കൊല്ലം: മതിയായ ചികിത്സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ അനാസ്ഥ കാണിച്ച ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. ഗുരുതരമായി പരിക്കേറ്റ മുരുകനെ പ്രവേശിപ്പിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ എന്നീ ആശുപത്രികളിലെ ഡോക്ടർമാരാണ് പ്രതികളാവുന്നത്. മുരുകന് ചികിത്സ നിഷേധിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയര്‍ െറസിഡൻറ് ഡോക്ടറും രണ്ടാംവര്‍ഷ പി.ജി വിദ്യാര്‍ഥിയും ഗുരുതര വീഴ്ച വരുത്തിയെന്നാണ് അന്വേഷണ സംഘത്തിെൻറ കെണ്ടത്തൽ. ഇത് കൂടാതെ ചികിത്സ നൽകാതിരുന്ന കൊല്ലത്തെ മുന്നു സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും പ്രതികളാക്കാനും അന്വേഷണസംഘം തീരുമാനിച്ചു. മുരുകെൻറ മരണം സംബന്ധിച്ച് ഹൈകോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തുന്ന വിദഗ്ധ ഡോക്ടർമാരുടെ പാനലിെൻറ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്കായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്. കേസില്‍നിന്ന് കൊല്ലം കിംസ്, എസ്.യു.ടി റോയല്‍ ആശുപത്രികളെ ഒഴിവാക്കി. കേസില്‍ 45 സാക്ഷികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകനെ രക്ഷിക്കാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. മുരുകന് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രികള്‍ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യക്ക്കേസെടുത്തിരുന്നു. മുരുകനെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടർമാരെ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. മരണത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിതയുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറാന്‍ ആരോഗ്യവകുപ്പ് തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാറിെൻറ കീഴിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കാന്‍ പൊലീസ് സമീപിച്ചു. ഇൗ സംഘത്തിെൻറ റിപ്പോർട്ട് അനുസരിച്ചാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് രാത്രി 11ന് കൊല്ലം ചാത്തന്നൂരിനു സമീപം തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്കിന് പിന്നിൽ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഗുരതര പരിക്കേറ്റ മുരുകന് ചികിത്സ നല്‍കാന്‍ ആശുപത്രികള്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ ആംബുലന്‍സില്‍ കിടന്ന് മുരുകന്‍ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.