്മല ഡാമിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നതാണ് താഴ്ന്ന ഭാഗങ്ങളിൽനിന്ന് വെള്ളം ഒഴിയുന്നതിന് തടസ്സമായത്. കല്ലടയാർ കവിഞ്ഞൊഴുകുന്നതിനാൽ പുനലൂർ പട്ടണത്തിനു ചുറ്റും ബുധനാഴ്ച വെള്ളം കയറിയത് അതേ അവസ്ഥയിൽ നിൽക്കുകയാണ്. ഇതുകാരണം നൂറുകണക്കിന് കുടുംബങ്ങളും സ്ഥാപനങ്ങളും ബുദ്ധിമുട്ടുന്നു. പട്ടണത്തിൽ എം.എൽ.എ റോഡിന് ഇരുവശവുമുള്ള വീടുകളും സ്ഥാപനങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. അച്ചൻകോവിൽ, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിസവത്തിൽനിന്ന് കാര്യമായ മാറ്റമില്ല. പുനലൂർനിന്ന് ചെങ്കോട്ട, അഞ്ചൽ, മറ്റ് ഇടറോഡുകൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം റോഡിൽ വെള്ളം കയറിയതിനാൽ വെള്ളിയാഴ്ചയും മുടങ്ങി. വീട് നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ പുനലൂർ താലൂക്കിൽ വെള്ളിയാഴ്ച ഉച്ചവരെയായി 14 ക്യാമ്പുകൾ തുടങ്ങി. ക്യാമ്പുകളിൽ 870 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അച്ചൻകോവിൽ, ഇടപ്പാളയം, തേവർകാട്, ആര്യങ്കാവ്, ചോഴിയക്കോട്, കുളത്തൂപ്പുഴ, തെന്മല, കല്ലുവെട്ടാംകുഴി, കലുങ്കുമൂട്, തൊളിക്കോട്, ആനപെട്ടകോങ്കൽ, ഉറുകുന്ന് കോളനി, ഇടമൺ എൽ.പി.എസ്, വാളക്കോട്, നെല്ലിപ്പള്ളി എൽ.പി.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്. വ്യാഴാഴ്ച വൈകീട്ടുണ്ടായ ചുഴലിക്കൊടുങ്കാറ്റിലും കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിലുമായി താലൂക്കിൽ 75 ഓളം വീടുകൾ തകർന്നതായാണ് താലൂക്ക് അധികൃതർ പറയുന്നത്. തെന്മല ഡാമിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകീട്ട് നാലിന് 115.83 മീറ്ററായി. ഇതോടെ ഷട്ടറുകൾ 150 സെൻറിമീറ്ററിലേക്ക് താഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.