ചെറുതുരുത്തി: പുതുവർഷത്തിലും പ്രകൃതിദുരന്തമേൽപിച്ച ആഘാതത്തിൽനിന്ന് ദേശമംഗ ലത്തെ നിവാസികൾക്ക് മോചനമില്ല. 2018 ആഗസ്റ്റ് 16നുണ്ടായ ദുരന്തം ഇവരുടെ ജീവിതം മുഴുവൻ മ ാറ്റിമറിച്ചിട്ട് വർഷം ഒന്നരയാകുമ്പോഴും പുനരധിവാസത്തിനുള്ള നടപടികൾ ഇഴയുകയാണ്. സ്വന്തമായ വീടെന്ന സ്വപ്നവുമായി ഇപ്പോഴും ഇവർ ദേശമംഗലം പഞ്ചായത്ത് മണ്ഡപത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഒമ്പത് കുടുംബങ്ങളിലായി 23 പേരാണ് ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്. ഉരുൾപൊട്ടലിൽ പള്ളം കൊറ്റമ്പത്തൂർ കോളനിയിലെ 33 വീടുകളിൽ നാലെണ്ണം മണ്ണെടുത്തു. നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പഠനം നടത്തിയ സംഘം അവശേഷിച്ച വീടുകളൊന്നും വാസയോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകി. ഇതോടെ ജീവിതം മുഴുവൻ അത്യധ്വാനം നടത്തി സമ്പാദിച്ച ഭൂമിയിൽനിന്നും കെട്ടിപ്പൊക്കിയ വീടുകളിൽനിന്നും വെറുംകൈയോടെ പടിയിറങ്ങേണ്ടി വന്നു.
അന്ന് തുടങ്ങിയതാണ് ദുരിതാശ്വാസ ക്യാമ്പിലെ ദുരിത ജീവിതം. സ്ഥലപരിമിതി മൂലം 24 കുടുംബങ്ങൾ വാടക വീടുകളിലേക്ക് മാറി. ശേഷിക്കുന്ന ഒമ്പത് കുടുംബങ്ങൾ മറ്റൊരു മാർഗവുമില്ലാത്തതിനാൽ ഇന്നും ക്യാമ്പിൽ തന്നെയാണ്. പഴയ വീടുകളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ദുരിതബാധിതർ പറയുന്നു. ഈ കുടുംബങ്ങൾക്ക് ഇതുവരെ ധനസഹായമായി ലഭിച്ചത് പട്ടികജാതി ക്ഷേമ വകുപ്പിൽനിന്ന് ലഭിച്ച 5000 രൂപ മാത്രമാണ്. വിവിധ പാർട്ടിക്കാർ വിവിധ സ്ഥലങ്ങളിൽ വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വീട് പണി പാതിവഴിയിൽ എത്തിയിട്ടുമുണ്ട്. ദുരിതാശ്വാസ ക്യാമ്പ് വിട്ട് സ്വന്തമായ കൂരയിലേക്ക് താമസം മാറാൻ എത്രകാലമെടുക്കുമെന്ന ചോദ്യത്തിന് അധികൃതർക്കും ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.