നിയമതടസ്സം; കുരങ്ങൻചോല ക്രഷർ യൂനിറ്റ്​ പ്രവർത്തനം തുടങ്ങിയില്ല

മങ്കട: ടൂറിസം ഭൂപടത്തിൽ അതീവ പ്രാധാന്യമുള്ളതും പരിസ്ഥിതി സവിശേഷതകളുള്ളതുമായ വെള്ളില കുരങ്ങൻചോലയിൽ ക്രഷർ യൂനിറ്റിന് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയെങ്കിലും പ്രവർത്തനം ആരംഭിക്കാനായില്ല. ഏറെ വിവാദങ്ങൾ നിലനിൽക്കെയാണ് കഴിഞ്ഞ മാസം ക്രഷർ യൂനിറ്റിന് അനുമതി നൽകിയത്. 2014ൽ ക്രഷറി​െൻറ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും പ്രദേശത്തുകാരുടെ എതിർപ്പ് നിലനിന്നിരുന്നു. പഞ്ചായത്തിലെ ഭരണപക്ഷ അംഗം പോലും വിയോജന കുറിപ്പ് രേഖപ്പെടുത്തിയിട്ടും ക്രഷറിന് അനുമതി നൽകിയത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ ക്രഷർ പ്രവർത്തനമാരംഭിക്കുന്നതിന് നിയമതടസ്സമുണ്ടാവാൻ സാധ്യതയുള്ളതിനാലാണ് ആരംഭിച്ചിട്ടില്ലാത്തത്. പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിക്കുന്നതിന് അനുമതി തേടി ക്രഷർ ഉടമകൾ ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിച്ചതായാണ് വിവരം. എന്നാൽ, ക്രഷർ യൂനിറ്റിനെതിരെ നേരത്തെ നാട്ടുകാർ നൽകിയ പരാതികളിൽ അന്വേഷണം നടന്നുവരുകയാണ്. ക്രഷർ യൂനിറ്റ് ആരംഭിക്കുന്നത് വനഭൂമിയെ ബാധിക്കുമോ എന്ന പരിശോധന വനംവകുപ്പും നടത്തുന്നു. ഇതി​െൻറ ഭാഗമായി പ്രദേശം വനംവകുപ്പ് അധികൃതർ സന്ദർശിച്ചിരുന്നു. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ ചേരിയം മലയിലെ കൊടികുത്തി കല്ല് പ്രദേശവും വനംവകുപ്പി​െൻറ അധീനതയിലെ ഭൂമി സ്ഥിതി ചെയ്യുന്നതും കുരങ്ങൻചോലയുടെ സമീപപ്രദേശത്താണ്. ഈ ഭാഗത്ത് നടക്കുന്ന ക്വാറി ക്രഷർ പ്രവർത്തനങ്ങൾ വനഭൂമിയേയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നാട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും തീരുമാനമായിട്ടില്ല. മങ്കട പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ചരിത്രശേഷിപ്പായ നെല്ല്കുത്ത് പാറയും അനുബന്ധ പാറകളും ഖനനം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പരാതിയുണ്ട്. വേരുമ്പിലാക്കൽ പന്തലൂർറോഡിൽ പ്രകൃതി സൗന്ദര്യം കൊണ്ടനുഗ്രഹീതമായതും സഞ്ചാരികളെ ആകർഷിക്കുന്നതുമായ പ്രദേശമാണ് കുരങ്ങൻചോല. ഈ പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം കാരണമായി ചരിത്രശേഷിപ്പായ നെല്ലുകുത്ത് പാറയടക്കമുള്ളവയും പ്രകൃതിലോല പ്രദേശത്തിൽ ഉൾപ്പെടുന്ന ഒട്ടേറെ ഭാഗങ്ങൾ നശിക്കുമെന്നും പ്രകൃതി ദുരന്തത്തിന് കാരണമാകുമെന്നുമാണ് വിദഗ്ധർ പറയുന്നത്. പഞ്ചായത്തിലെ ഏറ്റവും നല്ല ശുദ്ധജല േസ്രാതസ്സായ ആയിരനാഴിപടിയിലെ അമ്മണംചോല, കുരങ്ങൻചോല, ആർക്കാട്ട്ചോല എന്നീ കാട്ടരുവികളുടെ ഉൽഭവസ്ഥാനവും ഈ പ്രദേശത്താണെന്നും അപൂർവ സസ്യങ്ങളുടെയും ജീവികളുടെയും കലവറകൂടിയായ പ്രദേശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ പരാതി നൽകിയത്. ചിത്രം.Mankada.Kuranganchola: : കുരങ്ങൻചോലയുടെ സൗന്ദര്യം ആസ്വദിക്കുന്ന സഞ്ചാരികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.