കൊല്ലം: ജില്ലയിലെ അണ്‍ എയ്ഡഡ് മേഖലയിലേതടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷം കശുമാവിന്‍തൈകള്‍ വിതരണം ചെയുന്ന പദ്ധതി എഴുകോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ചെറു വരുമാനമാര്‍ഗമെന്ന നിലക്ക് കൂടി പ്രയോജനപ്പെടുന്നതാകും പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായത്തിെൻറ നിലനില്‍പ്പിന് തോട്ടണ്ടിയുടെ ഉൽപാദനം കൂട്ടിയേ മതിയാകൂ. ഇതിന് സഹായകമാകുന്ന പദ്ധതിയാണ് ജില്ല പഞ്ചായത്തിലൂടെ നടപ്പാക്കുന്നത്. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇവിടെനിന്ന് കിട്ടുന്ന കശുമാവിന്‍ തൈകള്‍ പരിപാലിച്ച് വളര്‍ത്തുന്നത് വിലയിരുത്താന്‍ മന്ത്രിയും ജനപ്രതിനിധികളുമൊക്കെ ജനുവരിയിൽ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിക്കും. കൃഷിരീതികളില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനൊപ്പം അത്യന്താധുനിക സംവിധാനങ്ങളും അവര്‍ക്ക് നല്‍കും. 20 ലക്ഷം വീടുകളില്‍ ഇൻറർനെറ്റ് കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിച്ചു. പി. അയിഷാപോറ്റി എം.എല്‍.എ കാര്‍ഷിക സംസ്‌കൃതി സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള, ജില്ല പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷരായ ജൂലിയറ്റ് നെല്‍സണ്‍, ആഷ ശശിധരന്‍, ഇ.എസ്. രമാദേവി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ശശികുമാര്‍, എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസഡൻറ് കെ. ശ്രീലത, അംഗങ്ങളായ എസ്. വേണുഗോപാല്‍, ജില്ല പഞ്ചായത്ത് അംഗം എസ്. പുഷ്പാനന്ദന്‍, സെക്രട്ടറി കെ. പ്രസാദ്, എഴുകോണ്‍ വി.എച്ച്.സി പ്രിന്‍സിപ്പല്‍ എസ്. രമേശ് എന്നിവര്‍ പങ്കെടുത്തു. മീസില്‍സ്-റുബെല്ല കുത്തിെവപ്പ്: എല്ലാ കുട്ടികള്‍ക്കും നല്‍കാന്‍ ഊര്‍ജിത നടപടി കൊല്ലം: ജില്ലയില്‍ മീസില്‍സ്--റുബെല്ല പ്രതിരോധ കുത്തിെവപ്പ് എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിന് ഊര്‍ജിതമായി പ്രവര്‍ത്തിക്കാന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. ഇതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ഒമ്പതുമാസം മുതല്‍ 15 വയസ്സുവരെ ആകെ 5,55,691 കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ 4,48,174 കുട്ടികള്‍ക്ക് നല്‍കി. 81 ശതമാനം നേട്ടം കൈവരിച്ചതിന് കാമ്പയിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കലക്ടര്‍ അഭിനന്ദിച്ചു. ആറു മുതല്‍ 15 വയസ്സുവരെയുള്ള 94,460 കുട്ടികള്‍ക്കാണ് ഇനി സ്‌കൂളുകള്‍ വഴി പ്രതിരോധ കുത്തിെവപ്പ് നല്‍കാനുള്ളത്. കുത്തിെവപ്പ് നല്‍കിയ കുട്ടികളുടെ എണ്ണം കുറവുള്ള സ്‌കൂളുകളില്‍ പി.ടി.എ യോഗം വിളിക്കും. ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ കുത്തിെവപ്പ് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.