തൃശൂർ: പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ സ്മാർട്ടാവുക യാണ് മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാൻ സ്മാർട്ട് എൻഫോഴ്സ്മെൻറ് രൂപവത്കരിച്ചു. വഴിയിൽ കാത്തുനിന്ന് നിയമലംഘകരെ പിടികൂടുന്ന രീതി ഇനിയുണ്ടാകില്ല. ഏതെങ്കിലും തരത്തിൽ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരുടെ ഫോട്ടോ എടുത്ത് കേസ് ഷീറ്റ് തയാറാക്കി, കുറ്റകൃത്യം ചെയ്തയാൾക്ക് അയച്ചു കൊടുക്കുന്ന രീതിയാണിത്. പിഴ നേരിൽ ഹാജരാക്കി അടച്ചില്ലെങ്കിൽ ബാക്കി നടപടികൾ കോടതിയിലേക്ക് വിടും. ഇത് കൂടാതെ ജനങ്ങൾക്ക് കൂടി പങ്കാളിത്തം വഹിക്കാവുന്ന ‘തേർഡ് ഐ’ എൻഫോഴ്സ്മെൻറിനും രൂപം നൽകി. നിയമലംഘനം കണ്ടാൽ, കുറ്റകൃത്യം ചെയ്തവരുടെ ഫോട്ടോ ജനങ്ങൾക്കും എടുത്ത് മോട്ടോർ വകുപ്പിന് കൈമാറാം. ഇ-മെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ ആണ് ഫോട്ടോ അയക്കേണ്ടത്. kl08.mvd@kerala.gov.in എന്ന മെയിൽ ഐഡി വഴിയും www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന വാട്സ്ആപ്പ് നമ്പർ വഴിയും ജനങ്ങൾക്ക് തേർഡ് ഐ എൻഫോഴ്സ്മെൻറിൽ പങ്കാളികളാകാം.
പുതിയ നിയമം വന്നതോടെ ജനങ്ങൾ സുരക്ഷയിൽ കൂടുതൽ ബോധവാൻമാരായെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ ട്രാഫിക് കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായി. ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്ത സാഹചര്യത്തിൽ 80 മുതൽ 90 ശതമാനം വരെ മാറ്റമുണ്ടാക്കാൻ സാധിച്ചു. നഗരപ്രദേശങ്ങളിൽ 80 ശതമാനം ആളുകളാണ് മുമ്പ് ഹെൽമറ്റ് ധരിച്ചിരുന്നതെങ്കിൽ 95 ശതമാനം ആയി അത് വർധിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇത് 30 മുതൽ 60 ശതമാനം വരെ ഉയർന്നു. ഗതാഗത നിയമലംഘനത്തിന് ഉയർന്ന പിഴ അടങ്ങുന്ന മോട്ടോർ വാഹന നിയമം 63 ആണ് ഭേദഗതിയോടെ സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നത്.
പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്യുക എന്നീ നടപടികൾ കൂടാതെ കാഷ്വാലിറ്റി സർവിസ് ചെയ്യുകയും ഒരു റോഡ് സുരക്ഷ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.