ചവറയിൽ സി.പി.എം–എസ്.ഡി.പി.ഐ സംഘർഷം; നിരവധിപേർക്ക് പരിക്ക്

ചവറ: ചവറയിൽ സി.പി.എം-എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇരുവിഭാഗത്തിലെയും നിരവധിപേർക്ക് പരിക്ക്. നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു. സി.പി.എം ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന ബഹുജന റാലിക്കിടയിലേക്ക് എസ്.ഡി.പി.ഐ ജാഥ കടന്നു വന്നതാണ് സംഘർഷത്തിനിടയാക്കിയത്. ജാഥയിലെ പ്രവർത്തകർ തമ്മിൽ കൂക്കിവിളി നടക്കുന്നതിനിടെ അടിയുണ്ടാകുകയായിരുന്നു. കൊല്ലത്തുനിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്ന എസ്.ഡി.പി.ഐ ബഹുജന മുന്നേറ്റ യാത്ര കൊറ്റൻകുളങ്ങരയിലെത്തിയപ്പോഴാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. റെഡ് വളൻറിയർ മാർച്ചോടെ വന്ന സി.പി.എം പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് പേരുണ്ടായിരുന്നു. ഇരുകൂട്ടരും കൊടി കെട്ടിയ വടികളും മറ്റുമായി അടി തുടങ്ങിയതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ചിതറിയോടി. ഇതിനിടയിൽ പരസ്പരം കല്ലേറ് നടന്നു. കല്ലുകൊണ്ട് നിരവധിപേർക്ക് പരിക്ക് പറ്റി. എസ്.ഡി.പി.ഐ പ്രവർത്തകർ വന്ന വാഹനങ്ങൾ മിക്കതും തല്ലിത്തകർത്തതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. പരിക്കേറ്റ ഇരുവിഭാഗത്തിലുമുള്ളവർ കൊല്ലം, നീണ്ടകര, കരുനാഗപ്പള്ളി ഗവ. ആശുപത്രികളിലും ചവറയിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. സമ്മേളന നഗരിയായ ചവറയിലേക്ക് പ്രകടനം എത്തുന്നതിന് തൊട്ടുമുമ്പാണ് സംഘർഷമുണ്ടായത്. കൂടുതൽ പൊലീസെത്തി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.