കൊടകര: രോഗികളായ വയോധികനും മകളും മാത്രമുള്ള കുടുംബത്തിനെ പൊതുവിഭാഗത്തില്പെടുത്തി റേഷന്‍ കാര്‍ഡ് നല്കിയതിനാല് സൗജന്യചികിത്സ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതായി പരാതി. മറ്റത്തൂര്‍ പഞ്ചായത്തിലെ നാഡിപ്പാറയിലുള്ള നെല്ലിപ്പറമ്പില്‍ ബാലെൻറ കുടുംബമാണ് ദുരിതമനുഭവിക്കുന്നത്. ഇഞ്ചക്കുണ്ട് മുപ്ലിയം റോഡരികിലെ നാഡിപ്പാറ സെൻററിനടുത്താണ് ബാലെൻറ വീട്. ഓടിട്ട ചെറിയ വീട് നില്‍ക്കുന്നത് പുറമ്പോക്ക് ഭൂമിയിലായതിനാല്‍ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല. 88 കാരനായ ബാലനും 54 വയസ്സുള്ള അവിവാഹിതയായ മകള്‍ അംബികയുമാണ് ഈ വീട്ടിലുള്ളത്. 15 വര്‍ഷമായി രോഗബാധിതനാണ് ബാലന്. അവശത മൂലം ഒരു മാസമായി കിടപ്പിലാണ്. മൂന്ന് ശസ്ത്രക്രിയക്ക് വിധേയയാകേണ്ടി വന്നിട്ടുണ്ട് മകള്‍ അംബികക്ക്. നേരത്തെ ഓട്ടുകമ്പനി തൊഴിലാളിയായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ ജോലിക്ക് പോകാനുള്ള ആരോഗ്യസ്ഥിതിയില്ല.
ആറ് വര്‍ഷം മുമ്പ് സഹോദരന് അപകടത്തില്‍ മരിച്ചതോടെ അംബികയാണ് അച്ഛന് ബാലനെ സംരക്ഷിച്ചു പോരുന്നത്. ഇരുവരും രോഗികളായതോടെ കുടുംബത്തിന് വരുമാനം ഇല്ലാതായി. ക്ഷേമ പെന്‍ഷനാണ് ഏക വരുമാനം. റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയിലില്ലാത്തതിനാല്‍ ചികിത്സ സൗജന്യവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് അംബിക പറഞ്ഞു. 48 വര്‍ഷമായി താമസിച്ചുവരുന്ന വീടുംപറമ്പും ഇപ്പോഴും രേഖകളില്‍ പുറമ്പോക്കാണ്. പട്ടയത്തിനായി പലതവണ അപേക്ഷ നല്‍കിയെങ്കിലും ഇനിയും അനുകൂല നടപടി ഉണ്ടായിട്ടില്ല. റേഷന്‍ കാര്‍ഡ് ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി കിട്ടുന്നതിനും സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതിനും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.