തൃശൂർ /കയ്പമംഗലം: മാസങ്ങളുടെ ഇടവേളക്ക് പിന്നാലെ ജില്ലയിൽ വീണ്ടും ചിട്ടി തട്ടിപ്പ്. കയ്പമംഗലം വഴിയമ്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീ വിദ്യാജയലക്ഷ്മി കുറീസ് എന്ന സ്ഥാ പനമാണ് ഇടപാടുകാർക്ക് പണം നൽകാതെ പൂട്ടിയത്. കുറി വട്ടമെത്തിയപ്പോഴാണ് കമ്പനി പൂട്ടി ഉടമകൾ മുങ്ങിയത്. പതിനഞ്ചോളം ഇടപാടുകാർ പരാതിയുമായി കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ എത്തി. അടുത്ത ദിവസങ്ങളിൽ ഇത് കൂടിയേക്കാമെന്നാണ് പൊലീസുകാർ സൂചിപ്പിക്കുന്നത്. മൂന്ന് മാസം മുമ്പ് വട്ടമെത്തിയ രണ്ട് ലക്ഷത്തിെൻറ കുറി ഇടപാടുകാർക്ക് ഈ മാസം 20ന് പണം നൽകാമെന്ന് സ്ഥാപന ഉടമകൾ പറഞ്ഞിരുന്നു.
എന്നാൽ 19ന് ശേഷം സ്ഥാപനം തുറന്നിട്ടില്ല. എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ചേന്ദമംഗലം കേന്ദ്രമാക്കിയാണ് കുറി കമ്പനി പ്രവർത്തിച്ചിരുന്നത്. എട്ട് വർഷമായി കയ്പമംഗലത്ത് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ജീവനക്കാർ നേരിട്ടെത്തിയാണ് ചിട്ടി പിരിച്ചിരുന്നത്. തീരദേശത്തെ സാധാരണക്കാരായ ആളുകളാണ് കൂടുതലും പണം നിക്ഷേപിച്ചത്. അമ്പതിനായിരം മുതൽ അഞ്ച് ലക്ഷം വരെ പണം കിട്ടാനുള്ളവരാണ് പരാതിയുമായി എത്തിയത്. അതേസമയം കുറി വിളിച്ചെടുത്തവർ പണം തിരിച്ചടച്ചില്ലെന്നും പറയുന്നു. കയ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.