കിളിമാനൂർ/കരുനാഗപ്പള്ളി: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോൾ ജനക്കൂട്ടത്തിെൻറ രോഷപ്രകടനം. മുഖ്യപ്രതികളായ ഓച്ചിറ മേമന പനച്ചമൂട്ടിൽ അലിഭായി എന്ന മുഹമ്മദ് സാലിക് (26), കരുനാഗപ്പള്ളി കുലശേഖരപുരം കൊച്ചയ്യത്ത് തെക്കതിൽ തൻസീർ (24) എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് 6.30ഒാടെ മടവൂരിൽ എത്തിച്ചപ്പോഴാണ് ജനം രോഷാകുലരായത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത അലിഭായിയെയും കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത തൻസീറിനെയും ആദ്യം കരുനാഗപ്പള്ളിയിലും തുടർന്ന് പ്രതികൾ വാൾ ഉപേക്ഷിച്ച ഓച്ചിറ കന്നേറ്റി കായൽക്കരയിലും എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയശേഷം വടിവാളും രക്തംപുരണ്ട വസ്ത്രവും പ്ലാസ്റ്റിക് കവറിലാക്കി കന്നേറ്റി പാലത്തിൽനിന്ന് പള്ളിക്കലാറ്റിലേക്ക് വലിച്ചെറിഞ്ഞതായി പ്രതികൾ മൊഴി നൽകിയിരുന്നു. തുടർന്നാണ് ഇവിടെയെത്തിച്ച് തെളിവെടുത്തത്. മുഖം കറുത്ത തുണികൊണ്ട് മറച്ച് എത്തിച്ച സാലിഹ് പാലത്തിന് മുകളിൽനിന്ന് കവർ വലിച്ചെറിഞ്ഞതെങ്ങനെയെന്ന് പൊലീസിന് കാണിച്ചുെകാടുത്തു. തുടർന്ന് പൊലീസും നീന്തൽ വിദഗ്ധരും ചേർന്ന് മണിക്കൂറുകളോളം കന്നേറ്റി കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളുടെകൂടി സഹായത്തോടെ അടുത്തദിവസം കൂടുതൽ പരിശോധന നടത്തും. പ്രതികളെ പിന്നീട് കൂടുതൽ തെളിവെടുപ്പിനായി ഓച്ചിറയിലേക്ക് കൊണ്ടുപോയി. തുടർന്നാണ് മടവൂരിലെത്തിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശത്ത് വൻ ജനാവലി തടിച്ചുകൂടി. പ്രതികളെ പൊലീസ് ജീപ്പിൽനിന്ന് പുറത്തിറക്കിയതോടെ ജനക്കൂട്ടം വാഹനത്തിനടുത്തേക്ക് പാഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. തുടർന്ന്, 15 മിനിറ്റുകൾക്കകം നടപടി പൂർത്തിയാക്കി പ്രതികളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഓഫിസിലേക്ക് കൊണ്ടുപോയി. പ്രതികളെ മുഖം മറച്ചാണ് സ്ഥലത്തെത്തിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാർ, കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ, കിളിമാനൂർ സി.ഐ പ്രദീപ്കുമാർ, വർക്കല എസ്.ഐ രമേഷ്, ചവറ സി.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.