കുന്നിക്കോട്: പഞ്ചായത്ത് കിണര്‍ സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലായതോടെ പ്രദേശവാസികൾ കുടിവെള്ളത്തിനായി നെേട്ടാട്ടത്തിൽ. വിളക്കുടി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡിലെ പച്ചിലവളവിന് സമീപത്തെ പഞ്ചായത്ത് കിണറിന് ചുറ്റുമാണ് സ്വകാര്യവ്യക്തി മതില്‍ കെട്ടിയതായി പരാതി ഉയർന്നത്. കുന്നിക്കോട് പച്ചിലവളവിൽ സ്വകാര്യപുരയിടത്തിലാണ് കിണര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യവ്യക്തി നല്‍കിയ സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് കിണര്‍ നിർമിക്കുകയായിരുന്നു. 1988 മുതല്‍ കിണര്‍ പ്രദേശവാസികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് കിണറിന് ചുറ്റും മതില്‍കെട്ടി സ്വകാര്യവ്യക്തി കിണർ കൈവശപ്പെടുത്തിയത്. എന്നാല്‍, വിളക്കുടി പഞ്ചായത്ത് ഇടപെട്ട് മതില്‍ പൊളിച്ചുമാറ്റി. കിണര്‍ പൊതുജനാവശ്യത്തിന് ഉപയോഗപ്രദമാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ കേസ് കൊടുത്തു. ഇതിെൻറ അടിസ്ഥാനത്തില്‍ പ്രദേശവാസികളുടെ വാദം കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി പഞ്ചായത്തിനെ ചുമതലപ്പെടുത്തി. എന്നാല്‍, വീണ്ടും കിണര്‍ സ്വകാര്യവ്യക്തിയുടെ അധീനതയിലായെന്ന് നാട്ടുകാര്‍ പറയുന്നു. മേഖലയിലെ ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍ ഉപയോഗിക്കുന്നത് ഈ കിണറ്റിലെ വെള്ളമായിരുന്നു. വേനല്‍രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. കിണര്‍ പൊതുജനങ്ങള്‍ക്കായി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പൊതുകിണർ നിർമിച്ചെങ്കിലും ഇൗ സ്ഥലം ഇപ്പോഴും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണെന്നും പഞ്ചായത്തിന് നല്‍കിയതായി രേഖകൾ ലഭ്യമല്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.