കാളികാവ്: വണ്ടൂര്‍ പൊലീസ് 'ഹിമ കെയര്‍ ഹോമി'ലെത്തിച്ച ആസ്യയുടെ മക്കളെ കണ്ടത്തി തിരിച്ചേല്‍പിച്ചു. ഒരാഴ്ച മുമ്പ് വണ്ടൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള കൂരാട് അങ്ങാടിയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന പാലക്കാട് ജില്ലയിലെ മാത്തൂര്‍ സ്വദേശിനി ആസ്യയെ എസ്.ഐമാരായ പി. ചന്ദ്രന്‍, ബി. ഹംസ, സിവില്‍ പൊലീസ് ഓഫിസര്‍ വിനയദാസ്, ഹോം ഗാര്‍ഡ് കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണ് 'ഹിമ കെയര്‍ ഹോമി'ലെത്തിച്ചത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആസ്യക്ക് ഒരാഴ്ച കൃത്യമായ ചികിത്സയും ആവശ്യമായ കൗണ്‍സലിങ്ങും നല്‍കിയപ്പോള്‍ മനോനില മെച്ചപ്പെടുകയും ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തതോടെ 'ഹിമ' അധികൃതര്‍ പൊലീസ് സഹായത്തില്‍ മക്കളെ കണ്ടെത്തുകയായിരുന്നു. ഹിമ ജനറൽ സെക്രട്ടറി ഫരീദ് റഹ്മാനി, ഡയറക്ടര്‍ സലാം ഫൈസി, ജുനൈദ് ദാരിമി, ദാനിഷ്, അബു, അനീസ്, സ്റ്റാഫ് നഴ്‌സ് പി. ധന്യ, ദിയ എന്നിവര്‍ ചേര്‍ന്ന് ആസ്യയെ മക്കളോടൊപ്പം യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.