ചോദിച്ച് മടുത്തതാണ്, എന്നാലും ചോദിക്കുന്നു... ഒരു പാലം തരുമോ?

അരീക്കോട്: ചോദിച്ച് മടുത്തതാണ്, എന്നാലും ചോദിക്കാതിരിക്കാൻ ഇൗ നാട്ടുകാർക്കാവില്ല. ഇൗ മഴക്കാലത്തിന് മുെമ്പങ്കിലും ഒരുപാലം എന്ന ആവശ്യം മാത്രമാണ് ഊർങ്ങാട്ടിരി വെറ്റിലപ്പാറ വെട്ടത്തുകടവുകാർ ഉന്നയിക്കുന്നത്. മഴക്കാലത്ത് നാട്ടുകാർക്ക് ചെറുപുഴ കടന്ന് വെറ്റിലപ്പാറയിലെത്താൻ സർക്കസിലെ ട്രപ്പീസ് കളിക്കാരെൻറ മെയ്വഴക്കം വേണ്ട സ്ഥിതിയാണ്. ചെറുപുഴക്കപ്പുറം താമസിക്കുന്ന 15 കുടുംബങ്ങൾക്കും കൃഷിചെയ്യുന്നവർക്കും മലയിൽ താമസിക്കുന്ന ആദിവാസികൾക്കും പറയാനുള്ളത് പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിെൻറ കഥ. എം.എൽ.എക്കും കലക്ടർക്കും മുന്നിൽ വരെ നിരവധി തവണ പരാതിക്കെട്ടുകളഴിച്ചെങ്കിലും പാലം മാത്രം വന്നില്ല. ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ ചെറുപുഴ മഴക്കാലത്ത് രൗദ്രഭാവം പൂണ്ട് കുത്തൊലിച്ച് നിറഞ്ഞൊഴുകുമ്പോൾ ഇവിടത്തുകാർ ആശ്രയിക്കുന്നത് കമുക് ചീന്തുകൾ കൊണ്ടും മരപ്പലക കൊണ്ടും കെട്ടിയുണ്ടാക്കിയ നടപ്പാലമാണ്. പുഴയിലൂടെ ഒഴുകിവരുന്ന മരക്കഷ്ണങ്ങളും മറ്റും നിരന്തരം തട്ടി ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ് ഈ നടപ്പാലം. അംഗൻവാടിയിൽ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വെറ്റിലപ്പാറ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ വരെ ചവിട്ടുമ്പോൾ ചാഞ്ചാടുന്ന പാലത്തിലെ യാത്രികരാണ്. വൃദ്ധരായവർ മഴക്കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടാറാണ് പതിവ്. രോഗികളായവരെ ചുമലിലേറ്റി പുഴ മുറിച്ച് കടന്നുവേണം ആശുപത്രിയിലെത്തിക്കാൻ. എട്ട് മീറ്റർ വിസ്തൃതിയുള്ള റോഡാണ് ചെറുപുഴയിലേക്കിറങ്ങുന്ന സ്ഥലത്തുള്ളത്. ഇത് കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്. ഇവിടെനിന്ന് ഇനി എന്ന് പാലമുയരുമെന്ന കാത്തിരിപ്പിലാണ് വെട്ടത്തുകടവുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.